ശബരിമല സ്വര്‍ണപ്പാളി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി; വിരമിച്ച ജഡ്ജി അന്വേഷിക്കും; സ്‌ട്രോങ് റൂമിലെ വസ്തുക്കളുടെ കണക്കെടുക്കണം; അന്വേഷണത്തിന് രഹസ്യ സ്വഭാവം വേണമെന്നും നിര്‍ദേശം; ദ്വാരപാലക പീഠം കണ്ടെത്തിയ വിവരം കോടതിയെ അറിയിച്ച് ദേവസ്വം ബോര്‍ഡ്; ഒന്നിനും സുതാര്യതയില്ലെന്ന് തിരിച്ചറിഞ്ഞ് കോടതി തീരുമാനം

Update: 2025-09-29 06:06 GMT

കൊച്ചി: ശബരിമല സ്വര്‍ണപാളി വിവാദത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ചീഫ് വിജിലന്‍സ് ഓഫീസര്‍ വിശദമായി അന്വേഷിക്കണമെന്നും വിരമിച്ച ജില്ലാ ജഡ്ജി അന്വേഷണത്തിന് നേതൃത്വം നല്‍കണമെന്നുമാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സ്‌ട്രോങ് റൂമിലെ വസ്തുക്കളുടെ കണക്കെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. സന്നിധാനത്തെ കാര്യങ്ങളില്‍ സമഗ്രമായ പരിശോധന ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. സ്വര്‍ണം പൂശിയതിലടക്കം വലിയ സംശയങ്ങളും ആശയങ്ങളും നിലനില്‍ക്കുന്നെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിശദമായ അന്വേഷണത്തിന് നിര്‍ദേശിക്കുകയായിരുന്നു. ശബരിമല വിജിലന്‍സ് കമ്മിഷണര്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കി.

ദ്വാരപാലക ശില്പത്തിന്റെ സ്വര്‍ണപ്പാളിയില്‍ സ്വര്‍ണം പൂശിയതിലടക്കം വലിയ സംശയങ്ങളും ആശയങ്ങളും നിലനില്‍ക്കുന്നെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിശദമായ അന്വേഷണത്തിന് നിര്‍ദേശിക്കുകയായിരുന്നു. അന്വേഷണത്തിന് രഹസ്യ സ്വഭാവം വേണമെന്നും അന്വേഷണ വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. സ്‌ട്രോങ്‌റൂമിലെ വസ്‌കുക്കളുടെ കണക്കെടുക്കണം, തിരുവാഭരണം രജിസ്റ്റര്‍ ഉള്‍പ്പടെ പരിശോധിക്കണം, ദേവസ്വത്തിന്റെ ഭാഗത്ത് പിഴവുണ്ടെങ്കില്‍ പറയണമെന്നും കോടതി നിര്‍ദേശിക്കുന്നു. കേസ് ഒക്ടോബര്‍ 15 വീണ്ടും പരിഗണിക്കും.

2019 ല്‍ സ്വര്‍ണ്ണപ്പാളി തിരികെയെത്തിച്ചപ്പോള്‍ തൂക്കം മഹസറില്‍ രേഖപ്പെടുത്തിയില്ലെന്നും വിശ്വാസ്യതയും സുതാര്യതയും ഉറപ്പ് വരുത്തേണ്ട ഒരു ക്ഷേത്ര സമിതിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത വീഴ്ച്ചയാണ് ഉണ്ടായതെന്നും കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. സ്വര്‍ണ്ണപ്പാളി കേസില്‍ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ശ്രീകോവിലിലെ ദ്വാരകപാലക ശില്പം പൊതിഞ്ഞ സ്വര്‍ണ്ണപാളികളുടെ ഭാരം എങ്ങനെ നാല് കിലോയോളം കുറഞ്ഞുവെന്നും കോടതി ചോദ്യം ഉന്നയിച്ചിരുന്നു. സ്വര്‍ണ്ണം അടക്കം പൂശിയ പാളിയുടെ ഭാരത്തിലെ ചേര്‍ച്ചക്കുറവ് എങ്ങനെ സംഭവിച്ചുവെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

ശ്രീകോവിലിലെ ദ്വാരകപാലക ശില്‍പം പൊതിഞ്ഞ ചെമ്പടങ്ങുന്ന സ്വര്‍ണ്ണപാളികളുടെ ഭാരം എങ്ങനെ നാല് കിലോയോളം കുറഞ്ഞുവെന്നതിലാണ് കോടതി പ്രധാനമായും ചോദ്യങ്ങള്‍ നേരത്തെ ഉന്നയിച്ചത്. ശബരിമല സ്വര്‍ണപ്പാളിയിലെ തൂക്കം വ്യത്യാസം ഭരണപരമായ വീഴച്ചയെന്ന് ഹൈകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. 2019ല്‍ സ്വര്‍ണ്ണപ്പാളി തിരികെയെത്തിച്ചപ്പോള്‍ തൂക്കം മഹസറില്‍ രേഖപ്പെടുത്തിയില്ലെന്നും വിശ്വാസ്യതയും സുതാര്യതയും ഉറപ്പ് വരുത്തേണ്ട ഒരു ക്ഷേത്ര സമിതിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത വീഴ്ച്ചയാണ് ഉണ്ടായതെന്നും കോടതി പറഞ്ഞു.

ശബരിമലയില്‍ കാണാതായ ദ്വാരപാലക പീഠം കണ്ടെത്തിയിരുന്നു. ശബരിമലയിലെ കാണാതായ ദ്വാരപാലക പീഠം പരാതി നല്‍കിയ സ്‌പോണ്‍സറുടെ ബന്ധു വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. ദേവസ്വം വിജിലന്‍സാണ് പീഠം കണ്ടെത്തിയത്. കഴിഞ്ഞ 13നാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം മാറ്റിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് പീഠം സഹോദരരുടെ വീട്ടിലേക്ക് മാറ്റിയത്. വാസുദേവന്‍ എന്ന ജോലിക്കാരന്റെ വീട്ടിലാണ് ആദ്യം ഇത് സൂക്ഷിച്ചത്. കോടതി വിഷയത്തില്‍ ഇടപെട്ടപ്പോള്‍ വാസുദേവന്‍ സ്വര്‍ണപീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയെ തിരികെ ഏല്‍പ്പിച്ചു. 2021 മുതല്‍ ദ്വാര പാലക പീഠം വാസുദേവന്റെ വീട്ടില്‍ ഉണ്ടായിരുന്നു. വാസുദേവന്റെ വീട്ടിലെ സ്വീകരണമുറിയിലായിരുന്നു പീഠം സൂക്ഷിച്ചത്.

Tags:    

Similar News