200 പവന്‍ സ്വര്‍ണവും വീടും സ്ഥലവും നല്‍കി വിവാഹം; 25 ദിവസം മാത്രം കൂടെ താമസിച്ച് ഉപേക്ഷിച്ചു! 30കാരിയുടെ ജീവിതത്തില്‍ വില്ലനായത് അയര്‍ലന്‍ഡില്‍ അധ്യാപകനായ ഭര്‍ത്താവ്; അപമാനഭാരം താങ്ങാനാവാതെ അമ്മയും മകളും ജീവനൊടുക്കി; സയനൈഡിന്റെ ഉറവിടം തേടി പൂന്തുറ പോലീസ്

Update: 2026-01-21 17:34 GMT

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടരുന്നു. ഇരുവരും സയനൈഡ് കഴിച്ചാണ് ജീവനൊടുക്കിയതെന്നാണ് സംശയിക്കുന്നത്. കമലേശ്വരം ആര്യന്‍കുഴിക്ക് സമീപം ശാന്തിഗാര്‍ഡന്‍സില്‍ പരേതനായ റിട്ട: അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. രാജീവിന്റെ ഭാര്യ എസ്. എല്‍. സജിത(54), മകള്‍ ഗ്രീമ. എസ്. രാജ്(30) എന്നിവരെയാണ് ബുധനാഴ്ച വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കുന്നതിന് മുന്‍പ് ബന്ധുക്കള്‍ക്ക് ഫോണിലൂടെ അയച്ച കുറിപ്പിലാണ് ഇരുവരും സയനൈഡ് കഴിച്ച് മരിക്കാന്‍ പോവുകയാണെന്ന് പരാമര്‍ശിച്ചിരുന്നത്. ഇവര്‍ സയനൈഡ് കഴിച്ചതെന്ന് കരുതുന്ന ഗ്ലാസും വീട്ടിനുള്ളില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്.

സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകാത്ത സയനൈഡ് ഇവര്‍ക്ക് എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സ്വര്‍ണ്ണപ്പണിയുമായോ സയനൈഡ് ഉപയോഗിക്കുന്ന മറ്റ് മേഖലകളുമായോ ഇവര്‍ക്ക് നേരിട്ട് ബന്ധമില്ലെന്നാണ് പ്രാഥമിക വിവരം. അതിനാല്‍ തന്നെ ഇതിന്റെ ഉറവിടം കണ്ടെത്തുന്നത് കേസിലെ നിര്‍ണ്ണായക ഘടകമാകും.

തങ്ങളുടെ മരണത്തിന് ഉത്തരവാദി ഗ്രീമയുടെ ഭര്‍ത്താവാണെന്നാണ് ഇരുവരും എഴുതിയ കുറിപ്പിലുള്ളത്. ഗ്രീമയെ ഭര്‍ത്താവ് ഉപേക്ഷിച്ചതിന്റെ മാനസികവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും കുറിപ്പിലുണ്ട്. വീട്ടിലെ താഴത്തെനിലയിലെ സോഫയിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടത്. മകളുടെ മൃതദേഹത്തിന് പുറത്ത് അമ്മയുടെ മൃതദേഹം കിടക്കുന്നനിലയിലായിരുന്നു. വിഷം കഴിച്ചശേഷം ഇവര്‍ ഉപേക്ഷിച്ചതെന്ന് കരുതുന്ന ഗ്ലാസുകളും ആത്മഹത്യാക്കുറിപ്പും സമീപത്തുനിന്ന് കണ്ടെത്തി.

മൂന്ന് മാസം മുന്‍പാണ് ഇവരുടെ കുടുംബനാഥന്‍ മരിച്ചത്. ഇത് ഇരുവരെയും മാനസികമായി തളര്‍ത്തിയിരുന്നു. മകള്‍ ഗ്രീമയ്ക്ക് ദാമ്പത്യപരമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും ഇത് വലിയ മാനസിക വിഷമത്തിന് കാരണമായിരുന്നതായും ബന്ധുക്കള്‍ സൂചിപ്പിക്കുന്നു. പൂന്തുറ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ മരണകാരണത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സജിതയും മകളും വാട്സാപ്പിലൂടെ ബന്ധുക്കള്‍ക്ക് ആത്മഹത്യാക്കുറിപ്പ് അയച്ചത്. മകളുടെ വിവാഹജീവിതത്തിലെ പ്രശ്നങ്ങളും മകള്‍ക്ക് ഇനി ഭര്‍ത്താവുമൊത്ത് ജീവിക്കാനാകില്ലെന്ന സങ്കടവും കുറിപ്പില്‍ പങ്കുവെച്ചിരുന്നു. തങ്ങള്‍ രണ്ടുപേരും സയനൈഡ് കഴിച്ച് മരിക്കാന്‍ പോവുകയാണെന്നും കുറിപ്പിലുണ്ടായിരുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. 'ജീവനൊടുക്കുന്നു' എന്ന സന്ദേശം കുടുംബ ഗ്രൂപ്പില്‍ വന്നതിന് പിന്നാലെ ബന്ധുക്കള്‍ വീട്ടിലെത്തിയെങ്കിലും ഇരുവരും മരണപ്പെട്ടിരുന്നു. വീടിന്റെ സ്വീകരണമുറിയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. വളരെ വേഗത്തില്‍ മരണം സംഭവിച്ചതും ആത്മഹത്യാ കുറിപ്പിലെ പരാമര്‍ശവുമാണ് സയനൈഡ് ആണ് മരണകാരണമെന്ന സംശയത്തിന് ബലം നല്‍കുന്നത്.

