ശ്രമിച്ചത് പൊതുയിടങ്ങളില്‍ ഇടപെടുന്ന സ്ത്രീകള്‍ക്കുണ്ടാകുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍; അതിന്റെ പൂര്‍ണ ഉത്തരവാദിത്തം തനിക്ക് മാത്രം; വിഡി സതീശന് പങ്കില്ലെന്ന് വിശദീകരണം; റിനി ആന്‍ ജോര്‍ജിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചര്‍ച്ചകളില്‍

Update: 2025-08-27 07:27 GMT

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുന്നയിച്ച യുവ നടിയും മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ്. അഭിമുഖത്തില്‍ ശ്രമിച്ചത് പൊതുയിടങ്ങളില്‍ ഇടപെടുന്ന സ്ത്രീകള്‍ക്കുണ്ടാകുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കാനാണെന്നും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു. വിഡി സതീശനെ അച്ചനെ പോലെയാണ് കാണുന്നതെന്ന് റിനി പറഞ്ഞിരുന്നു. റിനിയ്ക്ക് മകള്‍ക്ക് സമാനമായ പരിഗണന നല്‍കിയാണ് വിഷയത്തില്‍ ഇടപെട്ടതെന്ന് വിഡിയും പ്രതികരിച്ചിരുന്നു. ഇതിനിടെയാണ് വിഡിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ആരോപണങ്ങള്‍ സജീവമായത്. ഈ സാഹചര്യത്തിലാണ് റിനിയുടെ കുറിപ്പ്.

എന്നാല്‍ അത്തരം പതിവ് ഗൂഢാലോചനാ സിദ്ധാന്തം ഉന്നയിച്ച് അതിലേക്ക് താന്‍ ഏറെ ബഹുമാനത്തോടെ കാണുന്ന നേതാവിനെ ചിലര്‍ വലിച്ചിടുന്നത് കാണുന്നത് വലിയ വേദനയാണ് സൃഷ്ടിക്കുന്നത്. ആരെങ്കിലും ഇരിക്കുന്ന കൊമ്പ് തന്നെ മുറിക്കുമോ എന്നും റിനി ആന്‍ ജോര്‍ജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. തന്റെ ഉള്ളില്‍ എരിഞ്ഞ ഒരു നെരിപ്പോടിന് ആശ്വാസം ലഭിക്കുന്നതിനായാണഅ സ്ത്രീപക്ഷത്ത് നിന്നു കൊണ്ട് ചില കാര്യങ്ങള്‍ പറഞ്ഞത്. അതുകൊണ്ട് മനസും വായുമറിയാത്ത വ്യക്തികളെ വലിച്ചിഴച്ച് ഗളഹസ്തം ചെയ്യുന്നവരോട് ഹാ കഷ്ടം എന്നല്ലാതെ ഒന്നും പറയാനില്ലെന്നും അത്തരക്കാര്‍ പറ്റുമെങ്കില്‍ ഒന്നു കൂടി ചിലപ്പതികാരം വായിക്കണമെന്നും റിനി പറയുന്നു. താന്‍ പറഞ്ഞ കാര്യങ്ങള്‍ തന്റേത് മാത്രമാണ്. അതില്‍ ഒരു ഗൂഢാലോചനാ സിദ്ധാന്തവും വര്‍ക്കൗട്ട് ആവില്ലെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചില സംഭവങ്ങള്‍ നമ്മുടെ കൈപ്പിടിയില്‍ നില്‍ക്കാതെ വല്ലാത്ത മാനങ്ങള്‍ സൃഷ്ടിച്ച് പരിണമിക്കാറുണ്ട്. ഈയിടെ എനിക്കും അത്തരം ഒരു അനുഭവമുണ്ടായി. സാമൂഹ്യജീവി എന്ന നിലയില്‍ പൊതുഇടങ്ങളില്‍ ഇടപെടുമ്പോള്‍ സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കാനാണ് അഭിമുഖത്തില്‍ ശ്രമിച്ചത്. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം എനിക്ക് മാത്രമാണ്. എന്നാല്‍ അതിന് പിന്നില്‍ പതിവ് ഗൂഢാലോചന സിദ്ധാന്തം ഉന്നയിക്കുകയും അതിലേക്ക് ഏറ്റവും ബഹുമാനത്തോടെ കാണുകയും ചെയ്യുന്ന നേതാവിനെ ചില കേന്ദ്രങ്ങള്‍ വലിച്ചിടുകയും ചെയ്യുന്നത് വലിയ വേദനയാണ് സൃഷ്ടിക്കുന്നത്.

ആരെങ്കിലും ഇരിക്കുന്ന കൊമ്പ് തന്നെ മുറിക്കുമെന്ന് കരുതുന്നുണ്ടോ ? ഉള്ളില്‍ എരിഞ്ഞ ഒരു നെരിപ്പോടിന് ആശ്വാസം ലഭിക്കുന്നതിനാണ് സ്ത്രീപക്ഷത്ത് നിന്നുകൊണ്ട് ചില കാര്യങ്ങള്‍ പറഞ്ഞത്. അതുകൊണ്ട് മനസും വായുമറിയാത്ത വ്യക്തികളെ വലിച്ചിഴച്ച് ഗളഹസ്തം ചെയ്യുന്നവരോട് ഹാ കഷ്ടം എന്നല്ലാതെ എന്തുപറയാന്‍. അത്തരക്കാര്‍ പറ്റുമെങ്കില്‍ ഒന്നു കൂടി ചിലപ്പതികാരം വായിക്കുക. എന്റെ വാക്കുകള്‍ എന്റേത് മാത്രമാണ്. ഒരു ഗൂഢാലോചന സിദ്ധാന്തവും ഇവിടെ വര്‍ക്ക് ഔട്ട് ആവുകയില്ല...

Similar News