എക്‌സാലോജിക് കമ്പനി തുടങ്ങിയതിനു ശേഷം വളര്‍ച്ച താഴോട്ടേക്ക്; പ്രതിവര്‍ഷം 66 ലക്ഷം ബാധ്യത എക്‌സാലോജിക് കമ്പനിക്ക് ഉണ്ടായിരുന്നു; സിഎംആര്‍എല്ലുമായി ഇടപാട് തുടങ്ങിയതോടെ മുഖ്യവരുമാനം കൂടി; പ്രതിമാസം അഞ്ച് ലക്ഷം വീണയുടെ പേരിലും മൂന്ന് ലക്ഷം കമ്പനിയുടെ പേരിലും എത്തി; വീണ മുഖ്യ ആസൂത്രക; എസ് എഫ് ഐ ഒ കുറ്റപത്രത്തില്‍ ഗുരുതര ആരോപണങ്ങള്‍

Update: 2025-04-24 03:29 GMT

കൊച്ചി: മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരെ എസ്എഫ്‌ഐ കുറ്റപത്രത്തിലുള്ളത് ഗുരുതര നിരീക്ഷണങ്ങള്‍. സിഎംആര്‍എല്‍ എക്‌സാലോജിക് മാസപ്പടി ഇടപാടിന്റെ മുഖ്യ ആസൂത്രകയാണ് വീണയെന്ന് എസ്എഫ്‌ഐഒ പറയുന്നു. എക്സാലോജിക് കമ്പനി തുടങ്ങിയതിന് ശേഷം വളര്‍ച്ച താഴോട്ടേക്കായിരുന്നുവെന്നും കണ്ടെത്തലുണ്ട്. അഴിമതിയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ ആരോപണം. പ്രതിവര്‍ഷം 66 ലക്ഷം രൂപയുടെ ബാധ്യതയാണ് വീണയുടെ എക്സാലോജിക് കമ്പനിക്ക് ഉണ്ടായിരുന്നത്. സിഎംആര്‍എല്ലുമായി ഇടപാട് തുടങ്ങിയതായിരുന്നു പിന്നീട് കമ്പനിയുടെ മുഖ്യവരുമാനം. 2017 മുതല്‍ 2019 വരെ കാലയളവില്‍ സിഎംആര്‍എല്ലുമായി ഇടപാടുകള്‍ നടത്തി. പ്രതിമാസം അഞ്ച് ലക്ഷം രൂപ സിഎംആര്‍എല്ലില്‍ നിന്ന് വീണയുടെ പേരിലെത്തി. കമ്പനിയുടെ പേരിലും മൂന്ന് ലക്ഷം രൂപ പ്രതിമാസമെത്തിയെന്നും കുറ്റപത്രം വിശദീകരിക്കുന്നു.

എക്‌സാലോജിക് കമ്പനി തുടങ്ങിയതിനുശേഷം വളര്‍ച്ച താഴോട്ടേക്കായിരുന്നു. പ്രതിവര്‍ഷം 66 ലക്ഷം രൂപയുടെ ബാധ്യതയാണ് എക്‌സാലോജിക് കമ്പനിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ സിഎംആര്‍എല്ലുമായി ഇടപാട് തുടങ്ങിയതായിരുന്നു ശേഷമാണ് കമ്പനിയുടെ മുഖ്യവരുമാനം ഉയര്‍ന്നത്. 2017-2019 കാലയളവില്‍ സിഎംആര്‍എല്ലുമായി ഇടപാടുകള്‍ നടത്തി. പ്രതിമാസം അഞ്ച് ലക്ഷം രൂപ സിഎംആര്‍എല്ലില്‍ നിന്ന് വീണയുടെ പേരിലും മൂന്ന് ലക്ഷം രൂപ കമ്പനിയുടെ പേരിലും എത്തിയിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. ഇല്ലാത്ത സേവനത്തിന്റെ പേരില്‍ 2.78 കോടി രൂപ സിഎംആര്‍എല്‍ നിന്ന് വീണ കൈപ്പറ്റിയെന്നാണ് എസ് എഫ് ഐ ഒ കണ്ടെത്തല്‍. എക്സാലോജിക് എന്നാല്‍ വീണ മാത്രമാണെന്ന് എസ്എഫ്ഐഒ പറയുന്നു.

