എകെ ശശീന്ദ്രന്‍ വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന 'ക്ലോക്ക്' ചിഹ്നം അപരന്‍ സ്വന്തമാക്കി; എലത്തൂരില്‍ എന്‍സിപി അജിത് പവാര്‍ വിഭാഗം നടത്തിയത് 'അതിബുദ്ധിപരമായ' അപര നീക്കം; 'കാഹളം മുഴക്കുന്ന മനുഷ്യന്' ആ ഭീഷണിയെ മറികടക്കാന്‍ കഴിയുമോ? ബേപ്പൂരില്‍ അന്‍വറിസത്തെ തടയാന്‍ നാല് അന്‍വറുമാര്‍; അപര ഭീഷണിയിലോ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍

Update: 2026-03-25 03:00 GMT

കോഴിക്കോട്: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ അപരന്മാരുടെ പോരാട്ടം കടുക്കുകയാണ്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്നത് കോഴിക്കോട്ടെ എലത്തൂര്‍ മണ്ഡലത്തിലാണ്. എലത്തൂര്‍ മണ്ഡലത്തില്‍ മന്ത്രി എ.കെ. ശശീന്ദ്രനെതിരെ അപരനായി എത്തിയത് പി.കെ. ശശീന്ദ്രനാണ്. പേരിനേക്കാള്‍ ഉപരിയായി, എ.കെ. ശശീന്ദ്രന്‍ വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന 'ക്ലോക്ക്' ചിഹ്നം അപരന്‍ സ്വന്തമാക്കിയതാണ് ഇവിടെ വലിയ പ്രതിസന്ധിയായത്. എന്‍സിപിയിലെ പിളര്‍പ്പിനെത്തുടര്‍ന്ന് അജിത് പവാര്‍ പക്ഷത്തിന് ചിഹ്നം ലഭിച്ചതോടെ, എ.കെ. ശശീന്ദ്രന് ഇത്തവണ 'കാഹളം മുഴക്കുന്ന മനുഷ്യന്‍' എന്ന പുതിയ ചിഹ്നത്തില്‍ മത്സരിക്കേണ്ടി വരുന്നു.

എന്‍സിപിയിലെ ദേശീയതലത്തിലുണ്ടായ പിളര്‍പ്പ് കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെയും നേരിട്ട് ബാധിച്ചിരിക്കുകയാണ്. മന്ത്രി എ.കെ. ശശീന്ദ്രന്റെ തട്ടകമായ എലത്തൂരില്‍ ഇത്തവണ 'ക്ലോക്ക്' ചിഹ്നവും 'കാഹളം മുഴക്കുന്ന മനുഷ്യനും' തമ്മിലുള്ള തീപാറുന്ന പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. മൂന്ന് തവണ ക്ലോക്ക് ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച എ.കെ. ശശീന്ദ്രന് ഇത്തവണ സ്വന്തം ചിഹ്നം നഷ്ടപ്പെട്ടുവെന്നു മാത്രമല്ല, അത് അദ്ദേഹത്തിന്റെ അപരനായ പി.കെ. ശശീന്ദ്രന്റെ കൈവശമെത്തുകയും ചെയ്തു.

എന്‍സിപിയിലെ അജിത് പവാര്‍ വിഭാഗത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി ക്ലോക്ക് ചിഹ്നം അനുവദിച്ചതാണ് എലത്തൂരില്‍ വിചിത്രമായ സാഹചര്യം സൃഷ്ടിച്ചത്. എ.കെ. ശശീന്ദ്രന്റെ അപരനായി പി.കെ. ശശീന്ദ്രനെ അജിത് പവാര്‍ പക്ഷം രംഗത്തിറക്കിയതോടെ എലത്തൂരിലെ വോട്ടര്‍മാര്‍ക്ക് സുപരിചിതമായ ക്ലോക്ക് ചിഹ്നം അപരന് ലഭിക്കുകയായിരുന്നു. ഇതോടെ ശരദ് പവാര്‍ വിഭാഗത്തിന്റെ നേതാവായ മന്ത്രി എ.കെ. ശശീന്ദ്രന് 'കാഹളം മുഴക്കുന്ന മനുഷ്യന്‍' എന്ന പുതിയ ചിഹ്നത്തില്‍ ജനവിധി തേടേണ്ടി വരുന്നു.

