വാട്സാപ്പ്, യുട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റ എന്നിവ പൂര്‍ണ്ണമായും നിരോധിച്ചു; ഇടക്കിടെ മൊബൈല്‍ - ഇന്റര്‍നെറ്റ് ഷട്ട്ഡൗണും; ജനം കറന്‍സി ഇടപാടുകളിലേക്ക്; വാക്കിടോക്കിക്കും പേജറിനും വന്‍ ഡിമാന്റ്; ഒരു രാജ്യം ഡിജിറ്റല്‍ ഇരുമ്പുമറയില്‍; 90കളിലേക്ക് മടങ്ങി വ്ളാദിമിര്‍ പുടിന്റെ റഷ്യ!

90കളിലേക്ക് മടങ്ങി വ്ളാദിമിര്‍ പുടിന്റെ റഷ്യ!

Update: 2026-03-13 16:15 GMT

മൊബൈല്‍ നെറ്റ്വര്‍ക്കുകളും, ഇന്റര്‍നെറ്റുമൊക്കെ ഒരു മണിക്കുര്‍ നിലയ്ക്കുന്ന ഒരു കാലം നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ? വാട്സാപ്പ്, യുട്യൂബ്, ഫേസ്ബുക്ക്, ന്‍സ്റ്റ എന്ന ഇല്ലാത്ത ഒരുകാലം എത്ര ഭീകരമായിരിക്കും. എന്നാല്‍ വ്ളാദിമിര്‍ പുടിന്‍ ഭരിക്കുന്ന, വിശാലമായ റഷ്യ എന്ന രാജ്യത്ത് കാര്യങ്ങള്‍ അങ്ങനെയാണ്. യുക്രൈന്‍ യുദ്ധത്തിന്റയൊക്കെ ഭാഗമായുള്ള സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ കുറച്ച് മാസങ്ങളായി പുടിന്‍, 90കളിലെ ഇന്ത്യക്ക് സമാനമായ അവസ്ഥയിലേക്കാണ്, റഷ്യയെ കൊണ്ടത്തിച്ചിരിക്കുന്നത്.

റഷ്യന്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റിന്മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പ്രധാനമായും ദേശീയ സുരക്ഷയും വിവര നിയന്ത്രണവും എന്ന ലക്ഷ്യത്തോടെയാണ്്. യുക്രേനിയന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ തടയാന്‍ സിഗ്നലുകള്‍ ജാം ചെയ്യുന്നതിന്റെ ഭാഗമായി മോസ്‌കോ, സെന്റ് പീറ്റേഴ്സ്ബര്‍ഗ് തുടങ്ങിയ നഗരങ്ങളില്‍ വ്യാപകമായ മൊബൈല്‍ ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകള്‍ നടക്കുന്നുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ച വെബ്സൈറ്റുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുക. ഇതോടെ പേജറുകളിലേക്കും വാക്കിടോക്കികളിലേക്കും മടങ്ങിപ്പോകുകയാണ് റഷ്യന്‍ ജനത.

ഇന്റര്‍നെറ്റ് തടസ്സപ്പെട്ടതോടെ പഴയകാല സാങ്കേതിക വിദ്യകള്‍ക്ക് പെട്ടെന്ന് വന്‍ ഡിമാന്‍ഡ് ഉണ്ടായിരിക്കുന്നു. പേജറുകളുടെ വില്‍പ്പനയില്‍ 73% വര്‍ധനവ് ഉണ്ടായി. വാക്കി-ടോക്കികളുടെ വില്‍പ്പനയില്‍ 27% വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്. പേപ്പര്‍ മാപ്പുകളുടെ വില്‍പ്പന മൂന്നിരട്ടിയായി വര്‍ധിച്ചു. ഇത് സൂചിപ്പിക്കുന്നത്, ഇത്രയും കാലം സ്മാര്‍ട്ട്ഫോണ്‍ വിപണി കൈയടക്കിയിരുന്ന പണം ഇപ്പോള്‍ ഇത്തരം പഴയ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികളിലേക്കും വിതരണക്കാരിലേക്കും ഒഴുകുന്നു എന്നാണ്.

റഷ്യ ഡിജിറ്റല്‍ ഇരുമ്പുമറയില്‍

റഷ്യയില്‍ ഇന്റര്‍നെറ്റ് പൂര്‍ണ്ണമായും വിലക്കിയിട്ടില്ലെങ്കിലും, വലിയ തോതിലുള്ള നിയന്ത്രണങ്ങളും തടസ്സങ്ങളും നിലവിലുണ്ട്. ഔദ്യോഗികമായി, ഡ്രോണ്‍ ആക്രമണങ്ങളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാനാണ് മൊബൈല്‍ ഇന്റര്‍നെറ്റ് നിയന്ത്രിക്കുന്നത് എന്ന് റഷ്യന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നു. 2025 മുതല്‍ ഇത്തരത്തിലുള്ള ഷട്ട്ഡൗണുകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. 2026 ഫെബ്രുവരിയില്‍ വാട്സാപ്പ് യുട്യൂബ് ഫേസ്ബുക്ക് ഇന്‍സ്റ്റ്, എന്നിവ പൂര്‍ണ്ണമായും നിരോധിച്ചു. ഇപ്പോള്‍ ടെലിഗ്രാം കൂടി നിരോധിക്കാനുള്ള നീക്കങ്ങള്‍ നടക്കുയാണ്. സര്‍ക്കാര്‍ അംഗീകരിച്ച വെബ്സൈറ്റുകളായ 'വൈറ്റ് ലിസ്റ്റ്' സംവിധാനം 2026 മാര്‍ച്ചോടെ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്.

