മോദിയുടെ ഊര്‍ജ്ജസ്വലതയും ചലനാത്മകതയും ഇടപെടല്‍ ശേഷിയും ആഗോളതലത്തില്‍ ഇന്ത്യക്ക് നേട്ടം; പ്രധാനമന്ത്രിക്ക് കൂടുതല്‍ പിന്തുണ നല്‍കണം; നിലമ്പൂരില്‍ കോണ്‍ഗ്രസ് തകര്‍പ്പന്‍ ജയം നേടി നില്‍ക്കെ ചര്‍ച്ചയായി ദി ഹിന്ദുവിലെ തരൂരിന്റെ ലേഖനം; തിരുവനന്തപുരം എംപിയുടെ ലേഖനം പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്; അവഗണിച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം
തരൂരിന്റെ ലേഖനം പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് വിജയകരമായി നേതൃത്വം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂര്‍ എം പി എഴുതിയ ലേഖനം പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. ദി ഹിന്ദുവില്‍ തരൂര്‍ എഴുതിയ 'Lessons from Operation Sindoor's global outreach' എന്ന പേരിലുളള ലേഖനത്തിലാണ് മോദിയെ തരൂര്‍ പുകഴ്ത്തുന്നത്. തരൂര്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്കിടയാണ് പുതിയ സംഭവവികാസം.
പ്രധാനമന്ത്രിയെ വാഴ്ത്തിയുളള തരൂരിന്റെ തുടര്‍പ്രസ്താവനകള്‍ക്ക് എതിരെ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ജയത്തോടെ കോണ്‍ഗ്രസ് തിളങ്ങി നില്‍ക്കുമ്പോള്‍, ചര്‍ച്ചയാകുന്നത് പ്രചാരണത്തിലെ തരൂരിന്റെ അസാന്നിധ്യമാണ്. തന്നെ ആരും ക്ഷണിച്ചില്ലെന്ന് തരൂര്‍ പറഞ്ഞപ്പോള്‍, ക്ഷണിക്കേണ്ട ആവശ്യമുണ്ടോ എന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യം.
ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനായി യുഎസ്, ബ്രസീല്‍, പനാമ അടക്കമുളള 5 രാജ്യങ്ങളിലേക്ക് പോയ പ്രതിനിധി സംഘത്തലവനായ തരൂരിന്റെ മോദിയെ പ്രശംസിച്ചുള്ള പ്രസ്താവനകള്‍ പാര്‍ട്ടിയെ ചൊടിപ്പിച്ചിരുന്നു. ബിജെപിയുടെ പബ്ലിസിറ്റി സ്റ്റണ്ടിന് സൂപ്പര്‍ വക്താവായി ചമയുകയാണ് തരുരെന്നും വിമര്‍ശനം ഉയര്‍ന്നു.
ഇതോടെയാണ് തരൂര്‍ ബിജെപിയിലേക്ക് ചേക്കേറുകയാണെന്ന അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍, താന്‍ അത്തരത്തിലുള്ള ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് തിരുവനന്തപുരം എം പി വ്യക്തമാക്കി. കോണ്‍ഗ്രസിലെ ചില നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസം മാത്രമാണെന്ന്് പറഞ്ഞ് പാര്‍ട്ടിക്കുളളിലെ സംഘര്‍ഷത്തെ ലഘുകരിക്കുകയും ചെയ്തു. കഴിഞ്ഞ 16 വര്‍ഷമായി പാര്‍ട്ടിയോടും അതിന്റെ പ്രത്യയശാസ്ത്രത്തോടും കൂറുപുലര്‍ത്തുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം അവകാശപ്പെട്ടു.
കേന്ദ്രം നിയോഗിച്ച വിദേശ പ്രതിനിധി സംഘത്തിന്റെ ഭാഗമായെങ്കിലും താനിപ്പോഴും പ്രതിപക്ഷ പാര്‍ട്ടി അംഗമായി തുടരുന്നുവെന്നും ഇന്ത്യയെ ലോകത്തിന് മുന്നില്‍ പ്രതിനിധീകരിക്കുന്നതിനായിരുന്നു ശ്രദ്ധ ഊന്നിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി അടക്കം ഹൈക്കമാന്‍ഡ് നേതാക്കളുമായി അടുത്തിടെ ചര്‍ച്ച നടത്തിയെങ്കിലും തരൂരിന്റെ പാര്‍ട്ടിയിലെ ഭാവി പരിപാടികളില്‍ വ്യക്തതയായില്ല.
