കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തില്‍ നിന്ന് ഉടന്‍ തന്നെ ചാനലിന് വിശദീകരണം തേടിയുള്ള നോട്ടീസ് ലഭിക്കും; മറുപടി തൃപ്തികരമല്ലെങ്കില്‍ ചാനലിന്റെ സംപ്രേഷണം തന്നെ തടസ്സപ്പെടും; സാബു ജേക്കബിനോട് കളിക്കാന്‍ പോയി റിപ്പോര്‍ട്ടറിന് കിട്ടാന്‍ പോകുന്നത് 'എട്ടിന്റെ പണി'; മോദി സര്‍ക്കാരിന്റെ തീരുമാനം അതിനിര്‍ണ്ണായകമാകും

Update: 2026-03-25 01:47 GMT

കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയുടെ സുരക്ഷാ ക്ലിയറന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയതോടെ ചാനലിന്റെ ഭാവി അനിശ്ചിതത്വത്തിലായി. ട്വന്റി20 അധ്യക്ഷന്‍ സാബു എം. ജേക്കബ് നല്‍കിയ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിര്‍ണ്ണായക വിവരം അറിയിച്ചത്. ചാനലിന്റെ ഉടമസ്ഥാവകാശം കൈമാറിയതില്‍ നിയമപരമായ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന ഗൗരവകരമായ കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. ഇതോടെ സാബു ജേക്കബുമായി കൊമ്പുകോര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവി മാനേജ്മെന്റ് വരുംദിവസങ്ങളില്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് സൂചന. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തില്‍ നിന്ന് ഉടന്‍ തന്നെ ചാനലിന് വിശദീകരണം തേടിയുള്ള നോട്ടീസ് ലഭിക്കും. ഇതിനുശേഷം ലഭിക്കുന്ന മറുപടി തൃപ്തികരമല്ലെങ്കില്‍ ചാനലിന്റെ സംപ്രേഷണം തന്നെ തടസ്സപ്പെട്ടേക്കാവുന്ന 'എട്ടിന്റെ പണി'യാണ് വരാനിരിക്കുന്നത്.

ചാനലിന്റെ ലൈസന്‍സ് കൈമാറിയതില്‍ സുതാര്യതയില്ലെന്നും യഥാര്‍ത്ഥ ഉടമകള്‍ ആരാണെന്ന് വ്യക്തമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സാബു എം. ജേക്കബ് കോടതിയെ സമീപിച്ചത്. നിയമപ്രകാരം ഉടമസ്ഥാവകാശം മറ്റൊരാള്‍ക്ക് കൈമാറുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവി ലംഘിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം കോടതിയില്‍ വാക്കാല്‍ വ്യക്തമാക്കി. ഉടമസ്ഥാവകാശം മാറിയതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകള്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് സുരക്ഷാ ക്ലിയറന്‍സ് പിന്‍വലിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ചാനലിന്റെ മുന്‍ ലൈസന്‍സിയായിരുന്ന എം.വി. നികേഷ് കുമാര്‍ രണ്ട് മാസത്തിനകം ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ആഭ്യന്തര മന്ത്രാലയത്തിനും വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിനും സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഈ രേഖകള്‍ പരിശോധിച്ച ശേഷം കേന്ദ്ര സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കി ഹൈക്കോടതി കേസ് തീര്‍പ്പാക്കിയെങ്കിലും ചാനലിന് മുകളില്‍ തൂങ്ങിനില്‍ക്കുന്ന വാള്‍ ഇപ്പോഴും ഭീഷണിയായി തുടരുന്നു. സുരക്ഷാ ക്ലിയറന്‍സ് ഇല്ലാത്ത ഒരു സ്ഥാപനത്തിന് ഇന്ത്യയില്‍ ഉപഗ്രഹ ചാനല്‍ പ്രവര്‍ത്തിപ്പിക്കാന്‍ നിയമപരമായി സാധ്യമല്ല. അതുകൊണ്ട് തന്നെ കേന്ദ്രത്തിന്റെ അടുത്ത നീക്കം എന്തായിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും റിപ്പോര്‍ട്ടര്‍ ടിവിയുടെ നിലനില്‍പ്പ്. ചാനലിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കം കോടതിയില്‍ എത്തിയതും കേന്ദ്രം കര്‍ശന നിലപാട് സ്വീകരിച്ചതും ചാനല്‍ ജീവനക്കാര്‍ക്കിടയില്‍ വലിയ ആശങ്ക പടര്‍ത്തിയിട്ടുണ്ട്.

