ഒപ്പമുള്ളവര്‍ ആദ്യം കരുതിയത് കാല്‍വഴുതി വീണതെന്ന്; എഴുന്നേല്‍ക്കാതിരുന്നതോടെ ആശങ്ക; നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരന് ദാരുണാന്ത്യം; നൃത്തപരിപാടിക്കിടെ കുഴഞ്ഞുവീണ് മരിച്ചത് ബത്തേരി സ്വദേശിയായ ജുനൈസ് അബ്ദുല്ല

Update: 2025-09-01 15:49 GMT

തിരുവനന്തപുരം: നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി വാഴയില്‍ ഹൗസില്‍ കുഞ്ഞബ്ദുല്ലയുടെയും ഐഷയുടെയും മകന്‍ വി. ജുനൈസാണ് (45) മരിച്ചത്. നിയമസഭാ ലൈബ്രറിയിലെ ജീവനക്കാരനാണ് ജുനൈസ് അബ്ദുല്ല. നൃത്തപരിപാടിക്കിടെയാണ് കുഴഞ്ഞുവീണത്. നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു ജുനൈസ്.

നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ഡാന്‍സ് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ജുനൈസ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൂന്ന് മണിയോടെയാണ് ദാരുണസംഭവം. നിയമസഭയില്‍ ഡെപ്യൂട്ടി ലൈബ്രേറിയനാണ്.

ഓണസദ്യക്കുശേഷം തിങ്കളാഴ്ച ഉച്ചക്ക് 3.30 ഓടെ ശങ്കരനാരായണന്‍ തമ്പി ലോഞ്ചില്‍ ജീവനക്കാരുടെ കലാപരിപാടികള്‍ നടക്കുമ്പോഴായിരുന്നു സംഭവം. സ്റ്റേജില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടെ ജുനൈസ് കുഴഞ്ഞുവീഴുകയായിരുന്നു. കാല്‍വഴുതി വീണെന്നാണ് ഒപ്പമുള്ളവര്‍ ആദ്യം കരുതിയത്. എഴുന്നേല്‍ക്കാതിരുന്നതോടെ ജുനൈസിനെ നിയമസഭയിലെ ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

14 വര്‍ഷമായി നിയമസഭയില്‍ ജോലി ചെയ്തുവരികയാണ് ജുനൈസ്. പി.വി. അന്‍വര്‍ എം.എല്‍.എ ആയിരുന്ന ഘട്ടത്തിന്റെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫായി പ്രവര്‍ത്തിച്ചിരുന്നു. അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് നിയമസഭയിലേക്ക് മടങ്ങിയത്. സംഭവത്തെ തുടര്‍ന്ന് നിയമസഭയിലെ ഓണാഘോഷം നിര്‍ത്തിവെച്ചു.

മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച നിയമസഭയില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ജുനൈസിന്റെ നിര്യാണത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അനുശോചിച്ചു. റസീനയാണ് ജുനൈസിന്റെ ഭാര്യ. മക്കള്‍: നജാദ് അബ്ദുല്ല (ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി), നിഹാദ് അബ്ദുല്ല (ആറാം ക്ലാസ് വിദ്യാര്‍ഥി).

Similar News