ഭാരതീയനായി വിദേശത്തു പോയി രാജ്യ താല്‍പ്പര്യം ഉയര്‍ത്തിപ്പിച്ച തരൂര്‍ തിരികെ എത്തിയപ്പോള്‍ പാര്‍ട്ടി ലൈനില്‍; ജയറാം രമേശിന്റെ പരസ്യ വിമര്‍ശനത്തില്‍ കടുത്ത എതിര്‍പ്പെങ്കിലും സംയമനം പാലിച്ചു നിലകൊണ്ടു; സമൂഹ്യമാധ്യമങ്ങളില്‍ കൂടിയും തരൂരിനെ വിമര്‍ശിക്കേണ്ടെന്ന് നിര്‍ദേശത്തില്‍ ഹൈക്കമാന്‍ഡ്; പ്രകോപനം ഒഴിവാക്കാന്‍ നേതാക്കള്‍ക്ക് നിര്‍ദേശം
ന്യൂഡല്‍ഹി: എംപിയെന്ന നിലയില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു വിദേശത്തു പോയതിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും വിമര്‍ശനം കേള്‍ക്കേണ്ടി വന്ന ശശി തരൂര്‍ തിരികെ എത്തിയപ്പോള്‍ പാര്‍ട്ടിയെ പ്രകോപിപ്പിക്കാതെയാണ് മുന്നോട്ടു പോകുന്നത്. തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിച്ച ജയറാം രമേശിനെതിരെ തരൂരിന് കടുത്ത അമര്‍ഷമുണ്ട്. ജയറാം അടങ്ങുന്ന പാര്‍ട്ടിയിലെ കിച്ചണ്‍ കാബിനെറ്റാണ തനിക്കെതിരെ നീക്കം നടത്തുന്നതെന്നാണ് തരൂരിനുള്ള വികാരം. തന്നോട് നേരിട്ട് വസ്തുതകള്‍ തിരക്കാതെയാണ് ഇത്തരം നീക്കങ്ങളെന്നതാണ് തരൂരിനെ പ്രകോപിപ്പിക്കുന്നത്. എന്നാല്‍, വിദേശ പര്യടനം കഴിഞ്ഞു തിരികെ എത്തിയ തരൂര്‍ പാര്‍ട്ടിയുടെ അച്ചടക്കം ലംഘിക്കുന്ന ഒരു കാര്യവും ചെയ്തിട്ടില്ല. പാര്‍ട്ടിക്കുള്ളില്‍ തരൂരിനെ പിന്തുണക്കുന്ന വലിയ വിഭാഗമുണ്ട്. ഇവര്‍ തരൂരിനെ തള്ളരുതെന്ന പക്ഷക്കാരാണ്. ഇതോടെ ഹൈക്കമാന്‍ഡും സംയമന പാതയിലാണ്.
സമൂഹ്യമാധ്യമങ്ങളില്‍ കൂടിപ്പോലും തരൂരിനെ വിമര്‍ശിക്കേണ്ട എന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. ഓപറേഷന്‍ സിന്ദൂറുമായി ബന്ധപെട്ട എല്ലാ കേന്ദ്രനടപടികള്‍ക്കും പിന്തുണ പ്രഖ്യാപിച്ച ശശി തരൂര്‍ കോണ്‍ഗ്രസ് നിലപാടിനോട് 2 ദിവസം മുന്‍പ് വരെ വിയോജിപ്പ് ആയിരുന്നു. ഇന്ത്യാ-പാക് വെടിനിര്‍ത്തലില്‍ അമേരിക്കയുടെ റോള്‍ എന്താണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നിരന്തരം കേന്ദ്രത്തോട് ചോദിക്കുകയാണ്. മൂന്നാമത് രാജ്യത്തിന് പങ്കില്ലെന്ന് മറുപടി പറഞ്ഞത് തരൂരാണ്.
ഓപറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാവായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ശശി തരൂര്‍ ഏറ്റ്പിടിച്ചിട്ടില്ല എന്നതും ശ്രദ്ധേയം. കോണ്‍ഗ്രസിന്റെ പരമോന്നത സമിതി അംഗമായിട്ട് പോലും അതൊന്നും പരിഗണിക്കാതെ ഉദിത് രാജ്,പവന്‍ ഖേഡ,ജയറാം രമേശ് എന്നിവര്‍ തരൂരിനെ പരസ്യമായിവിമര്‍ഗിച്ചിരുന്നു. ഈ അവഗണനയും കുറ്റപ്പെടുത്തലും തുടര്‍ന്നാല്‍ പാര്‍ട്ടി വിടാന്‍ തന്നെ തരൂര്‍ ഒരുങ്ങിയതാണ്. എന്നാല്‍ തരൂര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചാല്‍ മതേതര ചേരിയെ ദുര്‍ബലപ്പെടുത്തുമെന്ന് സുഹൃത്തുക്കളും അക്കാദമീഷ്യന്മാരും തരൂരിനെ ഉപദേശിച്ചിരുന്നു.
യുകെ, റഷ്യ എന്നീ രാജ്യങ്ങളിലെ പരിപാടികളില്‍ പങ്കെടുത്തശേഷം 18ന് മടങ്ങിയെത്തും. അതുവരെ തരൂര്‍ മൗനം പാലിക്കും. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രചാരണത്തിന് എഐസിസി പ്രവര്‍ത്തകസമിതിയംഗം കൂടിയായ ശശി തരൂര്‍ എത്തില്ലെന്നും ഉറപ്പാണ്. എഐസിസി, കെപിസിസി നേതാക്കളും തരൂരുമായി അകന്നുനില്‍ക്കുകയാണ്.
നിലമ്പൂരില്‍ കെപിസിസി തയ്യാറാക്കിയ പ്രചാരകരുടെ പട്ടികയില്‍ തരൂരിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. തരൂര്‍ ആവശ്യപ്പെട്ടാല്‍ പേര് ചേര്‍ക്കുന്ന കാര്യം ആലോചിക്കുമെന്ന് നേതാക്കള്‍ ആദ്യം അറിയിച്ചിരുന്നുവെങ്കിലും പിന്നീട് അതും ഉപേക്ഷിച്ചു. എഐസിസിയില്‍ ക്ഷണിതാക്കളായ നേതാക്കളടക്കം ഇവിടെ പ്രചാരണത്തിനുണ്ട്. കേരളത്തിലെ ഒരുപ്രധാന നേതാവും നിലമ്പൂരില്‍നിന്ന് വിട്ടുനില്‍ക്കരുതെന്ന നിര്‍ദേശമുള്ളപ്പോഴാണ് തരൂരിന് മാത്രം വിലക്ക് ഏര്‍പ്പെടുത്തിയത്.
