'റാവല്‍പിണ്ടിയിലേയും പഞ്ചാബ് പ്രവിശ്യയിലേയും രണ്ട് വ്യോമതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചു; മധ്യസ്ഥതയ്ക്കായി യുഎസിനെയും സൗദി അറേബ്യയേയും സമീപിച്ചു; ഇനി ആക്രമിക്കരുതെന്ന് ഇന്ത്യയോട് അഭ്യര്‍ഥിച്ചു'; ട്രംപിന്റെ അവകാശവാദം തള്ളി കീഴടങ്ങിയത് എങ്ങനെയെന്ന് തുറന്നുപറഞ്ഞ് പാക്ക് ഉപപ്രധാനമന്ത്രി

ഒടുവില്‍ ഏറ്റുപറഞ്ഞ് പാക്ക് ഉപപ്രധാനമന്ത്രി

Update: 2025-06-20 10:01 GMT

ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ വെടിനിര്‍ത്തലിനായി ഇന്ത്യയോട് അപേക്ഷിച്ചത് നില്‍ക്കക്കള്ളിയില്ലാതെ വന്നതോടെയെന്ന് തുറന്നുപറഞ്ഞ് പാക്കിസ്ഥാന്‍ ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദര്‍. പാക്കിസ്ഥാനിലെ രണ്ട് സുപ്രധാന വ്യോമതാവളങ്ങള്‍ക്കുനേരെ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെ വെടിനിര്‍ത്തലിനായി ഇന്ത്യയോട് അഭ്യര്‍ത്ഥിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുകയായിരുന്നെന്ന് ഇസ്ഹാഖ് ദര്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ തിരിച്ചടിയില്‍ നടുങ്ങിയ പാക്കിസ്ഥാന്‍ വെടിനിര്‍ത്തലിനായി സമീപിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും സൈന്യവും നേരത്തെ തന്നെ വിശദീകരിച്ചിരുന്നു. ഈ വാദമാണ് പാക്കിസ്ഥാന്‍ നിലവില്‍ അംഗീകരിച്ചത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ റാവല്‍പിണ്ടിയിലേയും പഞ്ചാബ് പ്രവിശ്യയിലേയും രണ്ട് വ്യോമതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചു. ഈ ഘട്ടത്തില്‍ മധ്യസ്ഥതയ്ക്കായി സഹായംതേടി യുഎസിനേയും സൗദി അറേബ്യയേയും സമീപിച്ചുവെന്നും ഇസ്ഹാഖ് ദര്‍ തുറന്നുപറഞ്ഞു. റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ വ്യോമതാളവും പഞ്ചാബ് പ്രവിശ്യയിലെ പിഎഎഫ് ബേസ് റഫീഖി എന്നറിയിപ്പെടുന്ന ഷോര്‍കോട്ട് വ്യോമതാവളവും ഇന്ത്യ ആക്രമിച്ചുവെന്നും അദ്ദേഹം സമ്മതിച്ചു.

പുലര്‍ച്ചെ 2.30-ന് ഇന്ത്യ മിസൈല്‍ ആക്രമണം നടത്തി. നൂര്‍ ഖാന്‍ വ്യോമതാവളവും ഷോര്‍കോട്ട് വ്യോമതാവളവും അവര്‍ ആക്രമിച്ചു. 45 മിനിറ്റിനുള്ളില്‍ സൗദി രാജകുമാരന്‍ ഫൈസല്‍ എന്നെ വിളിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായുള്ള സംഭാഷണത്തെക്കുറിച്ച് അറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി സംസാരിച്ച് വെടിനിര്‍ത്തലിനെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, നിങ്ങള്‍ തയ്യാറാകുമോ എന്ന് ചോദിച്ചു. തയ്യാറാണെന്ന് ഞാന്‍ പറഞ്ഞു. പിന്നീട് അദ്ദേഹം എന്നെ തിരികെ വിളിച്ചു, എസ്. ജയശങ്കറുമായി സംസാരിച്ച് ഇക്കാര്യം അറിയിച്ചുവെന്ന് പറഞ്ഞു, ദര്‍ വ്യക്തമാക്കി.

