'ഞങ്ങള്‍ നിങ്ങളുടെ കുഴിമാടത്തില്‍ നൃത്തം ചെയ്യുമെന്ന് ഞാന്‍ പറഞ്ഞില്ലേ? ഒരു എലിയുടേതു പോലുള്ള അന്ത്യം!'; ഖമനെയിയുടെ മരണത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് 'മോര്‍ട്ടീഷ്യ ആഡംസ്'; വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് ഖമനെയിയുടെ ചിത്രം കത്തിച്ച് സിഗരറ്റ് വലിച്ച ഇറാനിയന്‍ യുവതി; ട്രംപിന്റെ വാക്കുകള്‍ കടമെടുത്ത് പരിഹാസം; ഇറാന്‍ കത്തുമ്പോഴും തെരുവില്‍ നൃത്തം ചെയ്ത് പ്രതിഷേധക്കാര്‍!

Update: 2026-03-01 07:27 GMT

ടെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ അന്ത്യം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് 'മോര്‍ട്ടീഷ്യ ആഡംസ്' എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന ഇറാനിയന്‍ യുവതി. ഖമനെയിയുടെ ചിത്രം കത്തിച്ച് സിഗരറ്റ് വലിക്കുന്ന വീഡിയോയിലൂടെ നേരത്തെ ആഗോള ശ്രദ്ധ നേടിയ ഈ യുവതി, ഇസ്രായേല്‍-അമേരിക്കന്‍ സംയുക്ത ആക്രമണത്തില്‍ ഖമനെയി കൊല്ലപ്പെട്ട വാര്‍ത്തയോട് അതിരൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഖമനെയിയുടെ ചിത്രം കത്തിച്ച് സിഗരറ്റ് വലിക്കുന്ന യുവതിയുടെ ചിത്രം അടുത്ത കാലത്ത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇറാനിയന്‍ അഭയാര്‍ത്ഥി എന്ന് സ്വയം വിളിക്കുന്ന യുവതിയാണ് ഖമനെയിയെ വധിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചത്. 'ഞങ്ങള്‍ നിങ്ങളുടെ കുഴിമാടത്തില്‍ നൃത്തം ചെയ്യുമെന്ന് ഞാന്‍ പറഞ്ഞില്ലേ?' എന്നാണ് യുവതിയുടെ പ്രതികരണം. പ്രസിഡന്റ് ട്രംപ് പറഞ്ഞതുപോലെ 'ഒരു എലിയുടേതു പോലുള്ള അവസാനം' എന്നും യുവതി കുറിച്ചു. മോര്‍ട്ടീഷ്യ ആഡംസ്, ഖമനെയിയുടെ ചിത്രത്തിന് തീയിട്ട ശേഷം അതില്‍ സിഗരറ്റിന് തീ പകരുന്ന ചിത്രം ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രതീകമായി മാറിയിരുന്നു.

ഏകാധിപത്യത്തിനെതിരെയുള്ള പോരാട്ടത്തിന്റെ പ്രതീകമായി മാറിയ ഒരു ചിത്രം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഖമനെയിയുടെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കാനഡയിലെ ടൊറന്റോയില്‍ നടന്ന ഇറാന്‍ വിരുദ്ധ റാലിയില്‍ പങ്കെടുത്ത യുവതി സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെയായിരുന്നു. 'നിങ്ങളുടെ കുഴിമാടത്തില്‍ ഞങ്ങള്‍ നൃത്തം ചെയ്യുമെന്ന് ഞാന്‍ പറഞ്ഞിരുന്നില്ലേ? ഒരു എലിയുടേതു പോലുള്ള അന്ത്യം!' അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രയോഗത്തെ ഉദ്ധരിച്ചായിരുന്നു യുവതിയുടെ ഈ പ്രതികരണം. കഴിഞ്ഞ ജനുവരിയില്‍ ഖമനെയിയുടെ ചിത്രം കത്തിച്ചുകൊണ്ട് ഇവര്‍ നടത്തിയ പ്രതിഷേധം ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് വലിയ ആവേശമാണ് പകര്‍ന്നിരുന്നത്.

