സൂഡിയോക്ക് ശേഷം 'സുഡാപ്പികള്‍' മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രക്കുനേരെ; ഉത്തരേന്ത്യന്‍ നഗരങ്ങളിലെ ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം; സോഷ്യല്‍ മീഡിയയില്‍ ബഹിഷ്‌കരണ പ്രചാരണം; ഇന്ത്യയുടെ ചരിത്രത്തില്‍ ഇടംപിടിച്ച വാഹന നിര്‍മ്മാതാക്കള്‍ക്കെതിരെ ഫലസ്തീന്‍ അനുകൂലികള്‍

സൂഡിയോക്ക് ശേഷം 'സുഡാപ്പികള്‍' മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രക്കുനേരെ

Update: 2025-08-06 17:31 GMT

സ്രയേലുമായി സഹകരിക്കുന്ന, വിവിധ കമ്പനികള്‍ക്കെതിരെ ആഗോള വ്യാപകമായി തന്നെ ഇസ്ലാമിസ്റ്റുകള്‍ ബഹിഷ്‌ക്കരണവും ഉപരോധവും നടത്തിവരാറുണ്ട്. മക്ഡൊണാള്‍ഡ്‌സ്, സ്റ്റാര്‍ബക്സ്, റിലയന്‍സ് റീട്ടെയില്‍, ഡൊമിനോസ് തുടങ്ങിയ കമ്പനികള്‍ക്കും ഫലസ്തീന്‍ അനുകൂലികളുടെ ബഹിഷ്‌ക്കണവും ഭീഷണിയുണ്ടായിരുന്നു. കേരളത്തിലാവട്ടെ, ഇസ്രയേലുമായി പ്രത്യക്ഷ ബന്ധവുമില്ലാത്ത ടാറ്റയുടെ സൂഡിയോ എന്ന വസ്ത്രവ്യാപാര ശൃംഖലക്കെതിരെ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്ഐഒ പ്രതിഷേധിച്ചിരുന്നു. ഇതോടെ കേരളത്തില്‍ സൂഡിയോ ഹിറ്റാവുകയാണ് ഉണ്ടായത്. ഇപ്പോള്‍, പ്രശസ്ത വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രക്കുനേരെ തിരിഞ്ഞിരിക്കയാണ്.

കഴിഞ്ഞ ദിവസം, ഉത്തരേന്ത്യയില്‍ മഹീന്ദ്ര ഓട്ടോമോട്ടീവ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ ബോയ്കോട്ട് മഹീന്ദ്ര എന്ന പ്ലക്കാര്‍ഡുമായി ഫലസ്തീന്‍ അനുകൂലികള്‍ പ്രതിഷേധിച്ചു. 'ഇന്ത്യന്‍ പീപ്പിള്‍ ഇന്‍ സോളിഡാരിറ്റി വിത്ത് പലസ്തീന്‍' എന്ന സംഘടനയാണ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡല്‍ഹി, മുംബൈ, പൂനെ, റോത്തക്, ചണ്ഡീഗഢ്, വിശാഖപട്ടണം, വിജയവാഡ, പറ്റ്ന തുടങ്ങിയ സ്ഥലങ്ങളിലെ മഹീന്ദ്ര ഷോറുമുകള്‍ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടന്നു. ഇത് ദേശീയമാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തയായിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കളാണ് മഹീന്ദ്ര. ഇസ്രായേലി ടെക് സ്ഥാപനങ്ങളുമായും എയറോനോട്ടിക്സ് ലിമിറ്റഡുമായും കമ്പനി സഹകരിക്കുന്നുണ്ട്. ഇതാണ് ഹമാസ് അനുകൂലികളെ ചൊടിപ്പിച്ചത്. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയ്ക്കും ബഹിഷ്‌കരണ ഭീഷണിയുണ്ട്. ടാറ്റ ഗ്രൂപ്പിനെ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലും മാര്‍ച്ചും പ്രകടനവും നടന്നിരുന്നു. ജമാഅത്തെ ഇസ്ലാമി വിദ്യാര്‍ത്ഥി സംഘടനയായ എസ്ഐഒയാണ് ബഹിഷ്‌കരണ ഭീഷണി മുഴക്കിയത്. എന്നാല്‍ ഇതിന് പിന്നാലെ സൂഡിയോയിലേക്ക് ആളുകള്‍ ഒഴുകയായിരുന്നു.

