തിരക്കേറിയ ഹൈവേയിലൂടെ കുതിച്ചുപായുന്ന കാറുകൾ; പെട്ടെന്ന് ആകാശത്ത് നിന്ന് കളിപ്പാട്ടം പോലെ കുത്തനെ പതിച്ച് ചെറു വിമാനം; നിമിഷ നേരം കൊണ്ട് കണ്ണിനെ ഇരുട്ടാക്കി തീഗോളം; എല്ലാം കണ്ട് സ്തംഭിച്ച് യാത്രക്കാർ; തിരിച്ചറിയാൻ കഴിയാത്ത വിധം വെന്തു വെണ്ണീറായി ആ രണ്ടുപേർ; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
റോം: ഇപ്പോൾ ആകാശയാത്ര ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. ഏറ്റവും ഒടുവിലായി ലോകത്തെ തന്നെ ഒന്നടങ്കം ഞെട്ടിച്ച അഹമ്മദാബാദ് വിമാന അപകടം അതിന് ഉദാഹരണമാണ്. ഇപ്പോഴിതാ, മറ്റൊരു വിമാന അപകടത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തിരക്കേറിയ ഹൈവയിലൂടെ കുതിച്ചുപായുന്ന വാഹനങ്ങൾക്കിടയിൽ ഒരു പച്ച നിറത്തിലെ ചെറു വിമാനം തകർന്ന് വീണതാണ് സംഭവം. ദാരുണ അപകടത്തിൽ രണ്ടുപേരുടെ ജീവൻ നഷ്ടമാവുകയും ചെയ്തു. ഇറ്റലിയിലാണ് നടുക്കുന്ന അപകടം നടന്നത്.
ഇറ്റലിയില്‍ ചെറുവിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടുപേർക്ക് ദാരുണാന്ത്യം. വടക്കന്‍ ഇറ്റലിയിലെ ബ്രസിയയില്‍ ചൊവ്വാഴ്ച്ചയായിരുന്നു ദാരുണ സംഭവം നടന്നത്. അഭിഭാഷകനും പൈലറ്റുമായ സെര്‍ജിയോ റാവഗ്ലിയ(75)യും അദ്ദേഹത്തിന്റെ പങ്കാളി ആന്‍ മറിയ ഡേ സ്റ്റെഫാനോ(60)യുമാണ് വെന്ത് മരിച്ചത്. ഫ്രെസിയ ആര്‍ജി അള്‍ട്രാലൈറ്റ് വിമാനമാണ് നിയന്ത്രണം നഷ്ടമായി ഹൈവേയില്‍ തകര്‍ന്നുവീണത്. നിലംപതിച്ച വിമാനത്തിന് തീപ്പിടിച്ചു. ഹൈവേയിലുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ കത്തിനശിക്കുകയും ചെയ്തു.
ഹൈവേയില്‍ ഓടിക്കൊണ്ടിരുന്ന വാഹനങ്ങള്‍ക്കു നേരെ വിമാനം കുത്തനെയാണ് വന്ന് പതിച്ചത്. ഉടന്‍ തന്നെ തീഗോളമായി മാറുകയും വാഹനങ്ങളില്‍ തീപ്പിടിക്കുകയുമായിരുന്നു. അതുപോലെ രണ്ടുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായും റിപ്പോർട്ടുകൾ ഉണ്ട്. സെര്‍ജിയോ റാവാഗ്ലിയ ഹൈവേയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തിന്റെ നിയന്ത്രണം പൂർണമായും നഷ്ടമാവുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.
അപകടം ഉണ്ടായ ഉടന്‍ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. പക്ഷെ അപ്പോഴേക്കും വിമാനം പൂര്‍ണമായും കത്തിനശിച്ചിരുന്നു. അപകടത്തില്‍ അന്വേഷണത്തിനായി നാഷണല്‍ ഏജന്‍സി ഫോര്‍ ഫ്‌ളൈറ്റ് സേഫ്റ്റി ബ്രെസിയയിലേക്ക് ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട്. വിമാനത്തിന്റെ മെയിന്റനന്‍സ് ഹിസ്റ്ററിയും മെക്കാനിക്കല്‍ കണ്ടീഷനും അന്വേഷണ സംഘം പരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും അധികൃതർ അറിയിച്ചു.