ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു പ്രോഗ്രാമിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ വീഴ്ത്തിയത് ലൈംഗിക ഉദ്ദേശ്യത്തോട തന്നെ; പോലീസ് 'ഐഡി' കാര്‍ഡ് കാണിച്ച് മുറി എടുത്തതും എല്ലാത്തിനും തെളിവായി; ഒടുവിൽ ആ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവരുമ്പോൾ അഴിയുന്നത് 'മോട്ടിവേഷന്‍ സ്പീക്കർ' എന്ന മുഖംമൂടി; ഫിലിപ്പ് മമ്പാട് ഇനി അഴിയെണ്ണും

Update: 2026-02-19 15:58 GMT

മലപ്പുറം: പോക്‌സോ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മോട്ടിവേഷണല്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാടിന്റെ റിമാന്‍റ് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്. പോലീസ് ഐഡി കാര്‍ഡ് കാണിച്ചാണ് ഫിലിപ്പ് ഹോട്ടലില്‍ മുറിയെടുത്തത്. അതിജീവിതയുടെ വീട്ടില്‍ പോയി ഫിലിപ്പ് ഒത്തുതീര്‍പ്പിന് ശ്രമിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മോട്ടിവേഷന്‍ പ്രോഗ്രാമിന് കൊണ്ടുപോകുന്നുവെന്നാണ് ഫിലിപ്പ് അതിജീവിതയോട് പറഞ്ഞത്. ലൈംഗികമായി ഉപയോഗിക്കണമെന്ന ഉദ്ദേശ്യത്തോടെ തന്നെ പെണ്‍കുട്ടിയെ കൊണ്ടുപോയതെന്നും അതീവ ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമൂഹത്തില്‍ സ്വാധീനമുള്ള പ്രതി മനപൂര്‍വം ചെയ്ത ഗുരുതര കുറ്റകൃത്യമാണ് ഫിലിപ്പിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ഇത്തരക്കാര്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് നിയമവ്യവസ്ഥയെ സമൂഹം സംശയത്തോടെ കാണാനിടയാക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാനും വിദേശത്തേക്ക് കടക്കാനുമുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

കോഴിക്കോട് ജില്ലക്കാരിയായ 16 കാരിയെ കാസര്‍കോട് ജില്ലയില്‍ കൊണ്ടുപോയി ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിച്ചു എന്നാണ് കേസ്. കോഴിക്കോട് ജില്ലയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫിലിപ്പിനെ നിലമ്പൂര്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. 2025 സെപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം. മോട്ടിവേഷണല്‍ സ്പീക്കറും, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ ഫിലിപ്പ് മമ്പാട് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വീഡിയോ പങ്കുവെക്കാറുണ്ട്.

ആസൂത്രിതമായ കുറ്റകൃത്യം

പ്രതിയുടെ നീക്കങ്ങൾ ഓരോന്നും മുൻകൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നുവെന്ന് പോലീസ് റിപ്പോർട്ട് പറയുന്നു. മോട്ടിവേഷൻ പ്രോഗ്രാമിന് കൊണ്ടുപോകുന്നുവെന്ന് വിശ്വസിപ്പിച്ചാണ് പെൺകുട്ടിയെ ഇയാൾ കൂടെക്കൂട്ടിയത്. എന്നാൽ, ആദ്യമേ തന്നെ കുട്ടിയെ ലൈംഗികമായി ഉപയോഗിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് ഇയാൾ യാത്ര തിരിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏറ്റവും ഞെട്ടിക്കുന്ന കാര്യം, ലോഡ്ജിൽ മുറിയെടുക്കാൻ ഇയാൾ ഉപയോഗിച്ചത് വ്യാജ പോലീസ് ഐഡന്റിറ്റി കാർഡ് ആണെന്നതാണ്. പോലീസുകാരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ ഹോട്ടൽ അധികൃതരെ കബളിപ്പിച്ചത്.

ഒത്തുതീർപ്പ് ശ്രമങ്ങളും ഭീഷണിയും

കുറ്റകൃത്യം നടന്നതിന് പിന്നാലെ നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ ഫിലിപ്പ് മമ്പാട് പണവും സ്വാധീനവും ഉപയോഗിച്ചതായി പോലീസ് കണ്ടെത്തി. അതിജീവിതയുടെ വീട്ടിൽ നേരിട്ടെത്തി കേസ് ഒത്തുതീർപ്പാക്കാൻ ഇയാൾ ശ്രമം നടത്തി. പ്രമുഖ വ്യക്തി എന്ന നിലയിലുള്ള തന്റെ സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു.

