കേരളത്തില്‍ പരിവാറിന് അത്യപൂര്‍വ്വ വളര്‍ച്ച; എഡിജിപി അജിത്കുമാര്‍ കൂടിക്കാഴ്ചാ വിവാദം അടഞ്ഞ അധ്യായം; വിജയദശമി ദിനത്തില്‍ ശതാബ്ദി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും; രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സമ്പര്‍ക്ക യജ്ഞം നടത്തും; നയം പറഞ്ഞ് ആര്‍ എസ് എസ്

Update: 2025-03-23 08:54 GMT

ബംഗളുരു: സമൂഹത്തിന്റെ മുഴുവന്‍ പരിവര്‍ത്തനമാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. വരുന്ന വിജയദശമിയില്‍ സംഘം നൂറുവര്‍ഷം പൂര്‍ത്തിയാക്കുമെന്നും സ്ഥാപകദിനം ആഘോഷിക്കുന്ന ശൈലി സംഘത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമാജത്തിന്റെ സംഘടനയാണ് സംഘം. വിജയദശമി ദിനത്തില്‍ ശതാബ്ദി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സമ്പര്‍ക്ക യജ്ഞം നടത്തും. പഞ്ചപരിവര്‍ത്തന്‍ അടിസ്ഥാനമാക്കിയാകും സമ്പര്‍ക്കം. സംഘതത്വങ്ങളുടെ പ്രചരണം സമ്പര്‍ക്ക പരിപാടിയില്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തില്‍ ആര്‍ എസ് എസ് വലിയ വളര്‍ച്ചയാണുണ്ടാക്കിയത്. എഡിജിപി അജിത് കുമാറിന്റെ കൂടികാഴ്ച വിവാദം അവസാനിച്ചതാണെന്നും ഹൊസബൊളെ പറഞ്ഞു.

രാജ്യത്തിന്റെ സാംസ്‌കാരിക അടിത്തറ ശക്തമാണ്. നമ്മുടെ സാംസ്‌കാരിക മൂല്യങ്ങള്‍ കൈവിടാതെ ആധുനിക ജീവിതം സ്വായത്തമാക്കാനാണ് നാം ശ്രമിക്കേണ്ടത്. പഞ്ചപരിവര്‍ത്തനം വ്യക്തികളില്‍ നടപ്പാക്കാന്‍ പ്രബോധനം നല്‍കും. യുവജനതയ്ക്ക് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. ഭാരതത്തെ മഹത്തരവും സമ്പന്നവുമാക്കാന്‍ പുതുതലമുറ മുന്നിട്ടിറങ്ങണമെന്നും ഹൊസബാളെ പറഞ്ഞു. വഖ്ഫ് അധിനിവേശം ഒരു യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം അടിവരയിട്ട് സൂചിപ്പിച്ചു. ഔറംഗസേബിന്റെ അധിനിവേശത്തിന്റെ പ്രതീകമാണ് വഖ്ഫ്. അധിനിവേശ മനോനിലയുള്ളവര്‍ ഇന്നും രാജ്യത്തുണ്ട്. അത് വലിയ അപകടങ്ങള്‍ സൃഷ്ടിക്കും. കര്‍ണാടക സര്‍ക്കാരിന്റെ സംവരണ നയത്തെയും ആര്‍എസ്എസ് സര്‍കാര്യവാഹ് വിമര്‍ശിച്ചു. മതാധിഷ്ഠിത സംവരണം പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

മണിപ്പൂര്‍ വിഷയം സര്‍ക്കാര്‍ കാര്യക്ഷമമായി കൈകാര്യം ചെയ്തു. മണിപ്പൂരിലെ വിവിധ വിഭാഗങ്ങള്‍ക്ക് സമഭാവനയോടെ ജീവിക്കാന്‍ സാധിക്കണമെന്നതാണ് സംഘത്തിന്റെ നിലപാട്. രാമക്ഷേത്ര നിര്‍മാണം സമൂഹത്തിന്റെ മുഴുവന്‍ നേട്ടമാണ്. സമൂഹത്തിന് ആന്തരികമായ തിരുത്തലുകള്‍ ഉണ്ടാകണം. ശാഖയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കുടുംബങ്ങള്‍ ജാതിചിന്തയ്ക്ക് അതീതരാണ്. ജാതി അധിഷ്ഠിത മനോനില മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍എസ്എസ് പ്രതിനിധി സഭയ്ക്ക് ഇന്ന് പരിസമാപ്തിയാകും. ശതാബ്ദി പൂര്‍ത്തീകരണ വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ബൈഠക്കിന്റെ വിശദാംശങ്ങളും പങ്കുവച്ചു.

