ശബരിമലയില്‍ നിന്ന് 2019ല്‍ അറ്റകുറ്റപ്പണിക്കായി സ്മാര്‍ട്ട് ക്രിയേഷന്‍സ് കമ്പനിയില്‍ എത്തിച്ചത് മുമ്പൊരിക്കലും സ്വര്‍ണം പൂശിയിട്ടില്ലാത്ത ശുദ്ധമായ ചെമ്പ് പാളി! സ്വര്‍ണ്ണം മാത്രമല്ല ആ പഴയ ചെമ്പും കാണാനില്ല; അയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി; ആരോപണം നിഷേധിച്ച് 'സ്‌പോണ്‍സര്‍'; ശബരിമലയില്‍ 'ചെമ്പു തെളിയുന്നു'!

Update: 2025-10-03 04:00 GMT


ശബരിമല, ചെമ്പ്, സ്വര്‍ണ്ണപാളി

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ദുരൂഹതയേറ്റി പുതിയ വെളിപ്പെടുത്തല്‍. ശബരിമലയില്‍ നിന്ന് 2019ല്‍ അറ്റകുറ്റപ്പണിക്കായി സ്മാര്‍ട്ട് ക്രിയേഷന്‍സ് കന്പനിയില്‍ എത്തിച്ചത് മുന്‌പൊരിക്കലും സ്വര്‍ണം പൂശിയിട്ടില്ലാത്ത ശുദ്ധമായ ചെമ്പ് പാളികളെന്ന് അറ്റകുറ്റപ്പണി നടത്തിയ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകന്‍ കെ.ബി. പ്രദീപ് പറഞ്ഞു. ഒരിക്കല്‍ സ്വര്‍ണം പൂശിയ ലോഹങ്ങള്‍ തങ്ങള്‍ സ്വീകരിക്കാരില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. അതിനിടെ കേരളത്തിന് പുറത്തുള്ള ധനികരായ അയ്യപ്പഭക്തരെ ഉണ്ണിക്യഷ്ണന്‍ പോറ്റി ചൂഷണം ചെയ്തതായും വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. സന്നിധാനത്ത് വില കൂടിയ ഒരു സമര്‍പ്പണം നടത്താന്‍ അഞ്ചോളം പേരില്‍ നിന്ന് ഇയാള്‍ പണം വാങ്ങിയിരുന്നതായാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്ന സൂചന.

പ്രദീപിന്റെ വെളിപ്പെടുത്തലിലൂടെ ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളുടെ പാളികള്‍ സംബന്ധിച്ച ദുരൂഹത ഏറുകയാണ്. 1998ല്‍ വിജയ് മല്യ ശില്‍പ്പങ്ങളില്‍ സ്വര്‍ണം പതിപ്പിച്ച രേഖകള്‍ എല്ലാം ദേവസ്വം വിജിലന്‍സ് കണ്ടെത്തി. ദേവസ്വം മരാമത്ത് ഓഫീസില്‍നിന്നാണ് രേഖകള്‍ കണ്ടെടുത്തത്. ഇതോടെ എത്ര സ്വര്‍ണം പൂശിയിട്ടുണ്ടെന്നും കണ്ടെത്താനാകും. സംഭവത്തില്‍ സ്‌പോണ്‍സര്‍ ഉണ്ണിക്കൃഷ്ന്‍ പോറ്റിയെ ദേവസ്വം വിജിലന്‍സ് നാളെ ചോദ്യം ചെയ്യും. കിളിമാനൂര്‍ കാരേറ്റ് സ്വദേശിയായ ഉണ്ണികൃഷ്ണന്റെ ഇടപാടുകളില്‍ അടിമുടി ദുരൂഹതയെന്നാണ് ദേവസ്വം വിജിലന്‍സ് കണ്ടെത്തല്‍. ഉണ്ണിക്കൃഷ്ന്റെ ഭൂമിയിടപാടില്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി ആരോപണവിധേയനായ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി രംഗത്ത് എത്തിയിട്ടുണ്ട്. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ അഭിഭാഷകന്‍ മുഖാന്തരം കോടതിയില്‍ കൊടുത്തിട്ടുണ്ടെന്ന് പോറ്റി പറഞ്ഞു. കോടതിയില്‍ ഇരിക്കുന്ന കേസാണിത്. കോടതി, രേഖകള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് സമര്‍പ്പിക്കും. തന്റെ ഭാഗം ശരിയോ തെറ്റോ എന്നത് കോടതി തീരുമാനിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണപ്പാളി സംബന്ധിച്ച സംശയങ്ങള്‍ക്കുള്ള മറുപടികള്‍ ഹൈക്കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥനും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളേക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിക്കാനില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നേരത്തേ ശബരിമലയില്‍ ദ്വാരപാലക ശില്‍പപീഠം കാണാതായെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വെഞ്ഞാറമ്മൂട്ടിലെ സഹോദരിയുടെ വീട്ടില്‍നിന്നു തന്നെ ഇത് ദേവസ്വം വിജിലന്‍സ് കണ്ടെത്തുകയായിരുന്നു. 2019-ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്പോണ്‍സര്‍ഷിപ്പില്‍ ചെന്നൈയിലാണ് ശബരിമലയിലെ ചെമ്പുപാളികള്‍ക്ക് സ്വര്‍ണം പൂശിയത്. ആ കാലത്തുതന്നെ ദ്വാരപാലക ശില്‍പങ്ങള്‍ക്ക് പീഠംകൂടി നിര്‍മിച്ചിരുന്നു. ഇവ ജീവനക്കാരനായ കോട്ടയം ആനിക്കാട് സ്വദേശി വാസുദേവന്‍ വഴി ശബരിമലയിലേക്ക് എത്തിച്ചുവെങ്കിലും അളവിലുള്ള വ്യത്യാസം കാരണം സ്ഥാപിക്കാനായില്ല. പിന്നീട് എവിടെയാണെന്നത് അറിയില്ലെന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞിരുന്നത്.

എന്നാല്‍, വാസുദേവന്‍തന്നെ ഇത് സൂക്ഷിക്കുകയായിരുന്നു എന്നാണ് വിവരം. സ്വര്‍ണപ്പാളി വിവാദം വന്നതോടെ അത് ഉണ്ണികൃഷ്ണന്‍ പോറ്റിയെത്തന്നെ ഏല്‍പ്പിച്ചെന്നും തുടര്‍ന്ന് പീഠം സഹോദരിയുടെ വീട്ടില്‍ എത്തിക്കുകയായിരുന്നു എന്നുമാണ് സൂചന. പീഠം കാണാതായതില്‍ ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് വിജിലന്‍സ് എസ്പി സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തിയിരുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റി

Similar News