'ഭൂമിയെ ഇത്രയും വിശാലതയിൽ കാണുമ്പോൾ എന്ത് തോന്നുന്നു?; സർ..ഏകത ദൃശ്യമാകുന്നു..ഭാരതം ഇവിടെ നിന്ന് കാണാൻ വളരെ മനോഹരമാണ്..!'; ആ ഏഴ് പേരുമായി കുതിച്ചു പായുന്ന സ്പേസ് സ്റ്റേഷൻ; പെട്ടെന്ന് പ്രധാനമന്ത്രിയുടെ ഫോൺ കോളിൽ അമ്പരപ്പ്; ബഹിരാകാശ നിലയത്തിലെ ഏക ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയുമായി സംസാരിച്ച് നരേന്ദ്രമോദി; ഇത് ചരിത്ര നിമിഷമെന്ന് ജനങ്ങൾ

Update: 2025-06-28 15:03 GMT

ഡൽഹി: കഴിഞ്ഞ ദിവസമാണ് ഏക ഇന്ത്യക്കാരനായ ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തിൽ പറന്നിറങ്ങിയത്. രാജ്യം വളരെ ആഘോഷത്തോടെയാണ് വാർത്ത കണ്ടത്. അതുപോലെ വലിയൊരു ചരിത്ര നിമിഷം കൂടിയായിരുന്നു ആ ഡോക്കിങ്. 28 മണിക്കൂർ യാത്രയ്ക്കുശേഷമാണ് ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയും 3 സഹസഞ്ചാരികളും രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) എത്തിച്ചേർന്നത്. പുതിയ അതിഥികളെ നിലയത്തിലെ മറ്റ് 7 അന്തേവാസികൾ ആഘോഷപൂർവം വരവേറ്റു. ശുഭാംശു ഉൾപ്പെടെ ആക്സിയം–4 ദൗത്യത്തിലെ 4 പേരും ഇനി 14 ദിവസം തങ്ങുന്നതിവിടെ. ഒപ്പം അറുപതോളം പരീക്ഷണങ്ങളും നടത്തുമെന്ന് അറിയിച്ചു.

ഇപ്പോഴിതാ, ബഹിരാകാശ നിലയത്തിലുള്ള ഇന്ത്യക്കാരൻ ശുഭാംശു ശുക്ലയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ യാത്ര എന്റേത് മാത്രമല്ല ദേശത്തിന്റേത് കൂടിയാണെന്നും പുതിയ യുഗത്തിന്റെ തുടക്കമാണെന്നും ശുഭാംശു ശുക്ല വ്യക്തമാക്കി. ബഹിരാകാശത്ത് ആദ്യം എത്തിയപ്പോൾ ഭൂമിയെ ആദ്യമായി പുറത്തു നിന്ന് കണ്ടു. ഭൂമിയുടെ ഏത് ഭാഗത്തിന് മുകളിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നതെന്ന മോദിയുടെ ചോദ്യത്തിന് ഇപ്പോൾ മനസിലാകുന്നില്ലെന്നും, അല്പസമയത്തിനകം പുറത്തേക്ക് കാണുമ്പോൾ മനസിലാകുമെന്നുമായിരുന്നു ശുഭാംശുവിന്റെ മറുപടിയായി പറഞ്ഞത്.

അന്തരീക്ഷത്തിന്റെ ഇത്രയും വിശാലത കാണുമ്പോൾ എന്ത് തോന്നുന്നുവെന്ന് മോദി ചോദിച്ചു. മാപ്പിൽ കാണുന്ന പോലെ അതിർത്തികളൊന്നും കാണാനില്ലെന്നായിരുന്നു ശുഭാംശുവിന്റെ മറുപടി. ഭാരതം ഇവിടെ നിന്ന് വളരെ മനോഹരമാണ്. ഭൂമിയുടെ ഏകതയാണ് ദൃശ്യമാകുന്നത്. വൈവിധ്യത്തിൽ ഏകതയെന്ന ഭാരതത്തിന്റെ ചിന്തയാണ് ഇവിടെയും വ്യക്തമാക്കുന്നത്. അവിടെ കാര്യങ്ങൾ എത്രത്തോളം വ്യത്യാസമാണെന്ന മോദിയുടെ ചോദ്യത്തിന് എല്ലാം വ്യത്യസ്തമാണെന്നായിരുന്നു ശുഭാംശുവിന്റെ മറുപടി.

ഉറക്കം വലിയ വെല്ലുവിളിയാണ്. ഭക്ഷണം കഴിക്കുന്നതിലടക്കം വ്യത്യാസമുണ്ട്. പരിശീലനം ലഭിച്ചത് ഗുണം ചെയ്യുന്നു. ധ്യാനത്തിന്റെയും മൈന്ഡ് ഫുൾനെസിന്റെയും ഗുണം അവിടെ ലഭിക്കുന്നുണ്ട്. വലിയ സമ്മർദങ്ങളെ അതിജീവിക്കാൻ കഴിയുന്നു.നല്ല തീരുമാനമെടുക്കാന് സഹായിക്കുന്നു. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ വലിയ സഹായമാകുന്നു.