തുടക്കത്തില്‍ മഹീന്ദ്ര ആന്‍ഡ് മുഹമ്മദ്

ഇന്ത്യാവിഭജനവുമായി ബന്ധപ്പെട്ട ഒരു ചരിത്രമുള്ള കമ്പനിയാണിത്. തുടക്കത്തില്‍ ഈ കമ്പനിയുടെ പേര് മഹീന്ദ്ര & മുഹമ്മദ് എന്നായിരുന്നു.

സഹോദരങ്ങളായ കൈലാഷ് ചന്ദ്ര മഹീന്ദ്രയും ജഗദീഷ് ചന്ദ്ര മഹീന്ദ്രയും, വ്യവസായിയും രാഷ്ട്രീയക്കാരനുമായ മാലിക് ഗുലാം മുഹമ്മദിനൊപ്പം ചേര്‍ന്ന് 1945-ല്‍ ലുധിയാനയില്‍ ഒരു സ്റ്റീല്‍ ട്രേഡിംഗ് കമ്പനിയായായാണ് ഇത് സ്ഥാപിച്ചത്. അന്നത്തെ പേര് മഹീന്ദ്ര & മുഹമ്മദ് എന്നായിരുന്നു. ഇന്ത്യാവിഭജനത്തെ തുടര്‍ന്ന് ഗുലാം മുഹമ്മദ് പാക്കിസ്ഥാനിലേക്ക് പോകുകയും അവിടുത്തെ ആദ്യത്തെ ധനകാര്യ മന്ത്രിയാവുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് 1948 ല്‍ ഈ സ്ഥാപനത്തിന്റെ പേര് മഹീന്ദ്ര & മുഹമ്മദ് എന്നതില്‍ നിന്ന് മഹീന്ദ്ര & മഹീന്ദ്ര എന്നാക്കിയത്. മഹീന്ദ്ര ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ജഗദീഷ് ചന്ദ്ര മഹീന്ദ്രയുടെ ചെറുമകനാണ്.

പ്രാരംഭഘട്ടത്തില്‍ വിവിധോദ്ദേശ്യ വാഹനങ്ങളുടെ നിര്‍മ്മാണം ലക്ഷ്യമിട്ട മഹീന്ദ്ര & മഹീന്ദ്ര പെട്ടെന്ന് വളര്‍ന്നു. പിന്നീട് സ്ഥാപനം വ്യാപാരാവശ്യത്തിനുള്ള ലഘു വാഹനങ്ങളും, കാര്‍ഷികാവശ്യത്തിനുള്ള ട്രാക്ടറുകളും നിര്‍മ്മിക്കുന്ന ശാഖകള്‍ തുറന്നു. സൈനിക വാഹനങ്ങളും ട്രാക്ടറുകളും നിര്‍മ്മിക്കുന്ന സ്ഥാപനത്തില്‍ നിന്ന് ആഗോള വിപണിയിലെ വമ്പന്‍ വാഹന നിര്‍മ്മാതാക്കളായി ദ്രുതഗതിയില്‍ അവര്‍ വളര്‍ന്നു. സ്‌കോര്‍പിയോ പോലുള്ള വാഹനങ്ങള്‍, മഹീന്ദ്ര & മഹീന്ദ്രയെ യൂറ്റിലിറ്റി വാഹന നിര്‍മ്മാതാക്കളൂടെ മുന്‍നിരയില്‍ എത്തിച്ചു.

ഇപ്പോള്‍ മഹീന്ദ്ര ട്രാക്ടേര്‍സ്, ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടറുകളുടെ നിര്‍മ്മാതാവാണ്. 2018ല്‍ ഫോര്‍ച്യൂണ്‍ ഇന്ത്യ 500-ന്റെ ഇന്ത്യയിലെ മികച്ച കമ്പനികളുടെ പട്ടികയില്‍ ഇത് 17-ാം സ്ഥാനത്താണ്. ഇതേ കമ്പിയുടെ തന്നെ ചെറുവിമാനങ്ങളുടെ നിര്‍മ്മാണത്തിനുള്ള ഒരു വിഭാഗമാണ് മഹീന്ദ്ര എയറോസ്‌പേസ്. ലോകത്തിലെ വിവിധ രാജ്യങ്ങളുടെ വിവിധ കമ്പനികളുമായി സഹകരണം ഉണ്ട് എന്നതല്ലാതെ, മഹീന്ദ്രക്ക് നേരട്ട് ഇസ്രയേല്‍ ബന്ധമൊന്നുമില്ല.

അതുകൊണ്ടുതന്നെ സുഡാപ്പികളുടെ സൂഡിയോ ബഹിഷ്‌ക്കരണംപോലെ ഇതും പൊളിയുമെന്ന് ഉറപ്പാണ്.

Tags:    

Similar News