എന്നാല്‍ തന്നെക്കുറിച്ച് അനാവശ്യ പ്രചാരണം നടത്തുന്നതിലും പ്രചാരണത്തില്‍ പങ്കെടുപ്പിക്കാത്തതിലും തരൂരിനും അമര്‍ഷമുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം 17വരെ യുകെയിലാണ് പരിപാടികള്‍. എങ്കിലും പാര്‍ടി ആവശ്യപ്പെട്ടിരുന്നെങ്കില്‍ നിലമ്പൂരില്‍ എത്തിയേനെ എന്നാണ് തരൂരിനൊപ്പമുള്ളവര്‍ പറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരം വിവിധ രാജ്യങ്ങളില്‍ തരൂര്‍ പോയത് കോണ്‍ഗ്രസ് വിലക്ക് ലംഘിച്ചാണ്. 'ഓപ്പറേഷന്‍ സിന്ദൂര്‍' സംബന്ധിച്ചും കോണ്‍ഗ്രസ് നിലപാടിനെ പിന്തുണച്ചല്ല തരൂര്‍ സംസാരിച്ചിരുന്നത്. തരൂര്‍ ഉള്‍പ്പെടെ വിദേശത്തുപോയ കോണ്‍ഗ്രസ് എംപിമാര്‍ക്ക് പരസ്യപ്രതികരണത്തിന് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം അതിന് പിന്നാലെ തരൂരിന് പ്രധാന പദവിയും നല്‍കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് സൂചനകളുണ്ട്. വിദേശ രാജ്യങ്ങളുമായുള്ള ആശയ സംവാദത്തിന് ഇന്ത്യ പുതിയ സമിതിയുണ്ടാക്കും. തരൂരിനാകും ഈ സമിതിയുടെ അധ്യക്ഷ പദം. കേന്ദ്ര കാബിനറ്റ് മന്ത്രി പദത്തിന് തുല്യമാകും ഈ പദവി. അതിനിടെ ഇത് തരൂര്‍ ഏറ്റെടുക്കുമോ എന്നാണ് അറിയേണ്ടത്. പാര്‍ട്ടി അനുമതിയോടെ അതിന് സാധിക്കില്ലെന് കാര്യം ഉറപ്പാണ്.
അതായത് കോണ്‍ഗ്രസും തരൂരും പുതിയ പദവിയുടെ പേരില്‍ തെറ്റാനുള്ള സാധ്യത ഏറെയാണ്. വിദേശ രാജ്യങ്ങളുമായുള്ള പുതിയ സമിതിയെ കുറിച്ച് കോണ്‍ഗ്രസിനും സൂചനകള്‍ കിട്ടിയിട്ടുണ്ട്. ഈ സമിതിയില്‍ രാഷ്ട്രീയമുണ്ടെന്നും അതുകൊണ്ട് തന്നെ പാര്‍ട്ടിക്കാര്‍ ആരും അതുമായി സഹകരിക്കേണ്ടതില്ലെന്നുമാണ് കോണ്‍ഗ്രസ് നിലപാട്. കഴിഞ്ഞ ദിവസം മോദി നല്‍കിയ വിരുന്നിലും താരമായത് യുഎന്നിന്റെ മുന്‍ അണ്ടര്‍ സെക്രട്ടറി ജനറലായ തരൂരായിരുന്നു. തരൂരിന് യുഎന്നില്‍ പ്രവര്‍ത്തിച്ചതിന്റെ വലിയ സൗഹൃദം ലോക രാജ്യങ്ങളിലുണ്ട്. രാജ്യത്തിന്റെ നയതന്ത്ര പ്രതിച്ഛായ കൂട്ടാന്‍ ഇത് ഉപയോഗിക്കാനാണ് മോദിയുടെ നീക്കം. ഇതിനൊപ്പം കോണ്‍ഗ്രസിനുള്ളിലെ പരിഭവങ്ങള്‍ വലുതാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യവും നടക്കും. രാഹുല്‍ ഗാന്ധിയുമായി തരൂര്‍ കടുത്ത ഭിന്നതയിലാണ്.
ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തില്‍ ശശി തരൂര്‍ എം പിക്ക് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം താരിഖ് അന്‍വര്‍ രംഗത്തു വന്നിരുന്നു. തരൂര്‍ അച്ചടക്കമുള്ള നേതാവാണെന്ന് താരിഖ് അന്‍വര്‍ പ്രതികരിച്ചു. ശശി തരൂര്‍ പാര്‍ട്ടി ലൈന്‍ ലംഘിച്ചിട്ടില്ലെന്ന് പറഞ്ഞ താരിഖ് അന്‍വര്‍, തരൂര്‍ തന്റെ നിലപാട് വ്യക്തമാക്കുന്നതില്‍ എന്താണ് തെറ്റെന്നും ചോദിക്കുന്നു. വിദേശകാര്യ വിഷയങ്ങളില്‍ ശശി തരൂരിന് നല്ല അറിവുണ്ട്. ഓരോ പാര്‍ട്ടിയും പ്രതിനിധി സംഘത്തിലേക്ക് അവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നു. ആര് വിചാരിച്ചാലും കോണ്‍ഗ്രസിനെ തകര്‍ക്കാനാവില്ലെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു. ശശി തരൂര്‍ വഴി കേരളത്തില്‍ വേരുകളുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. തരൂരിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയെടുക്കില്ലെന്നാണ് കരുതുന്നതെന്നും താരിഖ് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. തരൂരിന്റെ നീക്കങ്ങളില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തിയില്‍ തുടരുമ്പോഴാണ് പ്രവര്‍ത്തക സമിതിയംഗമായ താരിഖ് അന്‍വറിന്റെ പിന്തുണ എന്നതും ശ്രദ്ധേയമാണ്.