'ഞാനും മകളും ആത്മഹത്യചെയ്യാന്‍ കാരണം എന്റെ മകളുടെ ഭര്‍ത്താവായ ബി.എം. ഉണ്ണികൃഷ്ണനാണ്. കേവലം 25 ദിവസം കൂടെ താമസിച്ച് ഉപേക്ഷിച്ചു. അപമാനഭാരം താങ്ങാനാവുന്നില്ല', എന്നാണ് സജിത ബന്ധുക്കള്‍ക്ക് അയച്ച കുറിപ്പിലുണ്ടായിരുന്നത്.

വാട്സാപ്പ് വഴി കുറിപ്പ് ലഭിച്ച ബന്ധുക്കള്‍ ശാന്തിഗാര്‍ഡന്‍സ് റെസിഡന്‍സ് ഭാരവാഹികളെയും കൗണ്‍സിലര്‍ ഗിരിയെയും വിവരമറിയിച്ചു. ഇവര്‍ വീട്ടിലെത്തിയെങ്കിലും വാതില്‍ തുറക്കാനായില്ല. തുടര്‍ന്ന് പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. പൂന്തുറ പോലീസിലും വിവരം നല്‍കി. ശംഖുംമുഖം അസി. കമ്മീഷണര്‍ ആര്‍. റാഫി, പൂന്തുറ എസ്.എച്ച്.ഒ. എസ്. സജീവ്, എസ്. ഐ. വി. സുനില്‍കുമാര്‍ എന്നിവരുടെ നേത്യത്വത്തിലുളള പോലീസ് സംഘമെത്തി വീടിന്റെ വാതില്‍ തളളിതുറന്ന് അകത്ത് കയറി നടത്തിയ പരിശോധനയിലാണ് സോഫയില്‍ മരിച്ചുകിടക്കുന്ന അമ്മയെയും മകളെയും കണ്ടെത്തിയത്.

ഗ്രീമയുടെ വിവാഹം കഴിഞ്ഞിട്ട് ആറുവര്‍ഷമായി. അമ്പലത്തറ പഴഞ്ചിറയ്ക്ക് സമീപം താമസിക്കുന്ന ഉണ്ണിക്കൃഷ്ണനാണ് ഭര്‍ത്താവ്. ഇയാള്‍ അയര്‍ലന്‍ഡില്‍ കോളേജ് അധ്യാപകനായി ജോലിചെയ്യുകയാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

വിവാഹത്തിനുശേഷം കേവലം ഒരുമാസം മാത്രമേ ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നുളളു. 200-ലധികം പവന്‍ സ്വര്‍ണവും വീടും സ്ഥലവും അടക്കമുളള സ്വത്തുക്കളും നല്‍കിയാണ് വിവാഹം നടത്തിയിരുന്നത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഉണ്ണികൃഷ്ണനെ ഭാര്യയായ ഗ്രീമ കണ്ടിരുന്നു. ഇവിടെവച്ച് ഉണ്ണികൃഷ്ണന്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് അടുത്ത ബന്ധുക്കള്‍ പറഞ്ഞു. ഉണ്ണിക്കൃഷ്ണന്‍ മോശമായി സംസാരിച്ചതിനെ തുടര്‍ന്ന് സജിതാരാജ് സംഭവസ്ഥലത്തുവച്ച് ബോധരഹിതയായി വീണിരുന്നു. വിവാഹബന്ധം തുടരാന്‍ താല്‍പ്പര്യമില്ലെന്നുന്നുളള സൂചനയും ഉണ്ണിക്കൃഷ്ണന്‍ നല്‍കിയിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഇക്കാര്യം ഗ്രീമയും അമ്മയായ സജിതയും ബന്ധുക്കളോട് പറഞ്ഞിരുന്നു.

ഇതിലുണ്ടായ മനോവിഷമം മൂലമാണ് അമ്മയുംമകളും ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. തങ്ങളുടെ മരണത്തിന് ഉത്തരവാദി ഉണ്ണിക്കൃഷ്ണനാണെന്ന് ആത്മഹത്യാക്കുറിപ്പിലും എഴുതിയിട്ടുണ്ട്. തങ്ങളുടെ പേരിലുള്ള വീടും വാഹനവും വസ്തുക്കളും ബന്ധുക്കള്‍ക്ക് നല്‍കണമെന്നും കുറിപ്പില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പാണ ്ഗ്രീഷ്മയുടെ പിതാവ് അഗ്രിക്കള്‍ച്ചറല്‍ ഡയറക്ടറായിരുന്ന രാജീവ് ഹൃദ്‌റോഗം മൂലംമരിച്ചത്.

കളക്ടറേറ്റില്‍ നിന്നെത്തിയ എല്‍.ആന്‍ഡ് ഒ. അഡീഷണല്‍ തഹസില്‍ദാര്‍ വി.എസ്. ലാലിമോളുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി. ഫൊറന്‍സിക്, വിരലടയാള വിദഗ്ധര്‍ എന്നിവരും എത്തിയിരുന്നു. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പൂന്തുറ പോലീസ് കേസെടുത്തു.

Similar News