സുരക്ഷാ കാരണങ്ങളാല്‍ തന്റെ യഥാര്‍ത്ഥ പേര് വെളിപ്പെടുത്താത്ത ഈ യുവതി, ഇറാനില്‍ താന്‍ അനുഭവിച്ച ക്രൂരതകളെക്കുറിച്ച് നേരത്തെ തുറന്നുപറഞ്ഞിട്ടുണ്ട്. വിമത പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് തുര്‍ക്കി വഴി കാനഡയിലേക്ക് രക്ഷപ്പെടുകയായിരുന്നു ഇവര്‍. 'കഴിഞ്ഞ 47 വര്‍ഷമായി എന്റെ ജീവിതം മരിച്ചതിന് തുല്യമാണ്, അതുകൊണ്ട് എനിക്ക് ഇനി ഒന്നിനെയും ഭയമില്ല' എന്ന ഇറാനിയന്‍ സ്ത്രീകളുടെ വിപ്ലവവീര്യം തന്നെയാണ് മോര്‍ട്ടീഷ്യയുടെ വാക്കുകളിലും നിഴലിക്കുന്നത്.


ഇറാനില്‍ താനൊരു വിമത ആയിരുന്നതിനാല്‍ തുര്‍ക്കിയിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്നും സുരക്ഷാ കാരണങ്ങളാല്‍ യഥാര്‍ത്ഥ പേര് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും യുവതി വ്യക്തമാക്കി. ഇറാനില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും യുവതി പറഞ്ഞു. കാനഡയില്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ യുവതി നിലവില്‍ ടൊറന്റോയില്‍ താമസിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിക്കും വിലക്കയറ്റത്തിനുമെതിരെ ഇറാനില്‍ അടുത്ത കാലത്ത് ആരംഭിച്ച പ്രതിഷേധം പിന്നീട് നേതൃത്വത്തിനെതിരായ വലിയ പ്രതിഷേധമായി മാറുകയായിരുന്നു.

'ഖമനെയിയുടെ അന്ത്യം' തുടങ്ങിയ മുദ്രാവാക്യങ്ങളുമായി യുവാക്കളും മുതിര്‍ന്നവരും തെരുവിലിറങ്ങുകയായിരുന്നു. ഹിജാബ് നിയമങ്ങള്‍ ലംഘിച്ചും പൊതുമധ്യത്തില്‍ മുടി പ്രദര്‍ശിപ്പിച്ചും സ്ത്രീകള്‍ പ്രതിഷേധിച്ചു. 2022ല്‍ മഹ്‌സ അമീനിയുടെ മരണത്തിന് ശേഷമുണ്ടായ പ്രതിഷേധങ്ങള്‍ക്ക് സമാനമായ പ്രതിഷേധമാണ് അടുത്ത കാലത്ത് ഇറാനില്‍ നടന്നത്. 'ഞാന്‍ ഭയപ്പെടുന്നില്ല, കഴിഞ്ഞ 47 വര്‍ഷമായി എന്റെ ജീവിതം മരിച്ചതിന് തുല്യമാണ്' എന്ന് വിളിച്ചു പറയുന്ന സ്ത്രീയുടെ വീഡിയോയും പുറത്തുവന്നിരുന്നു.

ശനിയാഴ്ച ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് 86-കാരനായ അലി ഖമനെയി കൊല്ലപ്പെട്ടത്. സ്വന്തം ഓഫീസില്‍ വെച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഖമനെയിയുടെ മകള്‍, പേരക്കുട്ടി, മരുമകന്‍, മരുമകള്‍ എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇറാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലുടനീളം 500 കേന്ദ്രങ്ങളില്‍ 200 യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സേന അറിയിച്ചു.

തങ്ങളുടെ പരമോന്നത നേതാവിന്റെ വധത്തിന് പകരമായി ഇസ്രായേലിനും അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കും നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിക്കഴിഞ്ഞു. മഹ്സ അമീനിയുടെ മരണത്തിന് ശേഷം ഇറാനില്‍ പുകഞ്ഞുകൊണ്ടിരുന്ന ജനരോഷം, ഖമനെയിയുടെ അന്ത്യത്തോടെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഹിജാബ് നിയമങ്ങള്‍ ലംഘിച്ചും പരസ്യമായി മുടി മുറിച്ചും പ്രതിഷേധിച്ച ഇറാനിയന്‍ സ്ത്രീകള്‍ക്ക്, മോര്‍ട്ടീഷ്യയെപ്പോലുള്ളവരുടെ പ്രതികരണങ്ങള്‍ വലിയ ഊര്‍ജ്ജമാണ് നല്‍കുന്നത്.

Tags:    

Similar News