ലിവിയയെ കുറ്റപ്പെടുത്തി വീട്ടിലുള്ള മകന് ശബ്ദ സന്ദേശം അയക്കേണ്ട കാര്യം തനിക്കില്ല; തന്നെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയതില്‍ മരുമകള്‍ക്കും പങ്ക്; ചേച്ചിയെ രക്ഷിക്കാനാണ് ലിവിയ കള്ളം പറയുന്നത്; കള്ളക്കേസ് തന്നെ വീട്ടില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗം; ലിവിയയുടെ മൊഴി തള്ളി ഷീലാ സണ്ണി

ലിവിയയെ കുറ്റപ്പെടുത്തി വീട്ടിലുള്ള മകന് ശബ്ദ സന്ദേശം അയക്കേണ്ട കാര്യം തനിക്കില്ല

Update: 2025-06-15 12:16 GMT

കൊച്ചി: ചാലക്കുടി വ്യാജ ലഹരി കേസിലെ മുഖ്യ പ്രതിയായ ലിവിയ ജോസിന്റെ കുറ്റസമ്മത മൊഴി തള്ളി ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണി. തന്നെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയതില്‍ മരുമകള്‍ക്കും പങ്കുണ്ടെന്ന് ഷീല സണ്ണി വ്യക്തമാക്കി. സ്വന്തം ചേച്ചിയെ രക്ഷിക്കാനാണ് ലിവിയ കള്ളം പറയുന്നതെന്നും ദൈവമാണ് തന്നെ രക്ഷിച്ചതെന്നും ഷീലാ സണ്ണി മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ വീട്ടില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു കേസില്‍ കുടുക്കാന്‍ ശ്രമിച്ചത്. ലിവിയ പറയുന്നത് സത്യമല്ല. അങ്ങനെ ഒരു ശബ്ദ സന്ദേശം അയച്ചിട്ടില്ല. പറയത്തക്ക പ്രശ്‌നങ്ങള്‍ ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ല. ലിവിയെ കുറ്റപ്പെടുത്തി വീട്ടിലുള്ള മകന് ശബ്ദ സന്ദേശം അയക്കേണ്ട കാര്യം തനിക്കില്ലെന്നും ഷീല സണ്ണി പറഞ്ഞു.

ഫ്രിഡ്ജും ടിവിയും ഫര്‍ണിച്ചറും വാങ്ങിയതിനെപ്പറ്റി ലീവിയയുടെ അമ്മയോട് ചോദിച്ചിരുന്നു. തന്റെ മകന്‍ എവിടെയാണെന്ന് ഇപ്പോഴും അറിയില്ല. കേസിന് ശേഷം ഒരു വട്ടം മാത്രമാണ് ബന്ധപ്പെട്ടത്. പിന്നീട് ഒരു അറിവുമില്ല. മോനും മരുമോളും ചേര്‍ന്നാണ് മൊബൈല്‍ ഫോണ്‍ ഷോപ്പ് തുടങ്ങിയത്. അവര്‍ക്ക് കട തുടങ്ങാന്‍ വേണ്ടിയാണ് സ്വര്‍ണം പണയം വെച്ചതെന്നും ഷീല വ്യക്തമാക്കി.

വിസ കിട്ടുമ്പോള്‍ സഹായിക്കണമെന്ന് അവരോട് പറഞ്ഞിരുന്നതല്ലാതെ അവരുമായി പണമിടപാട് നടത്തിയിട്ടില്ല. ഇപ്പോഴും ഷോക്കിലാണ് ഇവര്‍ ഇങ്ങനെയൊക്കെ ചെയ്യുമോയെന്ന് വിശ്വസിക്കാനാകുന്നില്ല. പറഞ്ഞറിയിക്കാന്‍ പറ്റാത്ത വേദനയാണ് അനുഭവിച്ചത്. കുടുംബം തന്നെ നഷ്ടമായി. ബ്യൂട്ടി പാര്‍ലര്‍ നഷ്ടമായി. മകന്റെ കൊച്ചിനെ പോലും കാണാന്‍ സമ്മതിച്ചില്ലെന്നും ഷീലാ സണ്ണി പറഞ്ഞു.

നേരത്തെ പരസ്യമായി തന്നെ അപമാനിച്ചതിന് പ്രതികാരം ചെയ്യുകയായിരുന്നുവെന്നാണ് ലിവിയ ജോസ് കുറ്റസമ്മത മൊഴിയായി പറഞ്ഞത്. സഹോദരിക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും ലിവിയ ജോസ് പൊലീസിന് മൊഴി നല്‍കിയിരുന്നു. താന്‍ ബംഗളൂരുവില്‍ മോശം ജീവിതമാണ് നയിക്കുന്നതെന്ന് ഷീല സണ്ണിയും ഭര്‍ത്താവും പറഞഞു. ഇതിനാലാണ് ഷീലയോട് ദേഷ്യം തോന്നിയത്.

ബംഗളൂരില്‍ ജീവിക്കുന്ന തന്നെ പറ്റി ചില മോശം പരാമര്‍ശങ്ങള്‍ ഷീല സണ്ണി നടത്തിയിരുന്നു. ഇത് മനോവിഷമം ഉണ്ടാക്കി. അതില്‍ തോന്നിയ പകയാണ് വ്യാജ സ്റ്റാമ്പുകള്‍ ബാഗില്‍ വെച്ച് കള്ളക്കേസില്‍ കുടുക്കുന്നതിലേക്ക് നയിച്ചത്. നാരായണ ദാസുമായി ചേര്‍ന്നാണ് കൃത്യം നടപ്പാക്കിയത്. യഥാര്‍ഥ ലഹരി തന്നെയാണ് വാങ്ങാന്‍ ഉദ്ദേശിച്ചിരുന്നത് എങ്കിലും ലഹരി നല്‍കിയ ആഫ്രിക്കന്‍ വംശജന്‍ പറ്റിക്കുകയായിരുന്നു.

വ്യാജ ലഹരിക്കേസില്‍ ലിവിയ ജോസിന്റെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തി. രാവിലെ ചാലക്കുടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ലിവിയയെ കൊടുങ്ങല്ലൂരിലെത്തിച്ചാണ് ചോദ്യം ചെയ്തത്. ആദ്യഘട്ടത്തില്‍ പല കാര്യങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തെളിവുകള്‍ അടക്കം നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് ഒടുവില്‍ കുറ്റസമ്മതം നടത്തിയത്.

കുറ്റകൃത്യത്തില്‍ തന്റെ സഹോദരിയായ, ഷീല സണ്ണിയുടെ മരുമകള്‍ക്ക് പങ്കില്ലെന്നും ലിവിയയുടെ മൊഴിയിലുണ്ട്. നാരായണദാസിന്റെ സഹായത്തോടെയാണ്കുറ്റകൃത്യം ചെയ്തതെന്നും ലിവിയ സമ്മതിച്ചു. അറസ്റ്റിലായ ലിവിയയെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് തീരുമാനം. നാരായണദാസിനൊപ്പം ലിവിയയെ ഇരുത്തി ചോദ്യം ചെയ്യാനും പൊലീസ് ഉദ്ദേശിക്കുന്നുണ്ട്.

കഴിഞ്ഞദിവസം ദുബായില്‍ നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയപ്പോഴാണ് ലിവിയ ജോസ് പിടിയിലാകുന്നത്. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു ലിവിയ പൊലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിനെത്തുടര്‍ന്ന് ദുബൈയിലേക്ക് കടക്കുകയായിരുന്നു.

Tags:    

Similar News