വാറണ്ടോ നോട്ടീസോ നല്‍കാതെ ചെന്നൈയില്‍ നിന്ന് അറസ്റ്റ്; കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുമ്പോള്‍ കൊടും കുറ്റവാളികളെ പോലെ കൈകളില്‍ വിലങ്ങ് വച്ചു; ഷെര്‍ഷാദ് രണ്ടും കല്‍പ്പിച്ച്; നടന്നത് സിപിഎം നേതാവിന്റെ പ്രതികാരമോ?

Update: 2025-11-14 01:05 GMT

തിരുവനന്തപുരം: ഷെര്‍ഷാദ് രണ്ടും കല്‍പ്പിച്ചു തന്നെ. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പരാതി നല്കിയതിന്റെ പേരില്‍ പകവീട്ടാനായി തന്നെ അനധികൃതമായി അറസ്റ്റ് ചെയ്യുകയും എറണാകുളം പോലീസ് സ്റ്റേഷനില്‍ വിലങ്ങ് വച്ച് ലോക്കപ്പിലടയ്ക്കുകയും ചെയ്ത സംഭവത്തില്‍ നിയമ പോരാട്ടം തുടരുമെന്നു ചെന്നൈയിലെ മലയാളി വ്യവസായി മുഹമ്മദ് ഷെര്‍ഷാദ്.

വാറണ്ടോ നോട്ടീസോ നല്‍കാതെയാണ് ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. തനിക്കെതിരെ പക തീര്‍ക്കാനായിരുന്നു അനധികൃതമായ അറസ്റ്റ്. എറണാകുളം പോലീസ് സ്റ്റേഷനില്‍ ലോക്കപ്പില്‍ അടച്ചു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്‌പോള്‍ കൊടും കുറ്റവാളികളെ കൊണ്ടുപോകുന്നതുപോലെ കൈകളില്‍ വിലങ്ങ് വച്ചാണ് കൊണ്ടുപോയത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നത്. ഇതിനെതിരേ നിയമപോരാട്ടം തുടരുമെന്നു ഷെര്‍ഷാദ് അറിയിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മകനുമെതിരെ ഷെര്‍ഷാദ് ആരോപണം ഉന്നയിച്ചിരുന്നു. പരാതിയായി സിപിഎം പോളിറ്റ് ബ്യൂറോക്ക് കത്തയച്ചു. ഇത് വിവാദവുമായിരുന്നു. ഇതിന് ശേഷമാണ് ഷെര്‍ഷാദിനെതിരെ പരാതി എത്തുന്നത് എന്നതും ശ്രദ്ധയമാണ്. ആഗസ്റ്റ് മാസത്തിലാണ് എം വി ഗോവിന്ദനും മകനുമെതിരെ ഷെര്‍ഷാദ് കത്തയച്ച വിവരം പുറത്തുവന്നത്. ഈ ആരോപണത്തില്‍ ഒരു വശത്ത് സിപിഎമ്മിന്റെ ലണ്ടനിലെ ദല്ലാളും ഉള്‍പ്പെട്ടിരുന്നു. ഈ വിഷയം മാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് പുതിയ കേസ് മുഹമ്മദ് ഷെര്‍ഷാദിനെ കേസ് എടുത്തതും അറസ്റ്റു ചെയ്തതും.

2023ല്‍ പണം വ്യവസായ ആവശ്യത്തിന് പണം നിക്ഷേപിച്ചാല്‍ ഉയര്‍ന്ന റിട്ടേണ്‍ വാഗ്ദാനം ചെയ്തു കബളിപ്പിച്ചു എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട് പേരാണ് പരാതി നല്‍കിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 316,318(1),318(3),318(4),61(2),3(5) വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകളായിരുന്നു ഇവ. എറണാകുളം സ്വദേശികളായ രാകേഷ് മാധവ്, സാജു കെ പി എന്നിവരാണ് പരാതി നല്‍കിയത്. ഷെര്‍ഷാദ് സഹസ്ഥാപകനും സിഇഒയും ആയുള്ള പെന്‍ഡ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ 24 ശതമാനം വാര്‍ഷിക റിട്ടേണും അഞ്ച് ശതമാനം വാര്‍ഷിക ലാഭവും അഞ്ച് ശതമാനം ഷെയറും നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 24 ലക്ഷം രൂപയും ഭാര്യയുടെ അക്കണ്ടില്‍ നിന്നും ആറ് ലക്ഷം രൂപയും വാങ്ങിയെടുത്തു. ഇതിന് ശേഷം ലാഭവിഹിതമോ ഷെയറോ വാങ്ങിയ തുകയോ തിരിച്ചു നല്കാതെ വിശ്വാസ വഞ്ചന കാണിച്ചു എന്നാണ് രാകേഷ് മാധവ് നല്‍കിയ പരാതിയിലെ എഫ്.ഐ.ആറില്‍ പറയുന്നത്. സാജു കെ പി പരാതിക്കാരനായ കേസില്‍ സമാനായ വിധത്തില്‍ പത്ത് ലക്ഷം വാങ്ങിയെന്നമാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

