'മനോഹരമായ യാത്രയായിരുന്നു ഇത്; എനിക്ക് തലകറങ്ങുന്ന പോലുണ്ട്; ശാസ്ത്ര ഗവേഷണങ്ങളില്‍ ഇന്ത്യക്കാര്‍ ചെയ്യാന്‍ പോവുന്ന കാര്യങ്ങളില്‍ ഏറെ ആത്മവിശ്വാസമുണ്ട്'; അടുത്ത 14 ദിവസങ്ങളെ കുറിച്ച് ആവേശം തോന്നുന്നുവെന്നും ശുഭാംശു ശുക്ല; ദിവസവും കാണാം 16 സൂര്യോദയം; അനന്തതയുടെ അദ്ഭുത ലോകത്ത് ആക്സിയം 4 ദൗത്യ സംഘം
അനന്തതയുടെ അദ്ഭുത ലോകത്ത് ആക്സിയം 4 ദൗത്യ സംഘം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തില്‍ സുവര്‍ണ അധ്യായം എഴുതിച്ചേര്‍ത്തിരിക്കുകയാണ് ശുഭാംശു ശുക്ല. രാകേഷ് ശര്‍മയ്ക്ക് ശേഷം ബഹിരാകാശത്തെത്തുന്ന ഇന്ത്യന്‍ പൗരനായാതിനൊപ്പം ബഹിരാകാശ നിലയം (ISS) സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന ചരിത്രപരമായ ബഹുമതിയും ശുക്ല സ്വന്തമാക്കി. ഈ യാത്ര, ഇന്ത്യയുടെ അഭിമാനമായ ഗഗന്‍യാന്‍ ദൗത്യത്തിലേക്കുള്ള നിര്‍ണായക ചുവടുവെപ്പുകൂടിയാണ്. ലഖ്നൗ സ്വദേശിയായ ശുഭാംശു ശുക്ലയ്ക്ക് മുന്നില്‍ ബഹിരാകാശ നിലയം തുറന്നിടുന്നത് സയന്‍സ് ഫിക്ഷന്‍ സിനിമകളെ വെല്ലുന്ന അത്ഭുതങ്ങളുടെ ലോകമാണ്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചിലവഴിക്കുന്ന അടുത്ത 14 ദിവസങ്ങളെ കുറിച്ച് ആവേശം തോന്നുന്നുവെന്നായിരുന്നു ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുംഭാംശു ശുക്ല ആദ്യമായി പ്രതികരിച്ചത്. നിലയത്തില്‍ എത്തിയതിന് ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ശാസ്ത്ര പരീക്ഷണ ദൗത്യങ്ങളിലാണ് ആക്സിയം 4 ദൗത്യ സംഘം വരും ദിവസങ്ങളില്‍ ഏര്‍പെടുക.
വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെയാണ് ആക്സിയം 4 ദൗത്യ സംഘം ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചത്. ദൗത്യത്തിന്റെ കമാന്‍ഡറായ പെഗ്ഗി വിറ്റ്സണാണ് ആദ്യം നിലയത്തില്‍ പ്രവേശിച്ചത്. തൊട്ടുപിന്നാലെ ദൗത്യത്തിന്റെ പൈലറ്റായ ശുഭാംശു ശുക്ല നിലയത്തിലേക്ക് വന്നു. പിന്നാലെയാണ് മിഷന്‍ സ്പെഷ്യലിസ്റ്റുകളായ പോളണ്ടിന്റെ സ്ലാവോസ് ഉസ്നാന്‍സ്‌കി, ഹംഗറിയുടെ ടൈബൂര്‍ കാപു എന്നിവര്‍ നിലയത്തിലേക്ക് പ്രവേശിച്ചത്.
