മയക്കുമരുന്ന് വേട്ടയുടെ മറവില്‍ ലാറ്റിനമേരിക്കയിലെ സഖ്യകക്ഷികളെ മെരുക്കാന്‍ ട്രംപ്; വെനസ്വേലയ്ക്കപ്പുറം മെക്‌സിക്കോയിലും കൊളംബിയയിലും സൈനിക നടപടിക്ക് മടിക്കില്ലെന്ന് മുന്നറിയിപ്പ്; മഡൂറോ ഭരണകൂടത്തെ നിലയ്ക്ക് നിര്‍ത്താന്‍ കരീബിയന്‍ കടലില്‍ സൈനിക വിന്യാസം; നിയമവിരുദ്ധ കൊലപാതകങ്ങളെന്നും വിമര്‍ശനം

മയക്കുമരുന്ന് വേട്ടയുടെ മറവില്‍ ലാറ്റിനമേരിക്കയിലെ സഖ്യകക്ഷികളെ മെരുക്കാന്‍ ട്രംപ്

Update: 2025-12-09 16:47 GMT

വാഷിങ്ടണ്‍: മയക്കുമരുന്ന് ശൃംഖലകളെ വരുതിക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി അമേരിക്കയുടെ സൈനിക നടപടികള്‍ വെനസ്വേലയ്ക്കപ്പുറം മെക്‌സിക്കോയിലേക്കും കൊളംബിയയിലേക്കും വ്യാപിപ്പിക്കാന്‍ പ്രസിഡന്റ് ഡൊണല്‍ഡ് ട്രംപ്. ലാറ്റിനമേരിക്കയിലെ രണ്ട് സഖ്യകക്ഷികള്‍ക്കെതിരെ സൈനിക ശക്തി പ്രയോഗിക്കുന്നത് പരിഗണിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മയക്കുമരുന്ന് വ്യാപാരവും ട്രംപിന്റെ ഭീഷണിയും

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ താഴെയിറക്കുമെന്ന ഭീഷണി തുടരുന്നതിനിടയിലാണ് ട്രംപ് മെക്‌സിക്കോയെയും കൊളംബിയയെയും ഉന്നമിടുന്നത്. ഈ രാജ്യങ്ങളില്‍ നിന്നാണ് ഹെറോയിന്‍, ഫെന്റനൈല്‍, കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ പ്രധാനമായും യു.എസിലേക്ക് എത്തുന്നത്.

'മയക്കുമരുന്ന് വ്യാപാരം സജീവമായ മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ലക്ഷ്യങ്ങള്‍ക്കെതിരെ സൈനിക ശക്തി ഉപയോഗിക്കുന്നത് പരിഗണിക്കുമോ?' എന്ന ചോദ്യത്തിന്, 'തീര്‍ച്ചയായും, ഞാന്‍ പരിഗണിക്കും,' എന്നാണ് ട്രംപ് പൊളിറ്റിക്കോക്ക് നല്‍കിയ അഭിമുഖത്തില്‍ മറുപടി നല്‍കിയത്.

വെനസ്വേലയിലേക്ക് സൈനികരെ വിന്യസിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, 'ഒന്നിനെയും ഞാന്‍ തള്ളിക്കളയുകയോ സ്വീകരിക്കുകയോ ചെയ്യുന്നില്ല. ഞാന്‍ അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. സൈനിക തന്ത്രങ്ങളെക്കുറിച്ച് നിങ്ങളോട് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,' എന്നും അദ്ദേഹം വ്യക്തമാക്കി.

കരീബിയന്‍ കടലില്‍ സൈനിക വിന്യാസം

മഡുറോ ഭരണകൂടത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി യു.എസ്. നാവിക കപ്പലുകളും പ്രത്യേക കരസേനയും ഉള്‍പ്പെടുന്ന ഗണ്യമായ സൈനിക വ്യൂഹം കരീബിയന്‍ കടലില്‍ വിന്യസിച്ചിട്ടുണ്ട്. യു.എസ്.എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡും അനുബന്ധ യുദ്ധക്കപ്പലുകളും കഴിഞ്ഞ മാസം കരീബിയന്‍ കടലിലെത്തിയിരുന്നു.