ഇപ്പോൾ ബഹിരാകാശത്ത് എന്ത് പരീക്ഷണമാണ് നടത്തുന്നതെന്ന മോദിയുടെ ചോദ്യത്തിന് ശുഭാംശു വിശദീകരണം നൽകി. പല പ്രത്യേക പരീക്ഷണങ്ങളും ബഹിരാകാശ നിലയത്തിൽ ഡിസൈൻ ചെയ്യുന്നു. സ്റ്റം സെല്ലുകളെ സംബന്ധിച്ച് പരീക്ഷണമാണ് ആദ്യം നടത്തുന്നത്. മൈക്രോ ലെവലിലാണ് രണ്ടാമത്തെ പരീക്ഷണം. ചന്ദ്രയാന്റെ വിജയത്തിന് ശേഷം യുവജനങ്ങളുടെ പ്രതീക്ഷ വലിയ രീതിയിൽ വർദ്ധിച്ചു. ഇപ്പോൾ കൂടുതൽ വർദ്ധിച്ചു. ഭാവി പരീക്ഷണങ്ങൾക്കും ഇത് വലിയ പ്രചോദനമാകും.

യുവാക്കൾക്ക് എന്ത് സന്ദേശം നല്കുന്നുവെന്ന മോദിയുടെ ചോദ്യത്തിന് വലിയ സ്വപ്നങ്ങൾ കാണണമെന്നായിരുന്നു ശുഭാംശുവിന്റെ മറുപടി. വിജയത്തിലേക്ക് ഒരു വഴി മാത്രമല്ല. പല വഴികളുണ്ട്. പരിശ്രമം അവസാനിപ്പിക്കരുതെന്ന് ശുഭാംശു മറുപടി നൽകി. രാജ്യം ശുഭാംശുവിനെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് മോദി മറുപടി നൽകി. ഗഗൻയാന് സ്വന്തം സ്പേസ് സ്റ്റേഷന്, ചന്ദ്രനിലേക്കുള്ള പദ്ധതികൾ എല്ലാത്തിലും ശുഭാംശുവിന്റെ അനുഭവങ്ങൾ മുതൽക്കൂട്ടാകുമെന്ന് മോദി മറുപടി നൽകി. ഈ അനുഭവങ്ങൾ വലിയ പാഠമാണെന്നും എല്ലാം ഭാവി പരീക്ഷണങ്ങളിലും സഹായിക്കുമെന്നും ശുഭാംശു മറുപടി നൽകുകയും ചെയ്തു.

അതേസമയം, ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് നാലോടെയാണ് ഇവർ സഞ്ചരിച്ച സ്പേസ്എക്സ് ഡ്രാഗൺ പേടകം നിലയത്തിന്റെ ഹാർമണി സെനിത്ത് കവാടവുമായി ബന്ധിച്ചത് (ഡോക്കിങ്). നാലേകാലോടെ ഡോക്കിങ് പൂർത്തിയായി. പേടകത്തെ ബഹിരാകാശനിലയവുമായി 12 ഹുക്കുകളാൽ ബന്ധിച്ചു. തുടർന്ന് ആശയവിനിമയത്തിനും ഊർജകൈമാറ്റത്തിനുമുള്ള സംവിധാനങ്ങളും പ്രവർത്തനക്ഷമമാക്കി. ഒന്നേമുക്കാൽ മണിക്കൂറിനുശേഷം 6.10നു യാത്രികർ നിലയത്തിലേക്കു കയറി.

രാജ്യാന്തര ബഹിരാകാശ നിലയവുമായി താരതമ്യം ചെയ്യുമ്പോൾ ചെറിയ പേടകമാണ് ഡ്രാഗൺ ക്രൂ മൊഡ്യൂൾ. യാത്രികർ ഇരിക്കുന്ന അവസ്ഥയിലായിരുന്നു വിക്ഷേപണം. എന്നാൽ യാത്രയ്ക്കിടെ പേടകത്തിനുള്ളിൽ യാത്രികർക്ക് അങ്ങോട്ടുമിങ്ങോട്ടും നീങ്ങാനാകുമായിരുന്നു.

യാത്രാമധ്യേ ‘ബിഗ് ലൂപ്’ എന്ന നാസയുടെ ആശയവിനിമയ സംവിധാനം തകരാറിലായപ്പോൾ യാത്രികർ തന്നെ അതു പരിഹരിച്ചു. പേടകത്തിനുള്ളിൽ തെന്നിനീങ്ങിയാണ് ഇതു സാധിച്ചത്. വിക്ഷേപണത്തിനു ശേഷം യുഎസിലെ ഹൂസ്റ്റണിലുള്ള മിഷൻ കൺട്രോൾ സെന്ററാണ് യാത്ര നിയന്ത്രിച്ചത്. 

Tags:    

Similar News