ലേഖനത്തില്‍ തരൂര്‍ പറയുന്നത്
'ഓപ്പറേഷന്‍ സിന്ദൂറിന്' ശേഷമുള്ള നയതന്ത്ര ഇടപെടല്‍ ദേശീയമായ നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലപ്രദമായ ആശയവിനിമയത്തിന്റെയും നിമിഷമായിരുന്നു. മോദിയുടെ ഊര്‍ജ്ജം, ചലനാത്മകത, ഇടപെടല്‍ തുടങ്ങിയവ ആഗോള വേദിയില്‍ ഇന്ത്യയ്ക്ക് ഒരു പ്രധാന ആസ്തിയായി തുടരുന്നു. ഒന്നിച്ചു നിന്നാല്‍ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര വേദികളില്‍ വ്യക്തതയോടും ബോധ്യത്തോടും കൂടി ശബ്ദം ഉയര്‍ത്താന്‍ കഴിയുമെന്ന് ഇത് ബോധ്യപ്പെടുത്തിയെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.
2025 ഏപ്രില്‍ 22-ന് ഉണ്ടായ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ അനന്തരഫലങ്ങളും 'ഓപ്പറേഷന്‍ സിന്ദൂറി'ലൂടെ ഇന്ത്യയുടെ ശക്തമായ പ്രതികരണവും രാജ്യത്തിന്റെ വിദേശനയത്തില്‍ ഒരു നിര്‍ണായക വഴിത്തിരിവായി എന്ന് തരൂര്‍ ലേഖനത്തില്‍ പറയുന്നു. സൈനിക നടപടി അനിവാര്യമായിരുന്നു. തുടര്‍ന്നുള്ള നയതന്ത്ര ഇടപെടലുകള്‍ ആഗോള ധാരണകളെ രൂപപ്പെടുത്തുന്നതിലും അന്താരാഷ്ട്ര പിന്തുണ ഏകീകരിക്കുന്നതിലും ഒരുപോലെ നിര്‍ണായകമായിരുന്നു.
ഐക്യത്തിന്റെ ശക്തി, വ്യക്തമായ ആശയവിനിമയത്തിന്റെ ഫലപ്രാപ്തി, മൃദുശക്തിയുടെ തന്ത്രപരമായ മൂല്യം, സുസ്ഥിരമായ പൊതു നയതന്ത്രത്തിന്റെ അനിവാര്യത എന്നിവ ഇത്തരം സങ്കീര്‍ണമായ ആഗോളപരിതസ്ഥിതിയില്‍ ഇന്ത്യയ്ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശ തത്വങ്ങളായി വര്‍ത്തിക്കുമെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. ആഭ്യന്തര രാഷ്ട്രീയഭിന്നതകള്‍ മാറ്റിവെച്ച്, ദേശസുരക്ഷ, ഭീകരതയെ നേരിടല്‍ എന്നിവയില്‍ രാജ്യം ഒറ്റക്കെട്ടാണെന്ന് തെളിയിച്ചു.
ഓപ്പറേഷന്‍ സിന്ദൂറിനുശേഷം രാജ്യത്തിന്റെ നിലപാട് ലോകത്തെ അറിയിക്കാനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ത വിശ്വാസങ്ങളില്‍ നിന്നുമുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ (എംപിമാര്‍) ഉള്‍പ്പെടുന്ന പ്രതിനിധി സംഘങ്ങളുടെ ഘടന തന്നെ ശക്തമായ ഒരു സന്ദേശമായിരുന്നുവെന്ന് തരൂര്‍ പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂര്‍, അതിന്റെ യുക്തി, തീവ്രവാദ കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ നടത്തിയ ആക്രമണം, അതിന്റെ കൃത്യമായ സ്വഭാവം, സാധാരണക്കാര്‍ക്കും പാകിസ്ഥാന്‍ സൈനിക മേഖലയ്ക്ക് പോലും എന്തെങ്കിലും ദോഷം സംഭവിക്കുന്നത് ഒഴിവാക്കല്‍ എന്നിവയെക്കുറിച്ച് ലോകരാജ്യങ്ങള്‍ക്ക് വ്യക്തത നല്‍കുക എന്നതായിരുന്നു പ്രതിനിധി സംഘത്തിന്റെ പ്രാഥമിക ലക്ഷ്യം. ഇന്ത്യയുടെ നടപടികള്‍ സ്വയം പ്രതിരോധത്തിനുള്ള നിയമാനുസൃതമായ ഒരു നടപടി മാത്രമായിരുന്നുവെന്നും, തുടര്‍ച്ചയായ അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കുള്ള ശക്തമായ പ്രതികരണമായിരുന്നു അതെന്നും സംഘം രാജ്യങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചു.
ഇതേത്തുടര്‍ന്നാണ് പാകിസ്ഥാനില്‍ ഉണ്ടായതായി കരുതപ്പെടുന്ന സിവിലിയന്‍ മരണങ്ങള്‍ക്ക് അനുശോചനം അറിയിച്ചുകൊണ്ട് കൊളംബിയ നടത്തിയ പ്രാരംഭ പ്രസ്താവന പിന്‍വലിച്ചതും, തുടര്‍ന്ന് ഇന്ത്യയുടെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തിന് പിന്തുണ അറിയിച്ചതും സുപ്രധാന നയതന്ത്ര വിജയമായിരുന്നുവെന്ന് ശശി തരൂര്‍ അവകാശപ്പെട്ടു.