തരൂരിനെ കേന്ദ്ര മന്ത്രിയാക്കുമെന്നും അടുത്ത ഉപരാഷ്ട്രപതിയാക്കുമെന്നുമെല്ലാം അഭ്യൂഹമുണ്ട്. ഇതിനിടെയാണ് കോണ്‍ഗ്രസില്‍ നിന്നും തരൂരിനെതിരെ നീക്കങ്ങളുണ്ടാകുന്നത്. ഇത് പൊട്ടിത്തെറിയാകുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് തരൂര്‍ എത്തില്ലെന്നും ഉറപ്പായിട്ടുണ്ട്. ഭാരതീയനെന്ന നിലയില്‍ ഭാരതത്തിനുവേണ്ടി സംസാരിക്കാനാണ് വിദേശരാജ്യങ്ങളില്‍ പോയതെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാംഗവുമായ ശശി തരൂര്‍ പ്രതികരിച്ചിട്ടുണ്ട്. ഭാരതത്തിനുവേണ്ടി സംസാരിക്കുകയെന്ന തന്റെ കടമ പൂര്‍ത്തിയാക്കിയെന്നും തരൂര്‍ പറഞ്ഞു.
വിദേശരാജ്യങ്ങളില്‍പ്പോയി മോദിയെ പ്രശംസിച്ചെന്ന കോണ്‍ഗ്രസിന്റെ വിമര്‍ശനത്തോടായിരുന്നു പ്രതികരണം. ''പാര്‍ട്ടിയില്‍ നിന്ന് വിമര്‍ശിച്ചവരോട് കാര്യങ്ങള്‍ വിശദീകരിക്കുമോ ?'' എന്ന ചോദ്യത്തിന് ഇക്കാര്യം പിന്നീട് സംസാരിക്കാമെന്നായിരുന്നു മറുപടി. വിദേശരാജ്യങ്ങളില്‍ ഇന്ത്യയുടെ നിലപാടിന് പിന്തുണ ലഭിച്ചെന്നും ദൗത്യം പൂര്‍ണവിജയമായിരുന്നുവെന്നും തരൂര്‍ അവകാശപ്പെട്ടു. ''പാകിസ്താന് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പിന്തുണ ലഭിച്ചിട്ടില്ല. തങ്ങളൊന്നും ചെയ്തിട്ടില്ലന്നും ഇന്ത്യ അനാവശ്യമായി ആക്രമണം നടത്തുകയാണെന്നുമായിരുന്നു പാകിസ്താന്റെ വാദം. പാകിസ്താന്‍ ഭീകരവാദത്തിന്റെ ഇരയാണെന്നും വാദിച്ചു. വീട്ടില്‍ പാമ്പുകളെ വളര്‍ത്തിയാല്‍ അവ അയല്‍വാസികളെ മാത്രമേ കടിക്കൂ എന്ന് പറയാനാകില്ല എന്ന പഴഞ്ചൊല്ലാണ് ഇതിന് ഞങ്ങള്‍ നല്‍കിയ വിശദീകരണം.''-വിവാദങ്ങളോട് തരൂര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്.