ഹിസ്ബുല്ലയുടെ ജിഹാദ് കൗണ്‍സിലിന്റെ വേരറുത്ത് ഇസ്രയേല്‍; നസ്റല്ലയുടെ 'പിന്‍ഗാമി' കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വ്യോമാക്രമണത്തില്‍ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം; പ്രധാന നേതാക്കളെല്ലാം കൊല്ലപ്പെട്ടു

കൗക്കിന്റെ മരണം ഹിസ്ബുല്ല ഇതുവരെ അതു സ്ഥിരീകരിച്ചിട്ടില്ല

Update: 2024-09-29 14:19 GMT

ബെയ്‌റൂട്ട്: ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ലയെ (64) തെക്കന്‍ ലബനനിലെ ബെയ്‌റൂട്ടില്‍ വെള്ളിയാഴ്ച നടത്തിയ ബോംബാക്രമണത്തില്‍ കൊലപ്പെടുത്തിയതിന് പിന്നാലെ ഹിസ്ബുല്ലയുടെ ഉന്നത നേതാക്കളിലൊരാളായ കമാന്‍ഡര്‍ നബീല്‍ കൗക്കിനെയും വ്യോമാക്രമണത്തില്‍ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം. വെള്ളിയാഴ്ച ഹിസ്ബുല്ല മേധാവി ഹസന്‍ നസ്റല്ല വധിക്കപ്പെട്ടതിനു പിന്നാലെ കൗക്കും കൊല്ലപ്പെട്ടത് ഹിസ്ബുല്ലയ്ക്കു കനത്ത തിരിച്ചടിയാണ്. ശനിയാഴ്ച നടത്തിയ ആക്രണമണത്തിലാണ് കൗക്കിനെ വധിച്ചതെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞെങ്കിലും ഹിസ്ബുല്ല ഇതുവരെ അതു സ്ഥിരീകരിച്ചിട്ടില്ല.

ഹിസ്ബുല്ലയുടെ മധ്യതലത്തിലെ ഡപ്യൂട്ടി മേധാവിയായ നബീല്‍ കൗക്ക് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമാണ്. 1980 കള്‍ മുതല്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന കൗക്ക്, 2006 ല്‍ ഇസ്രയേലുമായി നടന്ന യുദ്ധത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. അന്ന് ഹിസ്ബുല്ലയുടെ നിലപാടുകള്‍ വ്യക്തമാക്കാനും സുരക്ഷാകാര്യങ്ങളടക്കം ചര്‍ച്ച ചെയ്യാനും മാധ്യമങ്ങളില്‍ പതിവായി പ്രത്യക്ഷപ്പെട്ടിരുന്നു. നസ്റല്ലയുടെ പിന്‍ഗാമിയായി പറഞ്ഞിരുന്ന പേരുകളിലൊന്നും കൗക്കിന്റേതായിരുന്നു.

ഹമാസ്, ഹിസ്ബുല്ല നേതാക്കളുടെ പ്രവര്‍ത്തനങ്ങളും നീക്കങ്ങളും തുടര്‍ച്ചയായി അവലോകനം ചെയ്ത് കൊലപ്പെടുത്തുന്നതാണ് ഇസ്രയേല്‍ പിന്തുടരുന്ന രീതി. കൊലപ്പെടുത്തിയ പ്രധാന ഹിസ്ബുല്ല നേതാക്കളുടെ വിവരം ഇസ്രയേല്‍ പുറത്തുവിട്ടിട്ടുണ്ട്.

രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് ജിഹാദ് കൗണ്‍സിലിലെ പ്രധാന നേതാക്കളെല്ലാം കൊല്ലപ്പെട്ടു. ആക്രമണ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത് ഈ വിഭാഗമാണ്. നയപരമായ തീരുമാനമെടുക്കുന്ന ശൂറ കൗണ്‍സിലിലെ നേതാക്കളാണ് അവശേഷിക്കുന്നത്. നസ്‌റല്ലയുടെ സ്ഥാനത്തേക്ക് ശൂറ കൗണ്‍സിലിലെ ഹാഷിം സഫിയെദ്ദീന്‍ വരാനാണ് കൂടുതല്‍ സാധ്യതയെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ പറയുന്നു.

നസ്റല്ലയുടെ ബന്ധുവും ഹിസ്ബുല്ല എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മേധാവിയുമാണ് സഫിയെദ്ദീന്‍. ഹിസ്ബുല്ലയുടെ രാഷ്ട്രീയസാമ്പത്തിക കാര്യങ്ങളില്‍ നിര്‍ണായക പങ്കു വഹിക്കുന്നയാളാണ് സഫിയെദ്ദീന്‍.

ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട നേതാക്കള്‍

സതേണ്‍ ഫ്രന്റ് കമാന്‍ഡര്‍ അലി കര്‍ക്കി (കൊല്ലപ്പെട്ടത്‌സെപ്റ്റംബര്‍ 27)

മുതിര്‍ന്ന നേതാവ് ഇബ്രാഹിം ആക്വില്‍ (സെപ്റ്റംബര്‍ 20)

കമാന്‍ഡര്‍ ഫൗദ് ഷുകുര്‍ (ജൂലൈ 30)

റോക്കറ്റ് വിഭാഗത്തിന്റെ തലവന്‍ ഇബ്രാഹിം മുഹമ്മദ് ഖുബൈസി (സെപ്റ്റംബര്‍ 24)

കമാന്‍ഡര്‍ വസീം അല്‍ തവീല്‍

സായുധസേനയുടെ പരിശീലകന്‍ അബു ഹസന്‍ സമീര്‍

ഏരിയല്‍ കമാന്‍ഡര്‍ മുഹമ്മദ് ഹുസൈന്‍

ന്മ ജീവിച്ചിരിക്കുന്ന നേതാക്കള്‍

നയീം ക്വാസിം

ഹാഷിം സഫിയെദ്ദീന്‍

ഇബ്രാഹിം അമിന്‍ അല്‍ സയദ്

മുഹമ്മദ് റാദ്

Tags:    

Similar News