ശബരിമല വിധി മാറ്റാന്‍ പോയവര്‍ സ്വര്‍ണ്ണക്കടത്തില്‍ പെട്ട് ജയിലില്‍! മുഖ്യഹര്‍ജിക്കാരനായ കണ്ഠരര് രാജീവരര് അകത്ത്; യുവതീപ്രവേശനത്തിനായി വാദിച്ച എന്‍ വാസു ജാമ്യത്തില്‍; പ്രയാര്‍ ഗോപാലകൃഷ്ണന് പകരം ആരെത്തും? സുപ്രീം കോടതിയില്‍ ഇനി എന്ത് സംഭവിക്കും? ചീഫ് ജസ്റ്റിസ് നല്‍കിയ ആ സൂചന സത്യമായി; മാധ്യമപ്രവര്‍ത്തകന്‍ ബാലഗോപാല്‍ ബി നായര്‍ എടുത്തുകാട്ടുന്ന സവിശഷതകള്‍
ശബരിമല വിധി മാറ്റാന്‍ പോയവര്‍ സ്വര്‍ണ്ണക്കടത്തില്‍ പെട്ട് ജയിലില്‍!
തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഗതിവിഗതികളെ മാറ്റിമറിച്ച ശബരിമല യുവതി പ്രവേശന വിഷയം വീണ്ടും സുപ്രീം കോടതിയുടെ സജീവ പരിഗണനയിലേക്ക്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍, അത് നിയമപോരാട്ടത്തിനപ്പുറം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പ്രചാരണ ആയുധമായി മാറുകയാണ്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച ഈ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍, നിയമപരമായ വശങ്ങള്‍ക്കൊപ്പം ചില സവിശേഷതകളാണ് മാധ്യമപ്രവര്‍ത്തകന്‍ ബാലഗോപാല്‍ ബി. നായര്‍ തന്റെ കുറിപ്പിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
ഹര്‍ജിക്കാര്‍ ജയിലില്‍; കേസിലെ വിചിത്രമായ പ്രത്യേകതകള്‍
ഹര്‍ജികള്‍ പരിഗണനയ്ക്ക് വരുമ്പോള്‍ ഹര്‍ജിക്കാരുടെ നിലവിലെ സാഹചര്യത്തെക്കുറിച്ച് ബാലഗോപാല്‍ ബി. നായര്‍ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്:
കസിലെ ലീഡ് പെറ്റീഷനറായി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കണ്ഠരര് രാജീവര് സ്വര്‍ണ്ണക്കടത്ത് കേസില്‍ പെട്ട് നിലവില്‍ ജയിലിലാണ്. യുവതി പ്രവേശനത്തിനായി സുപ്രീം കോടതിയില്‍ ശക്തമായ നീക്കം നടത്തിയ വ്യക്തികളില്‍ ഒരാളായ എന്‍. വാസു, സ്വര്‍ണ്ണക്കടത്ത് കേസില്‍ ദിവസങ്ങളോളം ജയിലില്‍ കഴിഞ്ഞ ശേഷം കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. കേസുമായി കോടതിയെ സമീപിച്ച ഏക കോണ്‍ഗ്രസ് നേതാവായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്റെ (38-ാമത്തെ ഹര്‍ജി) അഭാവത്തില്‍ ആര് വരും എന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തുന്നു.
ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ 'കൃത്യമായ' മുന്‍സൂചനകള്‍
ജനുവരിയില്‍ ഹര്‍ജികള്‍ കേള്‍ക്കുമെന്ന സൂചന ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേരത്തെ തന്നെ നല്‍കിയിരുന്നുവെന്ന് ബാലഗോപാല്‍ ബി. നായര്‍ വെളിപ്പെടുത്തുന്നു. നവംബറില്‍ കേസുകളുടെ മെന്‍ഷനിംഗിനിടയില്‍ ചീഫ് ജസ്റ്റിസ് നല്‍കിയ ഈ സൂചന അന്ന് ലീഗല്‍ വെബ്സൈറ്റുകള്‍ പോലും ശ്രദ്ധിച്ചിരുന്നില്ല. തന്റെ വാര്‍ത്തയുടെ ആധികാരികത ചോദ്യം ചെയ്തവര്‍ക്കുള്ള മറുപടിയായി കേസ് ലിസ്റ്റ് ചെയ്യപ്പെട്ട നടപടിയെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
നിയമസഭാ തിരഞ്ഞെടുപ്പും സുപ്രീം കോടതിയും
'തിരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ പോര്‍ക്കളം സുപ്രീം കോടതിയില്‍ ആക്കരുത്' എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അടുത്തിടെ അഭിപ്രായപ്പെട്ടുവെങ്കിലും, മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ശബരിമല കേസ് വാദം നടന്നാല്‍ അത് കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെ നേരിട്ട് ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.
സര്‍ക്കാര്‍ നിലപാട്: മുന്‍പ് യുവതി പ്രവേശനത്തെ അനുകൂലിച്ച എല്‍.ഡി.എഫ് സര്‍ക്കാര്‍ പുതിയ സാഹചര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. വിശ്വാസികള്‍ക്കൊപ്പം എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കോടതി നടപടികള്‍ വലിയൊരു രാഷ്ട്രീയ ആയുധമായി മാറും.
ഒന്‍പതംഗ ബെഞ്ചിലെ 'ഏക' ജഡ്ജി
2019-ല്‍ ശബരിമല കേസ് ഒന്‍പതംഗ വിശാല ബെഞ്ചിന് വിട്ടെങ്കിലും കോവിഡ് മൂലം നടപടികള്‍ നിലച്ചിരുന്നു. അന്ന് ആ ബെഞ്ചിലുണ്ടായിരുന്നവരില്‍ നിലവില്‍ സര്‍വീസിലുള്ള ഏക ജഡ്ജി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ്. തിങ്കളാഴ്ച 44-ാമത്തെ കേസായാണ് ശബരിമല ലിസ്റ്റ് ചെയ്തിരിക്കുന്നത്. വിശാല ബെഞ്ചിന്റെ വാദം എപ്പോള്‍ തുടങ്ങണം എന്നതില്‍ ചീഫ് ജസ്റ്റിസ് തിങ്കളാഴ്ച വ്യക്തത വരുത്തിയേക്കും.