സെപ്തംബര്‍ ആദ്യം മുതല്‍ കരീബിയന്‍ കടലിലും കിഴക്കന്‍ പസഫിക് സമുദ്രത്തിലുമായി മയക്കുമരുന്ന് കടത്തല്‍ സംശയിക്കുന്ന 22 കപ്പലുകള്‍ക്ക് നേരെ ട്രംപ് ഭരണകൂടം ആക്രമണം നടത്തി. ഇതില്‍ 87 പേര്‍ കൊല്ലപ്പെട്ടു.

ഇത്തരം നടപടികള്‍ അമേരിക്കന്‍ നഗരങ്ങളിലേക്കുള്ള മയക്കുമരുന്നുകളുടെ ഒഴുക്ക് തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണെന്നാണ് ഭരണകൂടം അവകാശപ്പെടുന്നത്. എന്നാല്‍, ഇത് മഡുറോ ഭരണകൂടത്തിനെതിരെയുള്ള സമ്മര്‍ദ്ദ തന്ത്രമാണെന്ന് പല വിശകലന വിദഗ്ധരും വെനസ്വേലന്‍ പ്രതിപക്ഷവും കരുതുന്നു.

'മയക്കുമരുന്ന് കടത്ത് കപ്പല്‍' ആക്രമണം വിവാദത്തില്‍

ലഹരിമരുന്ന് കടത്തുകാരെ ലക്ഷ്യമിട്ടുള്ള യു.എസ്. ആക്രമണങ്ങള്‍ നിയമവിരുദ്ധ കൊലപാതകങ്ങളാണ് (extrajudicial killings) എന്ന് വിമര്‍ശകര്‍ വാദിക്കുന്നു. സംശയാസ്പദമായ കപ്പലുകളില്‍ മയക്കുമരുന്നുണ്ടായിരുന്നു എന്നതിനോ, അവ യു.എസിന് ഭീഷണിയായിരുന്നു എന്നതിനോ ഉള്ള വ്യക്തമായ തെളിവുകള്‍ പെന്റഗണ്‍ പരസ്യമാക്കിയിട്ടില്ല.

ആക്രമണങ്ങളുടെ എഡിറ്റ് ചെയ്യാത്ത വീഡിയോകള്‍ കാണിക്കാതെ പെന്റഗണിന് ഫണ്ട് അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് ഭീഷണി മുഴക്കിയിട്ടുണ്ട്. സെപ്തംബറിലെ ആക്രമണത്തിനിടെ, ആദ്യ മിസൈല്‍ ആക്രമണത്തില്‍ കപ്പല്‍ തകരുകയും മിക്കവരും കൊല്ലപ്പെടുകയും ചെയ്തു. എന്നാല്‍ അവശിഷ്ടങ്ങളില്‍ സഹായത്തിനായി റേഡിയോ വഴി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്ന് കരുതുന്ന രണ്ട് പേര്‍ ജീവനോടെയുണ്ടായിരുന്നു. ഈ രണ്ട് പേരെ കൂടി ഇല്ലാതാക്കാന്‍ രണ്ടാമതും ആക്രമണം നടത്താന്‍ യുദ്ധകാര്യ സെക്രട്ടറി (Secretary of War) പീറ്റ് ഹെഗ്‌സെത്ത് അനുമതി നല്‍കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. രക്ഷപ്പെട്ടവര്‍ തുടര്‍ന്നും ഭീഷണിയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ ആക്രമണത്തിന് അനുമതി നല്‍കിയതെന്ന് പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ ന്യായീകരിക്കുന്നു.

Tags:    

Similar News