പാക് ഉപപ്രധാനമന്ത്രിക്ക് വേണ്ടിയായിരുന്നു സൗദി രാജകുമാരന്‍ വിളിച്ചത്. പാക്കിസ്ഥാനെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തരുതെന്നും നിലവിലെ ആക്രമണം അടിയന്തരമായി അവസാനിപ്പിക്കണമെന്നും വെടിനിര്‍ത്തലിന് തയ്യാറാകാമെന്നും സൗദി രാജകുമാരന്‍ മുഖേനെ ധര്‍ അറിയിച്ചു. സൗദി രാജകുമാരന്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ നേരിട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ ബന്ധപ്പെട്ട് ആക്രമണം നിര്‍ത്താനുള്ള പാകിസ്ഥാന്റെ സന്നദ്ധത അറിയിക്കാന്‍ കഴിയുമോ എന്ന് വ്യക്തിപരമായി അന്വേഷിച്ചുവെന്നും വെടിനിര്‍ത്തല്‍ നയതന്ത്രത്തിന്റെ അണിയറയില്‍ സൗദിയും പങ്കാളിയായെന്നും ദാര്‍ പറഞ്ഞു.

പാക്കിസ്ഥാനാണ് വെടിനിര്‍ത്തലിനായി ഇന്ത്യയെ സമീപിച്ചതെന്ന വസ്തുത അംഗീകരിക്കാന്‍ നേരത്തെ പാക് പ്രധാനമന്ത്രിയും സൈനിക നേതാക്കളും തയ്യാറായിരുന്നില്ല. പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കനത്ത നാശമുണ്ടാക്കിയെന്നായിരുന്നു അവകാശവാദം. എന്നാല്‍ ഇത് തെറ്റാണെന്ന് സാറ്റലൈറ്റ് ചിത്രങ്ങളും ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവിട്ട് ഇന്ത്യ തെളിയിക്കുകയും ചെയ്തു. പാക്കിസ്ഥാനോട് ആക്രമണത്തിന്റെ തെളിവ് ചോദിച്ചപ്പോള്‍ അതൊക്കെ സമൂഹമാധ്യമങ്ങളിലുണ്ടെന്ന ഒഴുക്കന്‍ മറുപടിയാണ് വിദേശകാര്യമന്ത്രി വരെ നല്‍കിയത്.

വെറും 25 മിനിറ്റ് കൊണ്ടാണ് പാക്കിസ്ഥാനിലെ ഭീകരത്താവളങ്ങള്‍ ഇന്ത്യ തകര്‍ത്തത്. സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍, ഹാമര്‍ സ്മാര്‍ട് ബോംബുകള്‍ എന്നിവയടക്കം ഓപറേഷന്‍ സിന്ദൂറില്‍ ഇന്ത്യ ഉപയോഗിച്ചു. ഏകദേശം നൂറോളം ലഷ്‌കര്‍, ജയ്‌ഷെ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെയാണ് ഓപറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ വധിച്ചത്. പിന്നാലെ പാക് വ്യോമതാവളങ്ങള്‍ ആക്രമിക്കാന്‍ ബ്രഹ്‌മോസും പ്രയോഗിച്ചു.

26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാതിരേ ഇന്ത്യ ശക്തമായി തിരിച്ചടിച്ചിരുന്നു. നിരവധി ഭീകരവാദികളേയും ഭീകരകേന്ദ്രങ്ങളേയും ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന സൈനിക നടപടിയിലൂടെ ഇന്ത്യ തകര്‍ത്തിരുന്നു. പിന്നാലെ നിയന്ത്രണരേഖ മറികടന്ന് അതിര്‍ത്തി ഗ്രാമങ്ങളില്‍ പാക്കിസ്ഥാന്‍ ഷെല്ലാക്രമണം നടത്തി. ഇതോടെ പാക് വ്യോമതാവളങ്ങളില്‍ ഇന്ത്യ നിയന്ത്രിത ആക്രമണം നടത്തുകയായിരുന്നു. പിന്നീട് ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര തലത്തിലുള്ള ചര്‍ച്ചയിലൂടെ വെടിനിര്‍ത്തലിന് ധാരണയിലെത്തുകയായിരുന്നു.

Tags:    

Similar News