പിഎഫ്‌ഐ നിരോധനത്തിന് ശേഷവും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി ഏകോപിപ്പിക്കുന്നുണ്ടോ എന്ന് സംശയം; സംസ്ഥാനത്ത് വീണ്ടും എന്‍ഐഎ റെയ്ഡ്; പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളുടെ വീടുകളില്‍ പുലര്‍ച്ചെ മുതല്‍ പരിശോധന; ചാവക്കാട്ടെ ഫാമിസ് അബൂബേക്കറിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത് ഡിജിറ്റല്‍ ഉപകരണങ്ങള്‍

Update: 2026-01-28 06:14 GMT

കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) മിന്നല്‍ പരിശോധന നടത്തുന്നു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ), എസ് ഡി പി ഐ എന്നിവയുടെ മുന്‍ ഭാരവാഹികളുടെ വീടുകളിലും ഓഫീസുകളിലുമാണ് ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ റെയ്ഡ് ആരംഭിച്ചത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും നിരോധിത സംഘടനയുടെ പുനരുജ്ജീവന ശ്രമങ്ങള്‍ക്കും സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് നടപടി.

തൃശൂര്‍ ചാവക്കാട് എസ്ഡിപിഐ നേതാവ് ഫാമിസ് അബൂബക്കറിന്റെ വീട്ടില്‍ എന്‍ഐഎ സംഘം പരിശോധന നടത്തി. പിഎഫ്‌ഐയുടെ മുന്‍ ജില്ലാ നേതാവായ ഇദ്ദേഹത്തിന്റെ വീട്ടില്‍ പുലര്‍ച്ചെ നാല് മണിയോടെയാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. കൊച്ചിയില്‍ നിന്നുള്ള പ്രത്യേക സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. ഫാമിസിന്റെ ഡിജിറ്റല്‍ ഉപകരണങ്ങളും ബാങ്ക് രേഖകളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചതായാണ് വിവരം. തൃശൂരിന് പുറമെ എറണാകുളം, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലും സമാനമായ രീതിയില്‍ പരിശോധന നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പിഎഫ്‌ഐ നിരോധനത്തിന് ശേഷവും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി ഏകോപിപ്പിക്കുന്നുണ്ടോ എന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നത്. നേരത്തെ നടന്ന റെയ്ഡുകളില്‍ അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. പരിശോധന നടക്കുന്ന ഇടങ്ങളില്‍ സുരക്ഷയ്ക്കായി കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്. റെയ്ഡിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ എന്‍ഐഎ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Similar News