ജാമ്യം നിഷേധിക്കാനുള്ള കാരണങ്ങൾ

ഇത്തരമൊരു കുറ്റകൃത്യം ചെയ്ത വ്യക്തിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും നിയമവ്യവസ്ഥയിലുള്ള വിശ്വാസം തകർക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിക്ക് വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ കസ്റ്റഡിയിൽ വിടേണ്ടത് അനിവാര്യമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

നിലമ്പൂർ പോലീസാണ് ഫിലിപ്പിനെ കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള ഒരാൾ ഇത്തരമൊരു ഹീനമായ പ്രവൃത്തിയിൽ ഏർപ്പെട്ടത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിക്കെതിരെ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

അതേസമയം, ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്ന മോട്ടിവേഷണല്‍ സ്പീക്കറും മുന്‍ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് ലൈംഗിക പീഡന കേസില്‍ പിടിയിലായതില്‍ പലരും ഞെട്ടിയിരുന്നു. കുട്ടികളെ കൈയിലെടുക്കുന്നതിലെല്ലാം മിടുക്കനാണ് ഫിലിപ്പ് മമ്പാട്. അവനെയൊന്ന് ചേര്‍ത്തു നിര്‍ത്തി നെറ്റിയിലൊരു ഉമ്മ കൊടുക്ക്' എന്നു പറഞ്ഞ് കൗമാരക്കാരുടെ വേവലാതികള്‍ പരിഹരിക്കുന്നതില്‍ മിടുക്കനായിരുന്നുയ ഇയാള്‍.

സ്‌കൂളുകളിലെ സ്ഥിര സാന്നിധ്യം, കുട്ടികളുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിനിടെ ഫെയ്സ്ബുക്ക് ലൈവിട്ടും വീഡിയോ പങ്കുവച്ചും സോഷ്യല്‍മീഡിയില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ്. ഒട്ടേറെ ഫോളോവേഴ്സുമുണ്ട്. മിടുക്കരായ കുട്ടികള്‍ക്കൊപ്പം എന്നും ചിരിച്ചും കളിച്ചും അവര്‍ക്ക് നേര്‍വഴി പറഞ്ഞുകൊടുത്ത മുന്‍ പോലീസ് ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ പോക്സോ കേസില്‍ പിടിയിലായിരിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഫിലിപ് മമ്പാട് സര്‍വീസിലിരിക്കെ തന്നെ മോട്ടിവേഷണല്‍ സ്പീച്ചിലും ടിവി ഷോകളിലും നിറസാന്നിധ്യമായിരുന്നു. വെറുതേയല്ല ഭാര്യ എന്ന ടെലിവിഷന്‍ ഷോയില്‍ മത്സരാര്‍ഥിയായി ഇയാള്‍ പങ്കെടുത്തിരുന്നു. പിന്നീടാണ് സര്‍വീസില്‍ നിന്നും സ്വയം വിരമിച്ചതും മോട്ടിവേഷണല്‍ പരിപാടികളില്‍ മുഴുവന്‍ നേരം ഭാഗമായതും.

കുഞ്ഞുകുട്ടികളുമായുള്ള അനുഭവങ്ങളും, സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങളും റീല്‍സായി സോഷ്യല്‍മീഡിയകളില്‍ പങ്കുവച്ചിരുന്നു. ചാരിറ്റബിള്‍ ട്രസ്റ്റുകളുടെ പരിപാടികളിലും ഫിലിപ് മമ്പാട് എത്തിയിരുന്നു. സോഷ്യല്‍മീഡിയകളില്‍ അദ്ദേഹം പങ്കുവച്ച വീഡിയോകള്‍ കണ്ട് സാറിനെ ഒരുതവണയെങ്കിലും കാണണമെന്ന് പറഞ്ഞവരും നിരവധി. ചൂരല്‍മല ഉരുള്‍പൊട്ടല്‍ മേഖലയിലുമെത്തി വിഡിയോ പങ്കുവെച്ചിരുന്നു.

Tags:    

Similar News