ഏറ്റവും നല്ല സേവനം എമിറേറ്റിസിന് തന്നെ; ഖത്തര്‍ എയര്‍ വെയ്സ് മൂന്നാമത്; ആദ്യ പത്തില്‍ ഏറ്റവും പിന്നില്‍ അമേരിക്കന്‍ വിമാന കമ്പനികള്‍; ബജറ്റ് എയര്‍ ലൈനുകളില്‍ മോശം റിക്കോര്‍ഡ് റയാന്‍ എയറിന്: വിമാന യാത്രക്ക് മുന്‍പ് അറിഞ്ഞിരിക്കേണ്ട റാങ്കിങ് ഇങ്ങനെ

Update: 2026-03-01 02:54 GMT

യു കെയില്‍ നിന്നും യു കെയിലേക്കുമുള്ള മികച്ച വിമാന സര്‍വീസുകളുടെ പട്ടികയുമായി എത്തിയിരിക്കുകയാണ് ഉപഭോക്തൃ താത്പര്യാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന സംഘടനയായ വിച്ച്?. കഴിഞ്ഞ 12 മാസക്കാലമായി നടന്നുവരുന്ന പഠനത്തിന്റെ ഭാഗമായി 5,500 ല്‍ ഏറെ യാത്രക്കാരോടായിരുന്നു വിച്ച്? യാത്രാനുഭവത്തെ കുറിച്ച് ചോദിച്ചത്. ചെലവഴിക്കുന്ന പണത്തിനുള്ള മൂല്യം, ക്യാബിന്‍ അന്തരീക്ഷം (ശുചിത്വം ഉള്‍പ്പടെ), ഭക്ഷണ പാനീയങ്ങള്‍, സീറ്റ് സൗകര്യം, അവസാന നിമിഷത്തിലെ റദ്ദാക്കല്‍, സമയ കൃത്യത തുടങ്ങി നിരവധി ഘടകങ്ങളെ ആസ്പദമാക്കിയായിരുന്നു റാങ്കിംഗ് നിര്‍ണ്ണയം നടത്തിയത്.

യു കെയിലെ ഉപഭോക്താക്കള്‍ നല്‍കിയ യാത്രാനുഭവങ്ങളെ വിശദമായി വിശകലനം ചെയ്താണ് വിച്ച്? ഏറ്റവും മികച്ചതും ഏറ്റവും മോശപ്പെട്ടതുമായ വിമാനക്കമ്പനികളെ കണ്ടെത്തിയിരിക്കുന്നത്. മൊത്തത്തില്‍ നോക്കുമ്പോള്‍, ഹ്രസ്വദൂര യാത്രകളില്‍ ഏറ്റവും മോശപ്പെട്ട പ്രകടനം കാഴ്ച്ച വച്ചിരിക്കുന്ന ഐറിഷ് കമ്പനിയായ റെയ്ന്‍എയറാണ്. 55 ശതമാനം സ്‌കോര്‍ മാത്രമാണ് ഇവര്‍ക്ക് നേടാനായത്. ബുക്കിംഗ് പ്രക്രിയ, ബോര്‍ഡിംഗ്, കസ്റ്റമര്‍ സര്‍വീസ്, ക്യാബിന്‍ എന്‍വിറോണ്മെന്റ് എന്നീ കാര്യങ്ങളില്‍ ടു സ്റ്റാര്‍ റേറ്റിംഗ് മാത്രം ലഭിച്ചപ്പോള്‍ സീറ്റ് കംഫര്‍ട്ടിന് ലഭിച്ചത് വെറും ഒരു സ്റ്റാര്‍ മാത്രമായിരുന്നു.

കുറഞ്ഞ ടിക്കറ്റ് നിരക്കിന്റെ പേരിലാണ് വിമാനക്കമ്പനി ഏറെ പ്രശസ്തമെങ്കിലും, മുടക്കുന്ന പണത്തിന് മൂല്യം ലഭിക്കുന്ന കാര്യത്തില്‍ വെറും മൂന്ന് സ്റ്റാറുകള്‍ നേടാന്‍ മാത്രമെ റെയ്ന്‍എയറിനു കഴിഞ്ഞുള്ളു. ബഡ്ജറ്റ് എയര്‍ലൈന്‍ എന്ന് അവകാശപ്പെടുമ്പോഴും മറ്റു പലതിനും അധിക ചാര്‍ജ്ജ് ഈടാക്കുന്നതിനാല്‍, മറ്റ് വിമാനക്കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലാഭം ഉണ്ടാകുന്നില്ല എന്നാണ് പൊതുവേയുള്ള വികാരം. മാത്രമല്ല, വിമാനം തീരെ ശുചിത്വമില്ലാത്തതാണെന്നും സീറ്റുകള്‍ അതിഭീകരമാണെന്നുമാണ് ഒരു ഉപഭോക്താവ് അഭിപ്രായപ്പെട്ടത്. ഏറ്റവും മോശം വിമാന സര്‍വ്വീസുകളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനം ഹംഗേറിയന്‍ വിമാനക്കമ്പനിയായ വിസ് എയറിനാണ്.

