'മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ; ഒരു പിടി ചാരമാകാനെങ്കിലും ഒരോര്‍മ; പ്രിയപ്പെട്ട അര്‍ജുന്‍, ഇനി നിങ്ങള്‍ മലയാളികളുടെ മനസ്സില്‍ ജീവിക്കും'; അര്‍ജുന്റെ സ്മരണയില്‍ മഞ്ജു വാര്യര്‍

അര്‍ജുന്‍ ഇനിയെന്നും മലയാളികളുടെ മനസ്സില്‍ ജീവിക്കുമെന്ന് നടി

Update: 2024-09-25 13:38 GMT

കൊച്ചി: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയതിന് പിന്നാലെ വികാരനിര്‍ഭരമായ കുറിപ്പുമായി നടി മഞ്ജു വാര്യര്‍. അര്‍ജുന്‍ ഇനിയെന്നും മലയാളികളുടെ മനസ്സില്‍ ജീവിക്കുമെന്ന് നടി കുറിച്ചു. ഒരു മൃതദേഹത്തോട് കൂടിയാണ് ലോറിയുടെ കാബിന്‍ ദൗത്യസംഘം കണ്ടെടുത്തത്.

'മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ. ഒരു പിടി ചാരമാകാനെങ്കിലും ഒരോര്‍മ. പ്രിയപ്പെട്ട അര്‍ജുന്‍, ഇനി നിങ്ങള്‍ മലയാളികളുടെ മനസ്സില്‍ ജീവിക്കും', മഞ്ജു വാര്യര്‍ കുറിച്ചു.

കാണാതായി 71-ദിവസത്തിന് ശേഷമാണ് ലോറിയും ഒപ്പം ഒരു മൃതദേഹവും പുഴയില്‍ നിന്ന് കണ്ടെടുത്തിരിക്കുന്നത്. ലോറിയുടെ ഡ്രൈവറായിരുന്ന അര്‍ജുന്റേതാണ് മൃതദേഹമെന്ന് ഉത്തര കന്നഡ എസ്പി അറിയിച്ചിരുന്നു. മൂന്നാംഘട്ടത്തിലുള്ള തിരച്ചിലില്‍ ഡ്രഡ്ജിങ് നടത്തിയാണ് ലോറി പുഴയില്‍ നിന്ന് കണ്ടെടുത്തത്. ലോറി അര്‍ജുന്‍ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫും ബന്ധപ്പെട്ടവരും സ്ഥിരീകരിച്ചിട്ടുണ്ട്.

ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു മണ്ണിടിച്ചിലുണ്ടായി അര്‍ജുന്റെ ലോറി അപകടത്തില്‍പ്പെട്ടത്. ബെലഗാവിയിലെ രാനഗറിലുള്ള ഡിപ്പോയില്‍നിന്ന് അക്കേഷ്യ മരത്തടി കയറ്റി എടവണ്ണയിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് അര്‍ജുന്‍ അപകടത്തിലാകുന്നത്.

ഗംഗാവലി പുഴയുടെ അടിത്തട്ടിലാണ് ലോറി ഉണ്ടായിരുന്നത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരച്ചില്‍ തുടര്‍ന്നു കൊണ്ടിരുന്നത്. ശക്തമായ മഴയും അടിയൊഴുക്കും മൂലം തെരച്ചില്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇപ്പോള്‍ ലോറിയും അര്‍ജുന്റെ മൃതദേഹവും കണ്ടെത്തിയിരിക്കുന്നത്. നാവികസേനയും ഈശ്വര്‍ മല്‍പേയുള്‍പ്പെടെയുള്ളവര്‍ തെരച്ചിലില്‍ പങ്കാളികളായിരുന്നു.

അര്‍ജുന്റെ സഹോദരി അഞ്ജുവും ഭര്‍ത്താവ് ജിതിനും കഴിഞ്ഞ ദിവസം ഷിരൂരില്‍ തെരച്ചില്‍ നടത്തുന്ന സ്ഥലത്തെത്തിയിരുന്നു. പിന്നീട് അവര്‍ തിരികെ പോയി. തെരച്ചിലില്‍ പങ്കാളികളായിരുന്ന നാവിക സേനയും ഇന്നലെയാണ് മടങ്ങിപ്പോയത്. തുടര്‍ന്ന് ഇന്നും തെരച്ചില്‍ നടത്തിയിരുന്നു.

Tags:    

Similar News