അതേസമയം ഇരുവരുമായി സാമ്പത്തിക ഇടപാടും നടത്തിയിട്ടുണ്ടെന്നും പണം നല്‍കിയിട്ടുണ്ടെന്നുമാണ് ഷെര്‍ഷാദിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇപ്പോള്‍ ഉയര്‍ന്നത് വ്യാജ പരാതിയാണെന്നും അവര്‍ വാദിക്കുന്നു. ഇപ്പോഴത്തെ പരാതിക്കും കേസിനും പിന്നില്‍ രാഷ്ട്രീയ തല്‍പ്പര്യങ്ങളാണെന്നും ഇവര്‍ വാദിക്കുന്നു. 2023ലെ സാമ്പത്തിക ഇടപാടിലെ പരാതി ഒക്ടോബര്‍ മാസത്തില്‍ രജിസ്റ്റര്‍ ചെയ്തതും പോലീസ് നടപടികളും എം വി ഗോവിന്ദന്റെ മകനും ലണ്ടനിലെ ദല്ലാളിനുമെതിരെ രംഗത്തുവന്നതിന്റെ പ്രതികാരമാണെന്നുമാണ് ഉയരുന്ന ആരോപണം.

സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാട് പരാമര്‍ശിച്ച് പോളിറ്റ് ബ്യൂറോയ്ക്ക് നല്കിയ പരാതി കത്ത് ചോര്‍ന്നതാണ് മുന്‍പ് വിവാദമായത്. കത്ത് ചോര്‍ത്തിയത് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത് എന്ന് സംശയിക്കുന്നതായി പരാതിക്കാരനായ ഷര്‍ഷാദ് ആരോപിച്ചു രംഗത്തുവന്നിരുന്നു. സാമ്പത്തിക ഇടപാടുകളില്‍ ഇടനിലനിന്ന ലണ്ടനിലെ ദല്ലാളിനെതിരെ മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി തഴയപ്പെട്ടെന്നും ഇടപെട്ടത് പി ശശിയെന്നും ഷര്‍ഷാദ് ആരോപിച്ചിരുന്നു.

പാര്‍ട്ടി അംഗമായ ലണ്ടനിലെ ദല്ലാളിനായി ഇടനില നിന്നുവെന്നും പരാതിയില്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. ലണ്ടന്‍ പ്രതിനിധിയെന്ന നിലയില്‍ മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസിന് എത്തിയ ദല്ലാളിനെ പരാതിയെ തുടര്‍ന്ന് തിരിച്ചയക്കുകയും ചെയ്തിരുന്നു. ലണ്ടന്‍ പ്രതിനിധി ഡല്‍ഹി ഹൈക്കോടതിയില്‍ നല്കിയ മാനഷ്ടക്കേസില്‍ ഈ രേഖയും ചേര്‍ത്തതോടെയാണ് വിവാദം മുറുകിയത്. പിബിക്ക് കിട്ടിയ രഹസ്യ രേഖ ചോര്‍ന്നതെങ്ങനെ, ആരു ചോര്‍ത്തി, പരാതി എന്തിന് മാനനഷ്ടക്കേസിനൊപ്പം രേഖയാക്കി തുടങ്ങിയ ചോദ്യങ്ങളാണ് അന്ന് ഷെര്‍ഷാദ് ഉയര്‍ത്തിയത്. കത്ത് ചോര്‍ത്തിയത് എം വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്താണെന്ന് സംശയിക്കുന്നുവെന്നും ഷെര്‍ഷാദ് ആരോപിച്ചു. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.

ഇപ്പോഴത്തെ പരാതിയും കേസും സിപിഎം രാഷ്ട്രീയത്തില്‍ തലവേദന ഉണ്ടാക്കിയതിന്റെ നിക്ഷേപ തട്ടിപ്പു കേസെന്നാണ് ഉയരുന്ന ആരോപണം. സമീപകാലത്ത് സിപിഎമ്മിന് തലവേദനയുണ്ടാക്കിയവര്‍ക്കെതിരെ പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നേരിടുന്നു എന്ന ആക്ഷേപം ശക്തമായിരുന്നു.

Similar News