'വിവാഹമോചനം ജീവിതത്തിന്റെ അവസാനമല്ല; സമാധാനപരമായ മറ്റൊരു ജീവിതത്തിന്റെ തുടക്കം മാത്രം'; മകളുടെ വിവാഹമോചനം ഡ്രംസ് വായിച്ചും ലഡ്ഡു വിതരണം ചെയ്തും ആഘോഷമാക്കി പിതാവും കുടുംബവും; ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു

Update: 2026-04-06 10:37 GMT

മീററ്റ്: വിവാഹമോചനം എന്നത് ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളം ദുഃഖകരമായ ഒന്നാണെന്ന പൊതുബോധത്തെ തിരുത്തിക്കുറിച്ച് ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. മൂന്ന് വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ വിവാഹമോചനം നേടിയ മകളെ വാദ്യമേളങ്ങളുടെയും മധുരപലഹാരങ്ങളുടെയും അകമ്പടിയോടെ ആഘോഷമായി സ്വീകരിക്കുന്ന ഒരു പിതാവിന്റെയും കുടുംബത്തിന്റെയും ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. വിവാഹബന്ധം തകരുമ്പോള്‍ തളര്‍ന്നുപോകുന്ന പെണ്‍മക്കള്‍ക്ക് താങ്ങായി നില്‍ക്കേണ്ടത് എങ്ങനെയെന്ന് സമൂഹത്തിന് കാണിച്ചുകൊടുക്കുകയാണ് മുന്‍ ജഡ്ജികൂടിയായ ഗ്യാനേന്ദ്ര ശര്‍മ്മ.

2018-ലായിരുന്നു ഗ്യാനേന്ദ്ര ശര്‍മ്മയുടെ ഏകമകളായ പ്രണിതയും ഇന്ത്യന്‍ സൈന്യത്തില്‍ മേജറായ ഗൗരവ് അഗ്‌നിഹോത്രിയും തമ്മിലുള്ള വിവാഹം. എന്നാല്‍ ഭര്‍തൃവീട്ടില്‍ നേരിടേണ്ടി വന്ന കഠിനമായ പീഡനങ്ങള്‍ പ്രണിതയുടെ ജീവിതം ദുസ്സഹമാക്കി. ഒടുവില്‍ 2021-ല്‍ വിവാഹമോചനത്തിനായി കോടതിയെ സമീപിക്കാന്‍ അവള്‍ തീരുമാനിച്ചു. ഏകദേശം മൂന്ന് വര്‍ഷത്തോളം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോള്‍ പ്രണിതയ്ക്ക് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ലഭിച്ചത്.

കോടതി വിധി വന്ന ദിവസം മീററ്റിലെ കുടുംബ കോടതിക്ക് പുറത്ത് കണ്ട ദൃശ്യങ്ങള്‍ ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. മകള്‍ക്ക് നീതി ലഭിച്ച സന്തോഷത്തില്‍ ഗ്യാനേന്ദ്ര ശര്‍മ്മ കോടതിക്ക് പുറത്ത് നാട്ടുകാര്‍ക്ക് മധുരം വിതരണം ചെയ്യുകയും ചെണ്ടകൊട്ടാന്‍ ആളുകളെ ഏര്‍പ്പാടാക്കുകയും ചെയ്തു. ബന്ധുക്കളും സുഹൃത്തുക്കളും വാദ്യമേളങ്ങള്‍ക്കൊപ്പം നൃത്തം ചെയ്താണ് പ്രണിതയെ വരവേറ്റത്. ഈ ആഘോഷത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. പ്രണിതയുടെ ചിത്രത്തോടൊപ്പം 'ഞാന്‍ എന്റെ മകളെ സ്‌നേഹിക്കുന്നു, അവള്‍ എന്റെ ഹൃദയമാണ്, ആത്മാവാണ്' എന്നെഴുതിയ പ്രത്യേക ടി-ഷര്‍ട്ടുകളാണ് കുടുംബാംഗങ്ങള്‍ ധരിച്ചിരുന്നത്. 'എന്റെ കുടുംബം എന്റെ ജീവിതം' എന്നെഴുതിയ ടി-ഷര്‍ട്ട് ധരിച്ചാണ് പ്രണിത എത്തിയത്.

എന്തുകൊണ്ടാണ് ഇത്തരമൊരു ആഘോഷം സംഘടിപ്പിച്ചത് എന്ന ചോദ്യത്തിന് ഗ്യാനേന്ദ്ര ശര്‍മ്മ നല്‍കിയ മറുപടി ഏറെ ശ്രദ്ധേയമാണ്. 'മകള്‍ ജനിച്ചപ്പോള്‍ ആശുപത്രിക്ക് പുറത്ത് ഞാന്‍ ഇതുപോലെ വാദ്യമേളങ്ങള്‍ മുഴക്കി ആഘോഷിച്ചിരുന്നു. അവളുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും അവള്‍ക്ക് ഒരേ വിലയാണുള്ളതെന്ന് ലോകത്തെ ബോധ്യപ്പെടുത്താനാണ് ഇപ്പോള്‍ വീണ്ടും ഇത് ചെയ്തത്,' അദ്ദേഹം പറഞ്ഞു. വിവാഹമോചനം എന്നത് ഒരു ദുരന്തമല്ലെന്നും മറിച്ച് സമാധാനപരമായ മറ്റൊരു ജീവിതത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും അദ്ദേഹം വിശ്വസിക്കുന്നു. തന്റെ മകളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനാണ് ഈ പിതാവ് ആഗ്രഹിച്ചത്.

സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പ്രചരിച്ചതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. വിവാഹമോചനം ആഘോഷിക്കേണ്ട ഒന്നല്ലെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍, തകര്‍ന്ന ദാമ്പത്യത്തില്‍ നിന്ന് മോചനം നേടി വരുന്ന പെണ്‍മക്കളെ കുറ്റപ്പെടുത്തുന്ന സമൂഹത്തിന് ഇതൊരു പാഠമാണെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു. 'പെണ്‍മക്കള്‍ക്ക് ഞങ്ങള്‍ കൂടെയുണ്ടെന്ന് കാണിക്കാന്‍ ഇതുപോലൊരു കുടുംബത്തെ കിട്ടുന്നത് ഭാഗ്യമാണ്' എന്നാണ് പലരും കുറിച്ചത്.

വിവാഹബന്ധത്തില്‍ എത്ര പീഡനങ്ങള്‍ സഹിച്ചാണെങ്കിലും പെണ്‍കുട്ടികള്‍ പിടിച്ചുനില്‍ക്കണമെന്ന് ഉപദേശിക്കുന്ന മാതാപിതാക്കളുടെ കാലത്താണ് ഗ്യാനേന്ദ്ര ശര്‍മ്മ വ്യത്യസ്തനാകുന്നത്. മകളെ ബാധ്യതയായി കാണാതെ, അവളുടെ സന്തോഷത്തിനും അന്തസ്സിനും വിലകല്‍പ്പിക്കുന്ന ഈ കുടുംബം പുതിയൊരു സാമൂഹിക മാറ്റത്തിന് തുടക്കമിടുകയാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ കുടുംബം നല്‍കുന്ന പിന്തുണയാണ് ഒരാള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ കരുത്തെന്ന് പ്രണിതയും സാക്ഷ്യപ്പെടുത്തുന്നു.

Similar News