കൊച്ചിയിലെ അഡീഷണല്‍ സെഷന്‍സ് ഏഴാം നമ്പര്‍ കോടതിയിലാണ് എസ് എഫ് ഐ ഒ കുറ്റപത്രം നല്‍കിയത്. ഈ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇല്ലാത്ത സേവനത്തിന്റെ പേരില്‍ 2.78 കോടി രൂപ സിഎംആര്‍എല്‍ നിന്ന് വീണ കൈപ്പറ്റിയെന്നാണ് എസ് എഫ് ഐ ഒ കണ്ടെത്തല്‍. എക്‌സാലോജിക് എന്നാല്‍ വീണ മാത്രം. സി.എം.ആര്‍.എല്‍ - എക്‌സാ ലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ ഫയല്‍ചെയ്ത അന്വേഷണ റിപ്പോര്‍ട്ടില്‍ കേസെടുക്കാന്‍ ഉത്തരവിട്ട പ്രത്യേക കോടതി തുടര്‍ നടപടികള്‍ നിറുത്തിവയ്ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. രണ്ടു മാസത്തേക്ക് തത്സ്ഥിതി തുടരണം. എതിര്‍കക്ഷികള്‍ക്ക് സമന്‍സ് അയയ്ക്കുന്നതടക്കം കൊച്ചിയിലെ പ്രത്യേകകോടതി നിറുത്തിവയ്ക്കണം. കേസില്‍ തങ്ങളെ കേള്‍ക്കാതെയാണ് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് ചൂണ്ടിക്കാട്ടി സി.എം.ആര്‍.എല്‍ ഫയല്‍ചെയ്ത ഹര്‍ജിയിലാണ് ജസ്റ്റിസ് ടി.ആര്‍. രവിയുടെ ഇടക്കാല ഉത്തരവ് വന്നത്. അതുകൊണ്ടാണ് ഈ കുറ്റപത്രത്തില്‍ തുടര്‍ നടപടി വൈകുന്നത്.

കേസെടുക്കാന്‍ ഉത്തരവിടുംമുമ്പ് എതിര്‍കക്ഷികളെ കേള്‍ക്കേണ്ടതുണ്ടോ എന്ന നിയമപ്രശ്നത്തില്‍ ഹൈക്കോടതി വിശദ വാദംകേള്‍ക്കും. പുതിയ ക്രിമിനല്‍ നിയമമായ ഭാരതീയ നാഗരിക് സുരക്ഷ സംഹിത പ്രകാരം, കേസെടുക്കാന്‍ ഉത്തരവിടും മുമ്പ് എതിര്‍കക്ഷികളെയും കേള്‍ക്കേണ്ടതുണ്ടെന്നാണ് ഹര്‍ജിക്കാരുടെ വാദം. എന്നാല്‍, എസ്.എഫ്.ഐ.ഒ അന്വേഷണം തുടങ്ങിയത് പുതിയ നിയമം നിലവില്‍ വരുംമുമ്പായതിനാല്‍ ഇത് ബാധകമല്ലെന്ന് കേന്ദ്രസര്‍ക്കാരിനായി അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ.ആര്‍.എല്‍ സുന്ദരേശന്‍ വാദിച്ചിരുന്നു. പഴയ നിയമമായ സി.ആര്‍.പി.സിയില്‍, കേസെടുക്കും മുമ്പ് എതിര്‍കക്ഷികളെ കേള്‍ക്കണമെന്ന് പറയുന്നില്ല. കേന്ദ്രസര്‍ക്കാരിനോട് എതിര്‍സത്യവാങ്മൂലം ഫയല്‍ചെയ്യാന്‍ നിര്‍ദ്ദേശിച്ച ഹൈക്കോടതി ഹര്‍ജി മേയ് 23ന് പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.

എക്സാലോജിക് സൊല്യൂഷന്‍സിന് ഇല്ലാത്ത സേവനത്തിന് സി.എം.ആര്‍.എല്‍ പ്രതിഫലം നല്‍കിയെന്ന കണ്ടെത്തലില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമടക്കം ഹൈക്കോടതി നോട്ടീസയച്ചിട്ടുമുണ്ട്. ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നവരുടെ പേരുവിവരങ്ങള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാനും ജസ്റ്റിസ് അമിത് റാവലും ജസ്റ്റിസ് പി.എം. മനോജും ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് നിര്‍ദ്ദേശിച്ചു. മാദ്ധ്യമപ്രവര്‍ത്തകന്‍ എം.ആര്‍. അജയന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഈ നടപടി. ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെയാണ് നോട്ടീസിന് കോടതി നിര്‍ദ്ദേശിച്ചത്.

Tags:    

Similar News