ചിഹ്നത്തെച്ചൊല്ലിയുള്ള തര്‍ക്കം കോഴിക്കോട് കലക്ടറേറ്റില്‍ നാടകീയ രംഗങ്ങള്‍ക്കും വഴിവെച്ചു. പി.കെ. ശശീന്ദ്രന്റെ പത്രിക സ്വീകരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ രസീതുമായി അജ്ഞാതനായ ഒരാള്‍ കടന്നുകളഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ക്ലോക്ക് ചിഹ്നത്തിലുള്ള അപരന്റെ മത്സരം തടയാനുള്ള ആസൂത്രിത നീക്കമാണിതെന്ന് അജിത് പവാര്‍ പക്ഷം ആരോപിച്ചു. സംഭവത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ പോലീസില്‍ പരാതി നല്‍കുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. രസീത് നഷ്ടപ്പെട്ടാലും പി.കെ. ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തെ അത് ബാധിക്കില്ലെന്ന് റിട്ടേണിങ് ഓഫീസര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അപരന്മാരെയും ചിഹ്നങ്ങളെയും ഉപയോഗിച്ച് തന്നെയും ഇടതുമുന്നണിയെയും പരാജയപ്പെടുത്താനുള്ള ബാലിശമായ ശ്രമമാണ് എലത്തൂരില്‍ നടക്കുന്നതെന്ന് എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചു. ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്രം എങ്ങനെ സ്വാധീനിക്കുന്നു എന്നതിന്റെ തെളിവാണ് ചിഹ്നം നഷ്ടപ്പെട്ട സാഹചര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിഹ്നം മാറിയാലും എലത്തൂരിലെ ജനങ്ങള്‍ തനിക്കൊപ്പമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് മന്ത്രി. എന്നാല്‍, വര്‍ഷങ്ങളായി പരിചയിച്ച ചിഹ്നം അപരന്റെ പക്കലെത്തിയത് വോട്ടര്‍മാരെ എത്രത്തോളം സ്വാധീനിക്കുമെന്ന ആശങ്ക ഇടത് കേന്ദ്രങ്ങള്‍ക്കുണ്ട്. വരും ദിവസങ്ങളില്‍ എലത്തൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണം ക്ലോക്കും' 'കാഹളവും' തമ്മിലുള്ള പോരാട്ടമായി മാറുമെന്നുറപ്പാണ്.

കേരളാ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പത്രികാ സമര്‍പ്പണവും സൂക്ഷ്മപരിശോധനയും പൂര്‍ത്തിയാകുമ്പോള്‍ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ് 'അപരപ്പട'. സംസ്ഥാനത്തെ പല പ്രമുഖ മണ്ഡലങ്ങളിലും പ്രധാന സ്ഥാനാര്‍ത്ഥികളുടെ പേരിനോട് സാമ്യമുള്ള ഒന്നിലധികം അപരന്മാര്‍ കളത്തിലിറങ്ങിയത് വോട്ട് ചോര്‍ച്ചയുണ്ടാക്കുമെന്ന ആശങ്കയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന പി.വി. അന്‍വറിനാണ് ഇത്തവണ ഏറ്റവും കൂടുതല്‍ അപരഭീഷണിയുള്ളത്. ബേപ്പൂരില്‍ അന്‍വറിന്റെ പേരിനോട് സാമ്യമുള്ള നാല് അപരന്മാരാണ് പത്രിക നല്‍കിയിരിക്കുന്നത്. വോട്ടര്‍മാര്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കാന്‍ ഇത് കാരണമാകുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ ഭയം. ഇതേ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മന്ത്രി മുഹമ്മദ് റിയാസിനെതിരെയും രണ്ട് അപരന്മാര്‍ രംഗത്തുണ്ട്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലൊന്നായ കൊടുവള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ. ഫിറോസിനെതിരെ നാല് അപരന്മാരുണ്ട്. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും അപരന്മാര്‍ പിടിക്കുന്ന വോട്ടുകള്‍ മണ്ഡലത്തിലെ ജയപരാജയങ്ങളില്‍ നിര്‍ണ്ണായകമാകും.

മറ്റ് പ്രധാന അപരന്മാര്‍

വട്ടിയൂര്‍ക്കാവ്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ. പ്രശാന്തിനെതിരെ കെ. പ്രശാന്ത് എന്ന അപരന്‍ പത്രിക നല്‍കി.

മഞ്ചേശ്വരം: എ.കെ.എം. അഷ്‌റഫിനെതിരെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന് അപരന്മാരാണുള്ളത് (കെ.എം. അഷ്‌റഫ്, മുഹമ്മദ് അഷ്‌റഫ്).

വൈക്കം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. പ്രദീപിനെതിരെ കെ. പ്രദീപ് മത്സരരംഗത്തുണ്ട്.

മട്ടന്നൂര്‍: വി.കെ. സനോജിനെതിരെ സനോജ് എന്ന പേരില്‍ തന്നെയുള്ള അപരന്‍ പത്രിക സമര്‍പ്പിച്ചു.

സ്ഥാനാര്‍ത്ഥിയുടെ പേരിനൊപ്പം ഫോട്ടോയും ചിഹ്നവും ബാലറ്റില്‍ ഉണ്ടെങ്കിലും, വോട്ടര്‍മാരെ ഇത് കൃത്യമായി ബോധ്യപ്പെടുത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പാര്‍ട്ടികള്‍ മുമ്പോട്ട് പോകും. അപരന്മാരുടെ പേരും ചിഹ്നവും കാണിച്ച് വോട്ടര്‍മാര്‍ തെറ്റിദ്ധരിക്കപ്പെടാതിരിക്കാന്‍ സോഷ്യല്‍ മീഡിയ വഴി വ്യാപകമായ ബോധവല്‍ക്കരണ പ്രചാരണം നടത്തും. വോട്ടിങ് മെഷീനിലെ സ്ഥാനാര്‍ത്ഥിയുടെ കൃത്യമായ ക്രമനമ്പര്‍ വോട്ടര്‍മാരിലെത്തിക്കാന്‍ മുന്‍ഗണന നല്‍കും.

Similar News