സാബു ജേക്കബും റിപ്പോര്‍ട്ടര്‍ ടിവിയും തമ്മില്‍ കുറച്ചുകാലമായി നിലനില്‍ക്കുന്ന പരസ്യമായ പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് ഈ നിയമനടപടി. കുന്നത്തുനാട്ടിലെ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കും ട്വന്റി20ക്കെതിരായ വാര്‍ത്തകള്‍ക്കും പിന്നാലെയാണ് ചാനലിന്റെ ലൈസന്‍സ് നിയമസാധുത സാബു ജേക്കബ് ചോദ്യം ചെയ്തത്. ബിസിനസ്സ് രംഗത്തെ കരുത്തനായ സാബു ജേക്കബിനോട് കളിച്ച മാനേജ്മെന്റ് ഇപ്പോള്‍ ചാനലിന്റെ ലൈസന്‍സ് തന്നെ അപകടത്തിലാക്കിയ അവസ്ഥയിലാണ്. കേന്ദ്രം നോട്ടീസ് അയച്ച് വിശദീകരണം തേടുന്നതോടെ ചാനലിന് തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ ഒരവസരം കൂടി ലഭിക്കുമെങ്കിലും സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കിയത് പുനഃസ്ഥാപിച്ചു കിട്ടുക എന്നത് അത്ര എളുപ്പമാകില്ല.

ചാനല്‍ പുതിയ മാനേജ്മെന്റിന് കീഴിലേക്ക് മാറിയപ്പോള്‍ ഉണ്ടായ സാമ്പത്തിക ഇടപാടുകളും ഉടമസ്ഥാവകാശ രേഖകളും കേന്ദ്ര ഏജന്‍സികള്‍ വിശദമായി പരിശോധിക്കും. സുരക്ഷാ ക്ലിയറന്‍സ് പിന്‍വലിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം ചാനലിന്റെ പരസ്യ വരുമാനത്തെയും വിശ്വാസ്യതയെയും ബാധിക്കുമെന്നുറപ്പാണ്. നിലവില്‍ ചാനലില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് ജീവനക്കാരുടെ തൊഴില്‍ സുരക്ഷയാണ് ഇതിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ക്ക് ജീവനക്കാര്‍ ബലിയാടാകേണ്ടി വരുമോ എന്ന പേടിയിലാണ് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍.

തുടര്‍ച്ചയായ വിവാദങ്ങളും നിയമയുദ്ധങ്ങളും റിപ്പോര്‍ട്ടര്‍ ടിവിയെ പ്രതിസന്ധിയിലാക്കുമ്പോള്‍, കേന്ദ്ര സര്‍ക്കാര്‍ എടുക്കാന്‍ പോകുന്ന അന്തിമ തീരുമാനം കേരളത്തിലെ മാധ്യമരംഗത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിക്കും. നിയമങ്ങള്‍ കാറ്റില്‍ പറത്തിയും സുതാര്യതയില്ലാതെയും ചാനലുകള്‍ നടത്തുന്നവര്‍ക്കുള്ള മുന്നറിയിപ്പായി ഈ കേസിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നു. സാബു ജേക്കബിന്റെ നിയമപോരാട്ടം റിപ്പോര്‍ട്ടര്‍ ടിവിയെ സംപ്രേഷണം നിലയ്ക്കുന്ന ഘട്ടത്തിലേക്ക് എത്തിക്കുമോ എന്നാണ് വരുംദിവസങ്ങളില്‍ കേരളം ഉറ്റുനോക്കുന്നത്.

Tags:    

Similar News