സാങ്കേതിക പ്രശ്‌നങ്ങള്‍ തുടര്‍ക്കഥയാകുന്നു; ഇന്ത്യയിലെ എല്ലാ ബോയിംഗ് 787 വിമാനങ്ങളും നിലത്തിറക്കണമെന്ന് പൈലറ്റുമാര്‍; അമൃത്സറില്‍ നിന്ന് ബിര്‍മിംഗ്ഹാമിലേക്ക് എത്തിയ വിമാനത്തിനാണ് അടിയന്തര ലാന്‍ഡിംഗ് വേണ്ടിവന്നതും പൈലറ്റുമാരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു

സാങ്കേതിക പ്രശ്‌നങ്ങള്‍ തുടര്‍ക്കഥയാകുന്നു; ഇന്ത്യയിലെ എല്ലാ ബോയിംഗ് 787 വിമാനങ്ങളും നിലത്തിറക്കണമെന്ന് പൈലറ്റുമാര്‍

Update: 2025-10-08 06:38 GMT

അമൃത്സര്‍: ഇന്ത്യയിലെ എല്ലാ ബോയിംഗ് 787 വിമാനങ്ങളും നിലത്തിറക്കണമെന്ന ആവശ്യവുമായി പൈലറ്റുമാര്‍ രംഗത്ത്. കഴിഞ്ഞ ദിവസം സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ബോയിങ് 787 വിമാനം അടിയന്തിര ലാന്‍ഡിങ് നടത്തിയ പശ്ചാത്തലത്തിലാണ് പൈലറ്റുമാര്‍ ഇക്കാര്യം ഉന്നയിച്ചത്. അമൃത്സറില്‍ നിന്ന് ബിര്‍മിംഗ്ഹാമിലേക്ക് എത്തിയ വിമാനത്തിനാണ് അടിയന്തര ലാന്‍ഡിംഗ് വേണ്ടിവന്നത്. ബര്‍മിംഗ്ഹാമില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനത്തിന്റെ തകരാര്‍ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിംഗിനുള്ള ക്രമീകരണങ്ങള്‍ നടത്തി വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബര്‍മ്മിംഗ്ഹാമില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. ശനിയാഴ്ചയാണ് അമൃത്സറില്‍ നിന്ന് ബര്‍മിംഗ്ഹാമിലേക്ക് വിമാനം യാത്ര തിരിച്ചത്. ലാന്‍ഡ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ വിമാനത്തിന്റെ റാറ്റ് പുറത്ത് വന്നത് പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

ഇരട്ട എഞ്ചിന്‍ തകരാറോ വിമാനത്തിലെ വൈദ്യുതി പൂര്‍ണ്ണമായി നിശ്ചലമാക്കപ്പെടുകയോ ചെയ്യുന്ന അവസരങ്ങളിലാണ് ഇത്തരത്തില്‍ റാറ്റ് സംവിധാനം പ്രവര്‍ത്തിക്കുക. കാറ്റിന്റെ വേഗത ഉപയോഗിച്ച് റാറ്റ് അടിയന്തരമായി വൈദ്യുതി ഉത്പാദിപ്പിക്കും. എന്നാല്‍ വിമാനത്തിന് ഇത് പ്രവര്‍ത്തിക്കത്തക്ക തരത്തില്‍ ഇലക്ട്രിക്കല്‍, ഹൈഡ്രോളിക്കല്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതിനാലാണ് ഡല്‍ഹിയില്‍ നിന്ന് ബര്‍മിംഗ്ഹാമിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കിയത്.

ആറായിരം പൈലറ്റുമാരെ പ്രതിനിധീകരിക്കുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്സ് ഈ സംഭവത്തെ അഭൂതപൂര്‍വം എന്നാണ് വിശേഷിപ്പിച്ചത്. വിമാനത്തിലെ വൈദ്യുതി സംവിധാനം തകരാറിലായതായി എന്നാണ് പൈലറ്റുമാര്‍ സൂചിപ്പിക്കുന്നത്.. രാജ്യത്തെ 34 ഡ്രീംലൈനര്‍ വിമാനങ്ങളുടെയും പൂര്‍ണ്ണ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് യൂണിയന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് കത്ത് നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ എയര്‍ ഇന്ത്യയുടെ ബോയിംഗ് ഡ്രീംലൈനര്‍ തകര്‍ന്ന് വീണ് 260 പേരാണ് കൊല്ലപ്പെട്ടത്.

ജൂണില്‍ നടന്ന സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തില്‍ വിമാനത്തിന് വൈദ്യുതി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ടര്‍ബൈന്‍ വിന്യസിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ വൈദ്യുതി നഷ്ടപ്പെട്ടതിന്റെ കാരണം കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഡ്രീംലൈനറിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ അപകടത്തിന്് തൊട്ടുമുമ്പ് 'റണ്‍' എന്നതില്‍ നിന്ന് 'കട്ട്ഓഫ്' എന്നതിലേക്ക് മാറ്റി, രണ്ട് എഞ്ചിനുകളിലേക്കും ഇന്ധനം വിച്ഛേദിക്കപ്പെട്ടതായി പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News