വട്ടിയൂര്‍ക്കാവില്‍ പ്രശാന്തിന് ശ്രീലേഖയുടെ 'എട്ടിന്റെ പണി'; മുന്‍ മേയറുടെ ഓഫീസ് പൂട്ടിക്കുമോ മുന്‍ ഐപിഎസുകാരി? തലസ്ഥാനത്ത് ബിജെപി-സിപിഎം പോര് മുറുകുന്നു; ശ്രീലേഖ 'ഷോക്ക്': പ്രശാന്തിനോട് ഓഫീസ് ഒഴിയാന്‍ ആവശ്യം; വട്ടിയൂര്‍ക്കാവില്‍ 'യുദ്ധം' തുടങ്ങി

Update: 2025-12-28 01:36 GMT

തിരുവനന്തപുരം: തനിക്ക് രാഷ്ട്രീയം നന്നായി വഴങ്ങുമെന്ന് തെളിയിച്ച് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന് മാത്രമല്ല സിപിഎമ്മിനാകെ 'പണി' വരുമെന്ന സന്ദേശം നല്‍കി രാഷ്ട്രീയ പോരിന് തുടക്കമിടുകയാണ് ശ്രീലേഖ. ബിജെപിയുമായി അകലുന്നുവെന്ന വാര്‍ത്തകളെ അപ്രസക്തമാക്കിയാണ് കേരളത്തിലെ ആദ്യ വനിതാ ഐപിഎസുകാരിയുടെ ആദ്യ രാഷ്ട്രീയ ഇടപെടല്‍. ഇത് ഞെട്ടിപ്പിക്കുന്നത് വട്ടിയൂര്‍ക്കാവിലെ എംഎല്‍എയും മുന്‍ മേയറുമായ പി പ്രശാന്തിനേയും. നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ മത്സരിക്കുമെന്ന റിപ്പോര്‍ട്ടിനിടെയാണ് ഈ ഇടപെടല്‍.

കോര്‍പ്പറേഷനില്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ബി.ജെ.പി കൗണ്‍സിലറും എം.എല്‍.എയും തമ്മില്‍ ഓഫീസ് മുറിയെച്ചൊല്ലി പോര് മുറുകുന്നു. വട്ടിയൂര്‍ക്കാവ് എം.എല്‍.എയും മുന്‍ മേയറുമായ വി.കെ. പ്രശാന്തിന്റെ ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷയും മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥയുമായ വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രംഗത്തെത്തിയത്. ശനിയാഴ്ച രാവിലെ ഫോണിലൂടെയാണ് ശ്രീലേഖ എം.എല്‍.എയോട് ഈ ആവശ്യം ഉന്നയിച്ചത്. കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എം.എല്‍.എ ഓഫീസ് തനിക്ക് കൗണ്‍സിലര്‍ ഓഫീസ് ആയി പ്രവര്‍ത്തിക്കാന്‍ വിട്ടുനല്‍കണമെന്നാണ് ശ്രീലേഖയുടെ വാദം.

എന്നാല്‍, വാടക കരാര്‍ അവസാനിക്കാതെ ഓഫീസ് ഒഴിയാന്‍ തയ്യാറല്ലെന്ന് വി.കെ. പ്രശാന്ത് വ്യക്തമാക്കി. എല്‍.ഡി.എഫ് ഭരണകാലത്ത് കൗണ്‍സില്‍ തീരുമാനപ്രകാരം വാടക നിശ്ചയിച്ച് നല്‍കിയ കെട്ടിടമാണിതെന്നും 2026 മാര്‍ച്ച് വരെ ഇതിന് കാലാവധിയുണ്ടെന്നും അദ്ദേഹം മറുപടി നല്‍കി. നിയമസഭാ കാലാവധി കഴിയും വരെ തുടരാന്‍ പത്ത് മാസം മുമ്പ് തന്നെ കോര്‍പ്പറേഷന് കത്ത് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എം.എല്‍.എയുടെ കാലാവധി തീരാന്‍ ഇനിയും സമയമുണ്ടെന്ന് പ്രശാന്ത് പറഞ്ഞപ്പോള്‍, 'വീണ്ടും എം.എല്‍.എ ആയാല്‍ എന്ത് ചെയ്യും?' എന്നായിരുന്നു ശ്രീലേഖയുടെ മറുചോദ്യം. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള പുതിയ കൗണ്‍സില്‍ നിലവില്‍ വന്ന സാഹചര്യത്തില്‍, കൗണ്‍സില്‍ പ്രത്യേക തീരുമാനമെടുത്താല്‍ എം.എല്‍.എയ്ക്ക് ഓഫീസ് ഒഴിയേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൗണ്‍സിലര്‍മാര്‍ക്ക് ഓഫീസ് അനുവദിക്കുന്നത് മേയറുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്. കോര്‍പ്പറേഷന്‍ കെട്ടിടം ലഭ്യമല്ലെങ്കില്‍ കൗണ്‍സിലര്‍മാര്‍ക്ക് പുറത്ത് ഓഫീസ് വാടകയ്ക്ക് എടുക്കാമെന്നും മാസം 8000 രൂപ വരെ കോര്‍പ്പറേഷന്‍ വാടക നല്‍കുമെന്നും നിയമമുണ്ടെങ്കിലും, തന്ത്രപ്രധാനമായ ഓഫീസ് മുറിയെച്ചൊല്ലിയുള്ള തര്‍ക്കം തലസ്ഥാനത്ത് പുതിയ രാഷ്ട്രീയ പോര്‍മുഖം തുറന്നിരിക്കുകയാണ്.

Tags:    

Similar News