വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സാലറി ചലഞ്ചില്‍ സമ്മതപത്രം നല്‍കിയിട്ടും പണം നല്‍കിയില്ല; ലീവ് സറണ്ടര്‍, പി.എഫ് എന്നിവ വാഗ്ദാനം ചെയ്ത 20,000 ത്തോളം പേരുടെ ശമ്പളം സര്‍ക്കാറിലേക്ക് എത്തിയില്ല; 4000 ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു സര്‍ക്കാര്‍; വീഴ്ച്ച വരുത്തിയവരില്‍ കൂടുതല്‍ ഗസറ്റഡ് ഓഫിസര്‍മാര്‍

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സാലറി ചലഞ്ചില്‍ സമ്മതപത്രം നല്‍കിയിട്ടും പണം നല്‍കിയില്ല

Update: 2025-06-08 16:59 GMT

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സാലറി ചലഞ്ചില്‍ സമ്മതപത്രം നല്‍കിയെങ്കിലും തുക ദുരിതാശ്വാസ നിധിയിലെത്താത്ത സാഹചര്യത്തില്‍ നടപടിയെടുത്ത് സര്‍ക്കാര്‍. പണം പിരിച്ചുനല്‍കാത്ത സ്ഥാപന മേധാവികളടക്കമുള്ളവരുടെ ശമ്പളം സര്‍ക്കാര്‍ തടഞ്ഞു. സംസ്ഥാനത്തെ 4000 ത്തോളം ഡ്രോയിങ് ആന്റ് ഡിസ്‌ബേഴ്‌സങ് ഓഫിസര്‍മാരുടെ (ഡി.ഡി.ഒ) മേയ് മാസത്തെ ശമ്പള ബില്‍ തയാറാക്കുന്നതാണ് വൈകുന്നത്.

സാലറി ചലഞ്ചിലേക്ക് ലീവ് സറണ്ടര്‍, പി.എഫ് എന്നിവ വാഗ്ദാനം ചെയ്ത 20,000 ത്തോളം ജീവനക്കാരുടെ വിഹിതം സര്‍ക്കാറിലേക്കെത്തിയിരുന്നില്ല. ഇതില്‍ വീഴ്ച്ച വരുത്തിയ പശ്ചാത്തലത്തിലാണ് സര്‍ക്കാറിന്റെ നടപടി. ലീവ് സറണ്ടര്‍, പി.എഫ് എന്നിവയുടെ കാര്യത്തില്‍ ജീവനക്കാര്‍ക്ക് തന്നെ അപേക്ഷ നല്‍കി തുക ലഭ്യമാക്കുകയും ശേഷം അതത് ഓഫിസുകളിലെ ഡി.ഡി.ഒമാര്‍ ഈ തുക ദുരിതാശ്വാസ നിധിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയുമാണ് ചെയ്യേണ്ടത്.

ജീവനക്കാര്‍ തങ്ങളുടെ ഭാഗം പൂര്‍ത്തീകരിച്ചെങ്കിലും ബന്ധപ്പെട്ട ഡി.ഡി.ഒമാര്‍ ഇവ കൈമാറുന്നതിന് നടപടി സ്വീകരിക്കാത്തതാണ് പണമെത്താത്തതിന് കാരണം. ഈ സാഹചര്യത്തിലാണ് ഡി.ഡി.ഒമാരുടെ ശമ്പളം തടയുന്നതിലേക്ക് കാര്യങ്ങളെത്തിയത്. ജീവനക്കാര്‍ നടപടി പൂര്‍ത്തിയാക്കിയിട്ടും വീഴ്ച വരുത്തുന്ന ഡി.ഡി.ഒമാരുടെ മേയ് മാസത്തെ ശമ്പള ബില്‍ തയാറാക്കലിന് സ്പാര്‍ക്കില്‍ ബുദ്ധിമുട്ട് നേരിടുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 6000 ഡി.ഡി.ഒമാരാണ് സര്‍ക്കാറിന്റെ മുന്നറിയിപ്പ് അവഗണിച്ചത്.

ശമ്പളം തടഞ്ഞതോടെ, 2000 പേര്‍ പണം പിടിച്ച് അടക്കാന്‍ നടപടി സ്വീകരിച്ചു. ഇതോടെ, മൂന്നുദിവസംകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ 15 കോടി രൂപയെത്തി. ഇവര്‍ക്ക് മേയ് മാസത്തെ ശമ്പളവും നല്‍കി. ജീവനക്കാര്‍ നല്‍കിയ സമ്മതപത്രം പി.എഫ് ലോണ്‍, ലീവ് സറണ്ടര്‍ എന്നിവക്കുള്ള അപേക്ഷയായി പരിഗണിച്ച് തുക വസൂലാക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ ജീവനക്കാരില്‍ നിന്ന് പ്രത്യേക അപേക്ഷക്കായി കാത്തിരിക്കേണ്ടതില്ല.

സാലറി ചലഞ്ചില്‍ സമ്മതപത്രം നല്‍കിയ പലരും സംഭാവന നല്‍കിയെന്ന പേരില്‍ ആദായനികുതി ഇളവും നേടിയിരുന്നു. പണം നല്‍കാത്തവരില്‍ 5000 ത്തോളം പേര്‍ ഗസറ്റഡ് ഓഫിസര്‍മാരാണ്. ജീവനക്കാരില്‍ നിന്ന് അഞ്ചു ദിവസത്തെ ശമ്പളമാണ് ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതില്‍ സമ്മതമറിയിച്ചവര്‍ 52 ശതമാനമാണ്. ഇതിലേറെ പേരും തിരഞ്ഞെടുത്തത് ശമ്പളത്തില്‍ നിന്ന് പിടിക്കലിന് പകരം ലീവ് സറണ്ടറും പി.എഫും. 5.32 ലക്ഷം ജീവനക്കാരാണ് സംസ്ഥാനത്തുള്ളത്. ഇവര്‍ മുഴുവനും സന്നദ്ധമായാല്‍ 500 കോടി രൂപ ഖജനാവിലെത്തുമെന്നായിരുന്നു സര്‍ക്കാര്‍ പ്രതീക്ഷ. ഇതാണ് താളം തെറ്റിയത്.

Tags:    

Similar News