ബജറ്റ് എയര്‍ ലൈനുകള്‍ നാല് മണിക്കൂറും മറ്റ് വിമാനങ്ങള്‍ ആറ് മണിക്കൂറും വൈകിയാല്‍ മാത്രമേ ഇനി നഷ്ടപരിഹാരത്തിന് അപേക്ഷിക്കനാവൂ; വിമാനങ്ങള്‍ വൈകുമ്പോള്‍ നഷ്ടപരിഹാരം ലഭിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ മാറ്റി യൂറോപ്യന്‍ യൂണിയന്‍
ലണ്ടന്‍: ഉപഭോക്തൃ താത്പര്യ സംരക്ഷണം എന്നത് ഏറെ ആഘോഷിക്കപ്പെടുന്ന ഒരു വാക്കാണ്. എന്നാല്‍, പലപ്പോഴും അത് വാക്കില്‍ മാത്രമായി ഒതുങ്ങുകയാണ് പതിവ്. ഇപ്പോള്‍, വ്യോമയാത്രാ നിയമങ്ങളില്‍ ഭേദഗതി കൊണ്ടുവരാന്‍ യൂറോപ്യന്‍ യൂണിയന്‍ ഒരുങ്ങുമ്പോള്‍ ഉയര്‍ന്നു വരുന്ന നിര്‍ദ്ദേശങ്ങള്‍ പലതും ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ക്ക് എതിരായിട്ടുള്ളവയാണെന്നത് കേവലം യാദൃശ്ചികതയല്ല എന്നാണ് വിമര്‍ശകര്‍ പറയുന്നത്.
ഹാന്‍ഡ് ബാഗേജിന് ധപത്യേകം ചാര്‍ജ്ജ് ഈടാക്കാന്‍ വിമാന കമ്പനികളെ അനുവദിക്കുന്നതാണ് കമ്മിറ്റി മുന്‍പോട്ട് വെച്ച ഒരു നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം, ഹാന്‍ഡ് ലഗേജ് യാത്രയുടെ ഭാഗമാണെന്നും, അതിന് പ്രത്യേകം ചാര്‍ജ്ജ് ഈടാക്കാന്‍ കഴിയില്ലെന്നും ഒരു സ്പാനിഷ് കോടതി വിധിച്ചിരുന്നു.ഈ പശ്ചാത്തലത്തില്‍ വേണം യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടു വയ്ക്കുന്ന നിര്‍ദ്ദേശത്തെ കാണാന്‍.
ഇപ്പോഴിതാ, വിമാനയാത്രകള്‍ വൈകിയാല്‍ നഷ്ടപരിഹാരം ലഭിക്കുന്നത് സംബന്ധിച്ചുള്ള നിയമത്തിലും മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുക്മയാണ്.ഏകദേശം 12 വര്‍ഷക്കാലത്തോളം ചര്‍ച്ചകള്‍ നടത്തിയിട്ടാണ് ഇപ്പോള്‍, യാത്രക്കാരുടെ കാത്തിരിപ്പ് സമയം ദീര്‍ഘിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ സമ്മതിച്ചിരിക്കുന്നത്. അതായത്, വിമാനം വൈകിയതിന് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള കാലതാമസത്തിന്റെ പരിധി ഉയര്‍ത്തിയിരിക്കുന്നു.
റയ്ന്‍എയര്‍, ഈസിജെറ്റ്, ടി യു ഐ, ജെറ്റ് 2 പോലുള്ള ബജറ്റ് വിമാനക്കമ്പനികളുടെ വിമാനങ്ങള്‍ ചുരുങ്ങിയത് നാല് മണിക്കൂര്‍ എങ്കിലും വൈകിയാല്‍ മാത്രമെ ഇനി മുതല്‍ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബാദ്ധ്യതയുള്ളു. നേരത്തെ ഇത് മൂന്ന് മണിക്കൂര്‍ ആയിരുന്നു. അതേസമയം, ദീര്‍ഘദൂര വിമാനങ്ങളാണെങ്കില്‍, ആറ് മണിക്കൂറെങ്കിലും യാത്രയ്ക്ക് കാലതാമസം നേരിട്ടാല്‍ മാത്രമെ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാന്‍ യാത്രക്കാര്‍ക്ക് കഴിയുകയുള്ളു. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലെ ഗതാഗത മന്ത്രിമാരുടെ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.
അതേസമയം, യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നിയമങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനായിരുന്നു ഗതാഗത മന്ത്രിമാരുടെ യോഗം ചേര്‍ന്നതെന്നും ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണെന്നും പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. നഷ്ടപരിഹാരത്തിനുള്ള സമയം മൂന്ന് മണിക്കൂറില്‍ നിന്നും നാലായി ഉയര്‍ത്തിയതിനെതിരെയും കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്.