ഹ്രസ്വദൂര സര്‍വ്വീസുകളുടെ കാര്യത്തില്‍ മൂന്നാമത്തെ മോശം കമ്പനിയായി ഉപഭോക്താക്കള്‍ തിരഞ്ഞെടുത്തിരിക്കുന്നത് സ്പാനിഷ് ബഡ്ജറ്റ് കാരിയര്‍ ആയ വ്യൂളിംഗ് എയര്‍ലൈന്‍സിനെയാണ്. മറ്റൊരു പ്രമുഖ ലോകോസ്റ്റ് വിമാനസ്സര്‍വ്വീസ് ആയ ഈസിജെറ്റ് ആറാം സ്ഥാനത്ത് എത്തി. ദീര്‍ഘദൂര യാത്രകളുടെ കാര്യത്തില്‍ ഏറ്റവും മോശം കമ്പനിയായി ഉപഭോക്താക്കള്‍ തിരഞ്ഞെടുത്തത് മറ്റൊരു ഐറിഷ് കമ്പനിയായ എയര്‍ ലിംഗസിനെയാണ്. 65 ശതമാനം സ്‌കോര്‍ മാത്രമാണ് ഡുബ്ലിന്‍ ആസ്ഥാനമായ ഈ കമ്പനിക്ക് നേടാനായത്. അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് എയര്‍ലൈന്‍സ്, അമേരിക്കന്‍ എയര്‍ലൈന്‍സ് എന്നിവയാണ് ദീര്‍ഘദൂര ഫ്‌ലൈറ്റുകളുടെ കാര്യത്തില്‍ ഏറ്റവും മോശപ്പെട്ട വിമാനക്കമ്പനികളുടെ പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

അതേസമയം, ഹ്രസ്വദൂര യാത്രകളുടെ കാര്യത്തില്‍ ഏറ്റവും മികച്ച സേവനം നല്‍കുന്നതെന്ന് യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് ജെറ്റ്2 വിനെയാണ്. 76 ശതമാനം സ്‌കോറാണ് ഇവര്‍ക്ക് ലഭിച്ചത്. തൊട്ടു പുറകിലായി ലുഫ്താന്‍സയും നോര്‍വീജിയന്‍ എയര്‍ലൈന്‍സും ഉണ്ട്. ബ്രിട്ടീഷ് എയര്‍വേയ്‌സ്, കെ എല്‍ എം, ടു യു ഐ, ഏര്‍ ലിംഗസ്, എയര്‍ ഫ്രാന്‍സ് എന്നിവയും ഹ്രസ്വദൂര യാത്രകളുടെ കാര്യത്തില്‍ മെച്ചപ്പെട്ട സേവനം നല്‍കുന്ന കമ്പനികളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ദീര്‍ഘദൂര യാത്രകളുടെ കാര്യത്തില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് 81 പോയിന്റുകളോടെ ഒന്നാം സ്ഥാനത്തെത്തി. ഉപഭോക്തൃ സേവനത്തിന്റെ കാര്യത്തിലും ക്യാബിന്‍ അന്തരീക്ഷത്തിന്റെ കാര്യത്തിലും ഇവര്‍ ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നേടുകയും ചെയ്തു. ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നേടിയ ഒരേയൊരു വിമാനക്കമ്പനിയും സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ആണ്. 81 പോയിന്റുകള്‍ തന്നെ നേടിയെങ്കിലും ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നേടാനാകാതെ പോയ എമിരേറ്റ്‌സ് ആണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. 79 പോയിന്റ് നേടിയ വെര്‍ജിന്‍ അറ്റ്‌ലാന്റിക് മൂന്നാം സ്ഥാനത്തും.

Similar News