ഐഎസ്‌ഐയുടെയും പാക് സുരക്ഷാസൈനികരുടെയും വലയത്തില്‍ ലഷ്‌കര്‍ ഭീകരര്‍ പാക്ക് പഞ്ചാബിലെ റാലിയില്‍; പഹല്‍ഗാം ഭീകരാക്രമണത്തോടെ താന്‍ കൂടുതല്‍ പ്രശസ്തനായെന്ന് സൂത്രധാരന്‍ സൈഫുള്ള കസൂരി; ജിഹാദില്‍ ഏര്‍പ്പെടുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നു എന്ന് തല്‍ഹ സയിദ്; ഭീകരരെ സ്വീകരിച്ച് ആനയിക്കുന്നതിന്റെ വീഡിയോ പുറത്ത്

പഹല്‍ഗാം ഭീകരാക്രമണത്തോടെ താന്‍ കൂടുതല്‍ പ്രശസ്തനായെന്ന് ലഷ്‌കറി തോയിബ കമാന്‍ഡര്‍ സൈഫുള്ള കസൂരി.

Update: 2025-05-30 11:44 GMT

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തോടെ താന്‍ കൂടുതല്‍ പ്രശസ്തനായെന്ന് ആക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളായ ലഷ്‌കറി തോയിബയുടെ കമാന്‍ഡര്‍ സൈഫുള്ള കസൂരി. ബുധനാഴ്ച ലാഹോറില്‍ നടന്ന റാലിയിലാണ് ഇന്ത്യക്കെതിരെ തീവ്രപരാമര്‍ശങ്ങള്‍ നടത്തിയത്. പാക് സുരക്ഷാ സൈനികരുടെ അകമ്പടിയോടെ മറ്റുലഷ്‌കര്‍ കമാര്‍ഡര്‍മാരുടെയും ഐഎസ്‌ഐയുടെയും വലയത്തിലുമായിരുന്നു സൈഫുള്ള കസൂരിയുടെ തീവ്രപ്രഭാഷണം. നിരപരാധികളെ കൂട്ടക്കൊല ചെയ്തതില്‍ നിന്ന് കിട്ടിയ കുപ്രസിദ്ധി ആസ്വദിക്കുന്ന തരത്തിലായിരുന്നു പ്രസംഗം.

അമേരിക്ക നോട്ടപ്പുളളിയാക്കിയ ലഷ്‌കര്‍ തലവന്‍ ഹാഫിസ് സയ്യിദിന്റെ മകന്‍ തല്‍ഹ സയ്യിദിനൊപ്പമാണ് കസൂരി വേദി പങ്കിട്ടത്. തല്‍ഹ സയിദിനെ കൂടാതെ പഞ്ചാബ് നിയമസഭാ സ്പീക്കര്‍ മാലിക് അഹമ്മദ് ഖാനും വേദിയില്‍ ഉണ്ടായിരുന്നു. ഭീകരവാദികള്‍ക്ക് എതിരെ തങ്ങള്‍ നടപടിയെടുത്തെന്നും അവരെ വച്ചുപൊറുപ്പിക്കാറില്ലെന്നും അന്താരാഷ്ട്ര വേദികളില്‍ അവകാശവാദം മുഴക്കാറുള്ള പാക്ക് ഭരണകൂടത്തെ തുറന്നുകാട്ടുന്നതായിരുന്നു അക്ഷരാര്‍ഥത്തില്‍ ഭീകരന്റെ സാന്നിധ്യം നിറഞ്ഞ വേദി. 

ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് തിരിച്ചടിയായി പാക്കിസ്ഥാന്‍ ബുന്‍യന്‍ അല്‍ മര്‍സൂസ് ഓപ്പറേഷന്‍ നടത്തിയതിനെ തല്‍ഹ സയിദ് റാലിയില്‍ അഭിനന്ദിച്ചു. ജിഹാദില്‍ ഏര്‍പ്പെടുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നു, തല്‍ഹ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശങ്ങള്‍ക്കും കസൂരി മറുപടി പറഞ്ഞു. ഞങ്ങള്‍ ബുള്ളറ്റുകളെ ഭയക്കുന്നുവെന്ന് കരുതുന്നുണ്ടെങ്കില്‍ മോദിക്ക് തെറ്റി-കസൂരി പറഞ്ഞു. ഭീകരതയെ ആയുധമായി ഉപയോഗിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യയുടെ വെടിയുണ്ടകളെ നേരിടാന്‍ പാക്കിസ്ഥാന്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രി ഈയാഴ്ച ആദ്യം ഭുജിലെ റാലിയില്‍ പറഞ്ഞിരുന്നു.




നേരത്തെ പഹല്‍ഗാം കൂട്ടക്കൊലയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കസൂരി വിസമ്മതിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ചത്തെ റാലിയില്‍ കഥയാകെ മാറി. ഇന്ത്യയുടെ കമ്യൂണിക്കേഷന്‍ സംവിധാനത്തെയും, റയില്‍വേയെയും പാക് സൈബര്‍ ടീം ലക്ഷ്യം വച്ചതിനെയും കസൂരി പ്രശംസിച്ചു.

പാക്കിസ്ഥാനെയും ചില വ്യക്തികളെയും ഒറ്റപ്പെടുത്താന്‍ ഇന്ത്യ ശ്രമിച്ചുവെന്നും എന്നാല്‍ ഇപ്പോള്‍ ഇന്ത്യയാണ് ഒറ്റപ്പെട്ടതെന്നും കസൂരി റാലിയില്‍ പറഞ്ഞു.

പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കസൂരി പാക് പഞ്ചാബിലെ കങ്കണ്‍പൂര്‍ സൈനിക താവളത്തില്‍ എത്തിയതായി റിപ്പോര്‍ട്ടുണ്ട്. അവിടെ വച്ച് ഇന്ത്യക്കെതിരെ വിഷം തുപ്പി കൊണ്ട് പാക് സൈനികരെ ആഹ്വാനം ചെയ്യുന്നുണ്ടായിരുന്നു. ഹാഫിസ് സയ്യിദിന്റെ നിര്‍ദ്ദേശപ്രകാരമാണ് കസൂരി, തല്‍ഹ സയിദ്, ദി റസിസ്റ്റന്‍സ് ഫ്രണ്ടിന്റെ ഷെയ്ഖ് സജ്ജദ് ദുല്‍ എന്നിവര്‍ മികച്ച പരിശീലനം കിട്ടിയ ഭീകരരെ പഹല്‍ഗാമിലേക്ക് അയച്ചത്. മുമ്പ് മില്ലി മുസ്ലിം ലീഗ് പ്രസിഡന്റ് ആയിരുന്ന കസൂരി ജമാത്ത് ഉദ് ദവ കോഡിനേഷന്‍ കമ്മിറ്റി അംഗമായിരുന്നു. ജമാത്ത് ഉദ് ദവ കോഡിനേഷന്‍ കമ്മിറ്റി ലഷ്‌കറിന്റെ ജീവകാരുണ്യ വിഭാഗമാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ലഷ്‌കര്‍ അടക്കമുള്ള ഭീകര സംഘടനകള്‍ കശ്മീരിലെ ജിഹാദിനെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ ധനസമാഹരണത്തിനായി പൊതുജനറാലികള്‍ വിളിച്ചുകൂട്ടി കൊണ്ടിരിക്കുകയാണ്.

Tags:    

Similar News