നടിയുടെ പോളോ കാറില്‍ മുങ്ങിയ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ കഴിയാതെ വലഞ്ഞ് പോലീസ്; യാത്രയ്ക്കിടെ നിരന്തരം വാഹനം മാറ്റുന്നുവെന്നും നിഗമനം; അടച്ചിട്ട കോടതിയിലെ വാദം ആവശ്യം പ്രതി ഉന്നയിക്കുന്നത് അത്യപൂര്‍വ്വം; രാഹുലിനെ പിടിക്കാന്‍ കഴിയാത്തതില്‍ മുഖ്യമന്ത്രി അതൃപ്തന്‍

Update: 2025-12-03 02:02 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് അടച്ചിട്ട കോടതിമുറിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും പ്രതിയും അപേക്ഷ നല്‍കുന്നത് അത്യപൂര്‍വ്വം. ഇത് കോടതി അംഗീകരിക്കുമോ എന്നത് നിര്‍ണ്ണായകമാണ്. ഇന്ന് ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനു മുന്പ് ഈ ഹര്‍ജി കോടതി പരിഗണിക്കും ഈ ഹര്‍ജി അനുവദിച്ചാല്‍ ജാമ്യ ഹര്‍ജിയുടെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നതില്‍ നിയന്ത്രണംവരും.

പീഡനക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാടുനിന്ന് മുങ്ങിയത് ചുവന്ന പോളോ കാറിലെന്ന് വിവരം പോലീസ് സ്ഥിരീകരിക്കുന്നുണ്ട്. പരാതിക്കാരി മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതി നല്‍കിയെന്നവിവരം പുറത്തുവന്നതിന് പിന്നാലെയാണ് പാലക്കാട് കണ്ണാടിയില്‍നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ അപ്രത്യക്ഷനായത്. അതുവരെ കണ്ണാടിയിലെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ രാഹുല്‍ പങ്കെടുത്തിയിരുന്നു. എന്നാല്‍, പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടെന്നവിവരം പുറത്തുവന്നതോടെ ഒരു ചുവന്ന പോളോ കാറിലാണ് രാഹുല്‍ കണ്ണാടിയില്‍നിന്ന് മടങ്ങിയത്. ഇതിനുശേഷം രാഹുല്‍ എവിടെയാണെന്നതില്‍ യാതൊരു വ്യക്തതയുമില്ല. ഏഴു ദിവസമായി ഒളിവിലാണ്. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ വിധി വന്നാല്‍ അറസ്റ്റ് നീക്കം ഊര്‍ജ്ജിതമാക്കും.

കണ്ണാടിയില്‍നിന്ന് രാഹുല്‍ കടന്നുകളഞ്ഞ ചുവന്ന പോളോ കാര്‍ ഒരു സിനിമാ താരത്തിന്റേതാണ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാഹുല്‍ ചുവന്ന കാറില്‍ മടങ്ങിയതായി പോലീസ് കണ്ടെത്തിയത്. ഇതോടെ കാറിന്റെ നമ്പറടക്കം ശേഖരിച്ച് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് കാറിന്റെ ഉടമ ഒരു സിനിമാ താരമാണെന്നവിവരം കിട്ടിയത്. അതേസമയം, കണ്ണാടിയില്‍നിന്ന് ചുവന്ന കാറില്‍ മടങ്ങിയ രാഹുല്‍, യാത്രയ്ക്കിടെ വാഹനം മാറ്റിയോ എന്നതിലടക്കം വ്യക്തതയില്ല. കര്‍ണ്ണാടകയില്‍ രാഹുല്‍ ഉണ്ടെന്നാണ് സൂചന. പോലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എപ്പോള്‍ വേണമെങ്കിലും അറസ്റ്റിനും സാധ്യതയുണ്ട്.

കേസില്‍ പ്രതിയായ സുഹൃത്ത് ജോബിയും രാഹുലിനൊപ്പമുണ്ടെന്നാണ് വിവരം. നേരത്തേ രാഹുല്‍ കോയമ്പത്തൂരിലേക്ക് കടന്നതായി സൂചനകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തിന് പുറത്തേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. അതിനിടെ, രാഹുലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. സുഹൃത്തുക്കളുടെ വീടുകളിലടക്കം പോലീസ് കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. ഇവരുടെ ഫോണ്‍വിളി വിവരങ്ങളും നിരീക്ഷണത്തിലാണ്. മാങ്കൂട്ടത്തില്‍ അറസ്റ്റ് വൈകുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീര്‍ത്തും അതൃപ്തനാണ്.

കഴിഞ്ഞദിവസം രാഹുലിന്റെ പാലക്കാട്ടെ ഫ്ളാറ്റിലും പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. കുന്നത്തൂര്‍മേട്ടിലുള്ള ഫ്ളാറ്റിലായിരുന്നു പരിശോധന. ഫ്ളാറ്റിലെ സിസിടിവികള്‍ പരിശോധിച്ച സംഘം സ്ഥലത്തുണ്ടായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പിഎ ഫസലില്‍നിന്നും ഫ്ലാറ്റിലെ സുരക്ഷാജീവനക്കാരില്‍ നിന്നും വിവരങ്ങള്‍ തേടി. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ തുടങ്ങിയ പരിശോധന നാലുമണിവരെ നീണ്ടു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ താമസിച്ചത് തമിഴ്നാട്- കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരിലെ റിസോര്‍ട്ടിലെന്ന് റിപ്പോര്‍ട്ടുണ്ട്. ബാഗല്ലൂരിലെ റിസോര്‍ട്ടില്‍ പൊലീസ് എത്തുന്നതിന് മുമ്പ് രാഹുല്‍ മാങ്കൂട്ടത്തില്‍ മുങ്ങി. ഞായറാഴ്ചയാണ് രാഹുല്‍ റിസോര്‍ട്ടിലെത്തിയതെന്നും അതിന് ശേഷം കര്‍ണാടകയിലേക്ക് കടന്നെന്നുമാണ് സൂചന. ഒളിവിലുള്ള രാഹുല്‍ കാറുകള്‍ മാറി മാറി ഉപയോഗിക്കുന്നതായും സംശയമുണ്ട്. വ്യാഴാഴ്ച വൈകീട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ നേരെ പോയത് പൊള്ളാച്ചിയ്‌ക്കെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന് ശേഷം കോയമ്പത്തൂരിലേക്ക് കടന്നു. ഹൈവേ ഒഴിവാക്കി ജില്ലാ അതിര്‍ത്തിയായ കൊഴിഞാമ്പാറ വഴിയാണ് എംഎല്‍എ കടന്നിരിക്കുന്നതെന്നാണ് പൊലീസ് കരുതുന്നത്.

പാലക്കാട് നിന്ന് രാഹുല്‍ മുങ്ങിയ ചുവന്ന പോളോ കാര്‍ സിനിമ നടിയുടെ തന്നെയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് രാഹുലിന്റെ ഭവന നിര്‍മ്മാണ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ നടിയുടേതാണ് കാര്‍ എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഈ കാറില്‍ തന്നെയാണ് നടി പാലക്കാട് പരിപാടിയ്ക്ക് എത്തിയതെന്ന വിവരവും ലഭിച്ചു. പിന്നീട് ഏത് സാഹചര്യത്തിലാണ് കാര്‍ രാഹുലിനെ ഏല്‍പ്പിച്ചതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ബംഗലൂരുവിലുള്ള നടിയെ ചോദ്യം ചെയ്യാന്‍ നീക്കമുണ്ട്.

Tags:    

Similar News