വിദേശ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ 'തീവ്രവാദി' വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. സ്വതന്ത്ര വാര്‍ത്താ വെബ്സൈറ്റുകളെയും ഭരണകൂടത്തെ വിമര്‍ശിക്കുന്ന പ്ലാറ്റ്‌ഫോമുകളെയും തടയുന്നതിലൂടെ വിവരങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. നിരോധിച്ച സൈറ്റുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന വിപിന്‍സര്‍വീസുകള്‍ പരസ്യം ചെയ്യുന്നത് കുറ്റകരമാക്കിയിട്ടുണ്ട്. പല പ്രമുഖ വിപിന്‍ പ്രോട്ടോക്കോളുകളും ബ്ലോക്ക് ചെയ്തിരിക്കുകയാണ്. വിദേശ ആപ്പുകള്‍ക്ക് പകരമായി റഷ്യന്‍ നിര്‍മ്മിത ആപ്പുകള്‍ ജനം കൂടുതലായി ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, ചൈനയിലെ 'വീചാറ്റ്' പോലെ എല്ലാ സേവനങ്ങളും ഒരിടത്ത് നല്‍കുന്ന 'മാക്സ്' എന്ന സൂപ്പര്‍ ആപ്പ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു.

ജനം കറന്‍സി ഇടപാടിലേക്ക്

ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകള്‍ കാരണം ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പലപ്പോഴും പരാജയപ്പെടുന്നതിനാല്‍, റഷ്യയിയെ ജനങ്ങള്‍ ഇപ്പോള്‍ പഴയതുപോലെ കറന്‍സി ഇടപാടുകളിലേക്ക് മടങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ അടുത്ത മാസങ്ങളില്‍ റഷ്യയില്‍ പണമിടപാടുകള്‍ അഞ്ചിരട്ടി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര ഉപരോധങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ റഷ്യക്കാര്‍ ബാങ്കിംഗിനായി പുതിയ മാര്‍ഗ്ഗങ്ങളാണ് ഉപയോഗിക്കുന്നത്്. ആഗോള ബാങ്കിംഗ് ശൃംഖലയായ സ്വിഫ്റ്റില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്ന്, റഷ്യ സ്വന്തമായി വികസിപ്പിച്ച എസ്പിഎഫ്എസ് എന്ന സംവിധാനം വഴിയാണ് ഇപ്പോള്‍ ആഭ്യന്തര ഇടപാടുകള്‍ നടത്തുന്നത്.2024-ല്‍ പുറത്തിറക്കിയ ഡിജിറ്റല്‍ റൂബിള്‍ വഴി വിദേശ രാജ്യങ്ങളുമായുള്ള ഇടപാടുകള്‍ എളുപ്പമാക്കാന്‍ റഷ്യ ശ്രമിക്കുന്നു.പല റഷ്യന്‍ ബാങ്കുകളും ഇടപാടുകള്‍ക്കായി ചൈനയുടെ സിഐപിഎസ് നെറ്റ്വര്‍ക്കിനെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്.

റഷ്യയിലെ 'വൈല്‍ഡ്‌ബെറി' പോലുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്ക് നെറ്റ് നിരോധനം വലിയ തിരിച്ചടിയാണ്. ഇന്റര്‍നെറ്റ് ഇല്ലാതെ ആളുകള്‍ക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയില്ല. ഇത് ആയിരക്കണക്കിന് കോടി രൂപയുടെ ബിസിനസ്സ് നഷ്ടത്തിലേക്കും, അതുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഡെലിവറി പങ്കാളികളുടെ വരുമാന നഷ്ടത്തിലേക്കും നയിക്കുന്നു.

ഓഫീസുകള്‍, ബാങ്കുകള്‍, ലോജിസ്റ്റിക്സ് കമ്പനികള്‍ എന്നിവയെല്ലാം ഇന്റര്‍നെറ്റിനെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ഇമെയില്‍ അയക്കാനോ ഫയലുകള്‍ കൈമാറാനോ കഴിയാതെ വരുമ്പോള്‍ ബിസിനസ്സുകള്‍ മന്ദഗതിയിലാകുന്നു. സമയം പണമായതിനാല്‍, ഈ തടസ്സം രാജ്യത്തിന്റെ ആകെ ആഭ്യന്തര ഉല്‍പ്പാദനത്തെ ബാധിക്കുന്നുണ്ട്. പുടിന്‍ നടത്തിയ വലിയ ബ്ലണ്ടറാണ് ഇതെല്ലാമെന്ന് വ്യാപക വിമര്‍ശനം ഉയരുകയാണ്

Tags:    

Similar News