വൃദ്ധനെ ഇടിച്ചിട്ട ശേഷം പോയത് സിഐ ആണെന്ന വാദം അംഗീകരിക്കപ്പെട്ടു; കിളിമാനൂരില്‍ ആ അപകട മരണമുണ്ടാക്കിയ പാറശ്ശാല മുന്‍ എസ് എച്ച് ഒയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല; അനില്‍കുമാറിന്റെ ഹര്‍ജി തള്ളി; ഹൈക്കോടതിയെ സമീപിക്കാന്‍ അണിയറ നീക്കം; ഇപ്പോഴും ആ മുന്‍ സിഐ ഒളിവില്‍

Update: 2025-09-22 13:19 GMT

തിരുവനന്തപുരം: കിളിമാനൂരില്‍ വൃദ്ധനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പാറശാല എസ് എച്ച് ഒ സിഐ അനില്‍കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. അപകടശേഷം കാര്‍ നിറുത്താതെ അനില്‍കുമാര്‍ കടന്നുകളഞ്ഞിരുന്നു. സി.സി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് അനില്‍കുമാറിനെ തിരിച്ചറിഞ്ഞത്. അലക്ഷ്യമായി അമിത വേഗത്തില്‍ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി, നിര്‍ത്താതെ പോയി എന്നീ കുറ്റങ്ങള്‍ക്കാണ് അനില്‍കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.കഴിഞ്ഞ സെപ്തംബര്‍ ഏഴാം തീയതിയാണ് അനില്‍ കുമാറിന്റെ വാഹനമിടിച്ച് രാജന്‍ എന്നയാള്‍ മരിച്ചത്. സംഭവത്തില്‍ അനില്‍കുമാര്‍ ആദ്യം കുറ്റം സമ്മതിച്ചിരുന്നു. ഒരാള്‍ വാഹനത്തിന്റെ സൈഡില്‍ ഇടിച്ചുവീണുവെന്നും തുടര്‍ന്ന് അയാള്‍ എഴുന്നേറ്റ് നടന്നുപോയെന്നുമായിരുന്നു അനില്‍കുമാര്‍ പറഞ്ഞത്.

പത്ത് വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് അനില്‍കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.സംഭവദിവസം മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് പാറശാല സ്റ്റേഷന്‍ വിട്ട് അനില്‍ കുമാര്‍ തട്ടത്തുമലയിലെ വീട്ടില്‍ പോയത്. അനുമതിയില്ലാതെ പോയതുകൊണ്ടാണ് അപകടം ഉണ്ടായിട്ടും നിര്‍ത്താതെ പോയതെന്നാണ് വിവരം. അപകടശേഷം തെളിവ് നശിപ്പിക്കാനായി വര്‍ക്ക് ഷോപ്പില്‍ കൊണ്ടിട്ടിരുന്ന കാര്‍ കിളിമാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നേരത്തെ അനില്‍ കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞിരുന്നു. വാഹനം ഇടിച്ചതിന് നേരിട്ടുള്ള തെളിവുകളോ, സാക്ഷിമൊഴികളോ, സി.സി.ടി.വി ദൃശ്യങ്ങളോ ലഭ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് കോടതി മൂന്ന് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ വിധി. എന്നാല്‍ അന്തിമ വിധിയില്‍ ഈ വാദങ്ങളും കോടതി തള്ളുകയാണ്.

കിളിമാനൂര്‍ ചേണിക്കുഴി സ്വദേശിയായ രാജന്‍ ആണ് അമിതവേഗതയിലെത്തിയ അനില്‍കുമാറിന്റെ വാഹനമിടിച്ച് മരിച്ചത്. അരമണിക്കൂറോളം രാജന്‍ ചോരവാര്‍ന്ന് വഴിയില്‍ കിടന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കേസില്‍ അനില്‍കുമാറിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. റൂറല്‍ എസ്.പി.യുടെ ശുപാര്‍ശയെ തുടര്‍ന്നായിരുന്നു നടപടി. രാജനെ ഇടിച്ചത് പാറശാല എസ്.എച്ച്.ഒ അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണെന്ന് തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചുവെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.

തിരുവല്ലം ടോള്‍ പ്ലാസ കടന്നുപോകുന്ന ദൃശ്യങ്ങളാണ് ഇത് സംബന്ധിച്ച് ലഭിച്ചത്. അപകടത്തിനു ശേഷം വാഹനം വര്‍ക്ക്‌ഷോപ്പില്‍ പെയിന്റ് ചെയ്യുകയും മിറര്‍ മാറ്റുകയും ചെയ്ത ശേഷം സ്റ്റേഷനില്‍ എത്തിച്ചതായും അന്വേഷണ സംഘം ആരോപിച്ചിരുന്നു.

Tags:    

Similar News