ഹിന്ദുക്കള്‍ക്കും ഇതര ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ മനുഷ്യത്വരഹിത അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും ബംഗ്ലാദേശ് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ ആവശ്യപ്പെട്ടിട്ടുണ്ട്. സമീപ കാലത്തു ബംഗ്ലാദേശിലെ ഭരണമാറ്റ ശേഷം തുടര്‍ച്ചയായുണ്ടാകുന്ന ഇസ്ലാമിക അക്രമങ്ങളില്‍ പ്രതിനിധി സഭാ പ്രമേയം ആശങ്ക പ്രകടിപ്പിച്ചു. ലോകമെമ്പാടുമുള്ള ഹിന്ദുസമൂഹവും നേതൃത്വവും ഇതില്‍ ബംഗ്ലാദേശ് ഹിന്ദുക്കള്‍ക്കായി ശബ്ദമുയര്‍ത്തണമെന്ന് പ്രതിനിധി സഭ ആഹ്വാനം ചെയ്തു. ആസൂത്രിതവും നിരന്തരവുമായ അക്രമവും അനീതിയും അടിച്ചമര്‍ത്തലുമാണ് അവിടെ നടമാടുന്നത്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്.

ഭരണമാറ്റത്തെത്തുടര്‍ന്നു മഠങ്ങള്‍, ക്ഷേത്രങ്ങള്‍, ദുര്‍ഗാപൂജ പന്തലുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കു നേരേ നിരവധി ആക്രമണങ്ങളുണ്ടായി. ദേവതകളെ അപമാ നിക്കല്‍, ക്രൂരമായ കൊലപാതകങ്ങള്‍, സ്വത്തുക്കള്‍ കൊള്ളയടിക്കല്‍, സ്ത്രീകളെ തട്ടിക്കൊണ്ടുപോകല്‍, ലൈംഗികമായി പീഡിപ്പിക്കല്‍, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ തുടര്‍ച്ചയാകുന്നു. ഈ സംഭവങ്ങളുടെ ഇരകളില്‍ ഭൂരിഭാഗവും ഹിന്ദുക്കളും ഇതര ന്യൂനപക്ഷ സമൂഹങ്ങളുമാണ്. അതുകൊണ്ടുതന്നെ ഇവ രാഷ്ട്രീയ പ്രശ്നങ്ങളുടെ ഭാഗം മാത്രമാണെന്ന് അവകാശപ്പെട്ട് മതപരമായ വശം നിഷേധിക്കുന്നത് സത്യത്തിനു നിരക്കാത്തതാണെന്നു പ്രമേയം ചൂണ്ടിക്കാട്ടി.

പട്ടികജാതി-വര്‍ഗക്കാര്‍ അടക്കമുള്ള ഹിന്ദുക്കള്‍ മതഭ്രാന്തരായ ഇസ്ലാമിക ശക്തികളുടെ പീഡനത്തിനിരയാകുന്നത് ബംഗ്ലാദേശില്‍ പുതിയ കാര്യമല്ല. അന്നാട്ടിലെ ഹിന്ദു ജനസംഖ്യയില്‍ തുടര്‍ച്ചയായുണ്ടാകുന്ന കുറവ് നിലനില്‍പ്പിനെത്തന്നെ അപകടത്തിലാക്കുന്നതാണ്. 1951ല്‍ 22 ശതമാനമായിരുന്ന ഹിന്ദു ജനസംഖ്യ ഇന്ന് 7.95 ശതമാനമായി. അക്രമത്തിനും വിദ്വേഷ നീക്കങ്ങള്‍ക്കും സര്‍ക്കാരും സംവിധാനങ്ങളും പിന്തുണ നല്കുന്നത് ഗുരുതരമായ ഉത്കണ്ഠ സൃഷ്ടിക്കുന്നതാണ്. ബംഗ്ലാദേശില്‍ നിന്നു തുടര്‍ച്ചയായി പുറത്തുവരുന്ന ഭാരതവിരുദ്ധ പ്രസ്താവനകള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിക്കുമെന്നു പ്രമേയം പറഞ്ഞു.

രാജ്യങ്ങള്‍ തമ്മില്‍ അവിശ്വാസത്തിന്റെയും ഏറ്റുമുട്ടലിന്റെയും അന്തരീക്ഷം സൃഷ്ടിച്ച് ഭാരതത്തിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ മുഴുവന്‍ അസ്ഥിരത വളര്‍ത്താന്‍ ചില അന്താരാഷ്ട്ര ശക്തികളുടെ കൂട്ടായ ശ്രമം നടക്കുന്നുണ്ട്. അത്തരം ഭാരത വിരുദ്ധ സാഹചര്യങ്ങളുണ്ടാക്കുന്ന പാകിസ്ഥാന്റെയും ഡീപ് സ്റ്റേറ്റിന്റെയും പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടണമെന്നും അവയ്ക്കെതിരേ ശബ്ദമുയര്‍ത്തണമെന്നും അന്താരാഷ്ട്രതല ചിന്തകരോടും നേതാക്കളോടും ആര്‍എസ്എസ് പ്രതിനിധി സഭ അഭ്യര്‍ഥിച്ചു.

Tags:    

Similar News