ഈ സുവര്‍ണാവസരം കളയരുത്! ഇറാന്റെ ഭീഷണി എന്നെന്നേക്കുമായി അവസാനിപ്പിക്കണം; ആക്രമണം തുടരാന്‍ സൗദി അറേബ്യ ട്രംപിനെ പ്രേരിപ്പിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്; യുഎസിന്റെ പിന്മാറ്റം ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള ഡബിള്‍ ഗെയിമോ? പാക്കിസ്ഥാനില്‍ വച്ച് നടക്കുന്ന സമാധാന ചര്‍ച്ചയില്‍ ജെ.ഡി.വാന്‍സ് മധ്യസ്ഥനാകുമെന്ന റിപ്പോര്‍ട്ടും

ആക്രമണം തുടരാന്‍ സൗദി അറേബ്യ ട്രംപിനെ പ്രേരിപ്പിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്

Update: 2026-03-24 17:07 GMT

വാഷിങ്ടണ്‍: യുദ്ധം എങ്ങനെയെങ്കിലും അവസാനിപ്പിക്കണമെന്നാണ് മിക്ക ലോകരാഷ്ട്രങ്ങളുടെയും ആഗ്രഹം. ആഗോള ഊര്‍ജ്ജ പ്രതിസന്ധി തന്നെ മുഖ്യകാരണം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനുമായി പ്രഖ്യാപിച്ച അഞ്ചുദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ സ്ഥിരമാകണമേ എന്നാണ് രാഷ്ട്ര നേതാക്കളുടെയും പ്രതീക്ഷയും പ്രാര്‍ഥനയും. എന്നാല്‍, ഇറാനെതിരെയുള്ള സൈനിക ആക്രമണം തുടരാനും പശ്ചിമേഷ്യയെ പുനര്‍നിര്‍മ്മിക്കാനുള്ള ഈ 'ചരിത്രപരമായ അവസരം' പ്രയോജനപ്പെടുത്താനും സൗദി അറേബ്യ ട്രംപിനെ പ്രേരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരാഴ്ചയായി നടത്തിയ ചര്‍ച്ചകളില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരിട്ടാണ് യുദ്ധവുമായി മുന്നോട്ട് പോകാന്‍ ട്രംപിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതെന്ന് 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗള്‍ഫിനുളള ഇറാന്റെ ദീര്‍ഘകാല ഭീഷണി അവസാനിപ്പിക്കണം

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്‍ ഉയര്‍ത്തുന്ന ദീര്‍ഘകാല ഭീഷണി അവസാനിപ്പിക്കാന്‍ അവിടുത്തെ ഭരണകൂട മാറ്റം മാത്രമാണ് പോംവഴിയെന്ന് ബിന്‍ സല്‍മാന്‍ വാദിച്ചതായി ചര്‍ച്ചകളെക്കുറിച്ച് അറിവുള്ളവര്‍ പത്രത്തോട് വെളിപ്പെടുത്തി. മൂന്നാഴ്ചയിലേറെ നീണ്ടുനിന്ന സംഘര്‍ഷത്തിനൊടുവില്‍ ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും ടെഹ്റാനില്‍ 'ഭരണകൂട മാറ്റം' നടന്നതായും ട്രംപ് യുഎസ് മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് ഈ നീക്കം.

ആഗോള ഇന്ധന പ്രതിസന്ധി അതിരൂക്ഷം

അതേസമയം, ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള ഇന്ധന പ്രതിസന്ധി 'അതിരൂക്ഷമാണെന്ന്' ലോകരാഷ്ട്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഊര്‍ജ്ജ പ്രതിസന്ധി ലോകത്തെ അപകടകരമായ അവസ്ഥയിലെത്തിച്ചിരിക്കുകയാണെന്നും, തടസ്സപ്പെട്ട ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാനുമായി ചര്‍ച്ചകള്‍ നടത്തേണ്ട സമയം അതിക്രമിച്ചുവെന്നും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പ്രഖ്യാപിച്ചു.

ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ തുറന്നില്ലെങ്കില്‍ ഇറാന്റെ വൈദ്യുതി നിലയങ്ങള്‍ 'തകര്‍ത്തു തരിപ്പണമാക്കും' എന്ന മുന്‍ ഭീഷണിയില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപ് താല്‍ക്കാലികമായി പിന്മാറി. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ നടത്താനിരുന്ന ആക്രമണങ്ങള്‍ അഞ്ച് ദിവസത്തേക്ക് കൂടി അദ്ദേഹം നീട്ടിവെച്ചു.

യുഎസ്സിന്റെ പിന്മാറ്റം തന്ത്രപരമായ നീക്കമോ?

എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റിന്റെ ഈ പിന്മാറ്റം ഒരു തന്ത്രപരമായ നീക്കമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാന്റെ 'കിരീടം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഖാര്‍ഗ് ദ്വീപ് (Kharg Island) പിടിച്ചെടുക്കാന്‍ യുഎസ് സൈന്യത്തിന് കൂടുതല്‍ സമയം നല്‍കാനാണോ ഈ സാവകാശം എന്ന് സംശയിക്കപ്പെടുന്നു. ഇറാനിയന്‍ തീരത്ത് നിന്ന് 15 മൈല്‍ അകലെയുള്ള, അഞ്ച് മൈല്‍ നീളമുള്ള ഈ ദ്വീപാണ് ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത്. യുദ്ധത്തിനുള്ള പണം കണ്ടെത്താന്‍ ഇറാനെ സഹായിക്കുന്ന പ്രധാന സ്രോതസ്സും ഇതുതന്നെ.

ഇതിനോടകം തന്നെ 2,200 സൈനികരടങ്ങുന്ന 31-ാമത് മറൈന്‍ എക്‌സ്പെഡിഷണറി യൂണിറ്റിനെ (MEU) ട്രംപ് മേഖലയിലേക്ക് അയച്ചിട്ടുണ്ട്. യുഎസ്എസ് ട്രിപ്പോളി, യുഎസ്എസ് സാന്‍ ഡീഗോ, യുഎസ്എസ് ന്യൂ ഓര്‍ലിയന്‍സ് എന്നീ കപ്പലുകള്‍ ഇതിന്റെ ഭാഗമാണ്. ഇതിനുപുറമെ, സാന്‍ ഡീഗോയില്‍ നിന്ന് പുറപ്പെട്ട യുഎസ്എസ് ബോക്‌സറിന്റെ നേതൃത്വത്തിലുള്ള മറ്റൊരു വന്‍ സൈനിക വ്യൂഹവും പശ്ചിമേഷ്യ ലക്ഷ്യമാക്കി നീങ്ങുന്നുണ്ട്. ഇറാനിലെ സൈനിക നീക്കങ്ങളെ പിന്തുണയ്ക്കുന്നതിനായി ആര്‍മിയുടെ 82-ാം എയര്‍ബോണ്‍ ഡിവിഷനില്‍ നിന്നുള്ള ഒരു കോംബാറ്റ് ബ്രിഗേഡിനെക്കൂടി വിന്യസിക്കുന്നതിനെക്കുറിച്ച് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ആലോചിച്ചുവരികയാണ്.

ജെ ഡി വാന്‍സ് മധ്യസ്ഥനാകുമോ?

ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളെത്തുടര്‍ന്ന് വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ച്ചയുടെ വക്കിലെത്തിയതോടെ, ഇറാനുമായുള്ള ചര്‍ച്ചകള്‍ക്കായി ജെ.ഡി വാന്‍സിനെ (JD Vance) മുഖ്യ മധ്യസ്ഥനായി നിയോഗിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ആലോചിക്കുന്നു. ഇറാനിലെ ഇസ്ലാമിക ഭരണകൂടവുമായി ഒരു കരാറിലെത്താന്‍ വാന്‍സിനെ രംഗത്തിറക്കിയേക്കും. പാകിസ്ഥാനിലാകും ചര്‍ച്ചകള്‍ നടക്കാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ട്രംപിന്റെ പ്രത്യേക ദൂതന്മാരായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുമെങ്കിലും, കരാറുകള്‍ക്ക് അന്തിമരൂപം നല്‍കാന്‍ വാന്‍സ് എത്തിയേക്കുമെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണലിനോട് വെളിപ്പെടുത്തി.

ചര്‍ച്ചകള്‍ നടന്നാല്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയെ അയക്കാന്‍ ടെഹ്റാന്‍ തയ്യാറായേക്കും. എങ്കിലും, ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതിനോട് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ കടുത്ത വിയോജിപ്പാണ് പ്രകടിപ്പിക്കുന്നതെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേലില്‍ മിസൈലാക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരുക്ക്

അതിനിടെ, ചൊവ്വാഴ്ച ദക്ഷിണ ഇസ്രായേലിനെ ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു ശിശു ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി ഇസ്രായേലി പ്രഥമ ശുശ്രൂഷാ സംഘം അറിയിച്ചു.

മിസൈല്‍ ആക്രമണത്തില്‍ അവയവങ്ങള്‍ക്ക് പരിക്കേറ്റ 40 വയസ്സുകാരനെ ആശുപത്രിയിലേക്ക് മാറ്റിയതായി മാഗന്‍ ഡേവിഡ് അഡോം (MDA) എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു. ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണ്. കൂടാതെ 26 വയസ്സുള്ള ഒരു യുവതിയെയും രണ്ട് മാസം പ്രായമുള്ള ഒരു കുഞ്ഞിനെയും നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നെഗേവ് (Negev) മേഖലയില്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസെന്ന് ഇസ്രായേല്‍ അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വാരാന്ത്യത്തില്‍ ദക്ഷിണ ഇസ്രായേല്‍ പട്ടണങ്ങളായ അരാദ് (Arad), ഡിമോണ (Dimona) എന്നിവിടങ്ങളില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച ടെല്‍ അവീവിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ ഒരു കെട്ടിടത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിക്കുകയും കുറഞ്ഞത് നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി എംഡിഎ (MDA) റിപ്പോര്‍ട്ട് ചെയ്യുന്നു


Tags:    

Similar News