'മനോഹരമായ യാത്രയായിരുന്നു ഇത് ! ബഹിരാകാശ യാത്ര നടത്താന്‍ ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു.ഹൃദ്യമായ സ്വീകരണമാണ് എല്ലാവരും നല്‍കിയത്' ഇന്ത്യന്‍ വ്യോമസേന പൈലറ്റായ ശുഭാംശു ശുക്ല പറഞ്ഞു. 'എനിക്ക് തലകറങ്ങുന്ന പോലുണ്ട് ! ഇവിടെ നില്‍ക്കുന്നതിന് ചെറിയ പ്രയാസമുണ്ട്. എങ്കിലും അതെല്ലാം ചെറിയ കാര്യങ്ങളാണ്. കുറച്ച് ദിവസങ്ങള്‍കൊണ്ട് അത് ശീലമാവും. ബഹിരാകാശ നിലയത്തിലെ ഗുരുത്വാകര്‍ഷണമില്ലായ്മ അനുഭവത്തെ കുറിച്ച് അദ്ദേഹം പറഞ്ഞു. ഇത് നമ്മുടെ ബഹിരാകാശ യാത്രയുടെ ആദ്യ ചുവടുവെപ്പാണ്. ശാസ്ത്ര ഗവേഷണങ്ങളില്‍ ഇന്ത്യക്കാര്‍ ചെയ്യാന്‍ പോവുന്ന കാര്യങ്ങളില്‍ ഏറെ ആത്മവിശ്വാസമുണ്ട്. നിങ്ങളെല്ലാവരും എന്റെ കൂടെയുണ്ടാവുമെന്ന് എനിക്കറിയാം.' ഗ്രൂപ്പ് കാപ്റ്റന്‍ ശുഭാംശു ശുക്ല പറഞ്ഞു.
'വല്ലാത്ത അനുഭവമാണിത്. ഞാനെല്ലാം ഒരു കുഞ്ഞിനെപ്പോലെ മനസ്സിലാക്കുകയാണ്'. ഗുരുത്വാകര്‍ഷണ രഹിത സാഹചര്യത്തില്‍ 'പറന്ന് കഴിയുന്നതിനെ'ക്കുറിച്ച് ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംഷു ശുക്ല പറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കാനായി 'ഡ്രാഗണ്‍ സ്‌പേസ് ക്രാഫ്റ്റ്' ഭൂമിയെ വലംവെച്ചതിനെക്കുറിച്ചുള്ള അനുഭവമാണ് ശുഭാംഷു വ്യക്തമാക്കിയത്. വിഡിയോ ലിങ്ക് വഴിയായിരുന്നു പ്രതികരണം.
'എന്തൊരു യാത്രയായിരുന്നു അത്. ഗ്രെയ്‌സ് കാപ്‌സ്യൂളിലിരിക്കുമ്പോള്‍ എങ്ങനെയെങ്കിലും പോയാല്‍ മതിയെന്നായിരുന്നു ചിന്ത. ആവേശമൊന്നുമല്ലായിരുന്നു ഉള്ളില്‍. പോകാന്‍ പറ്റണമെന്ന ചിന്ത മാത്രം. ഗുരുത്വാകര്‍ഷണം മാറിയപ്പോള്‍ സീറ്റില്‍ നിന്ന് പിറകോട്ട് മറിഞ്ഞപോലെ തോന്നി. പെട്ടെന്ന് എല്ലാം നിശ്ശബ്ദമായി. വെറുതെ പാറിക്കളിക്കുന്നതുപോലെ തോന്നി. നമ്മള്‍ കൊളുത്തഴിച്ച് ശൂന്യതയില്‍ ഒഴുകുന്നതുപോലുള്ള അവസ്ഥ.
ഞാന്‍ പലപ്പോഴും ഉറങ്ങുകയായിരുന്നു എന്നാണ് ഒപ്പമുള്ളവര്‍ പറഞ്ഞത്. ഇപ്പോള്‍ എല്ലാം പഠിച്ചെടുക്കുകയാണ്. എങ്ങനെ നടക്കണം. എങ്ങനെ ഭക്ഷണം കഴിക്കണം എന്നൊക്കെ. അതൊക്കെ വലിയ അനുഭവമാണ്. നല്ല രസമുള്ള സമയമാണ്' -ശുക്ല തുടര്‍ന്നു.
ബഹിരാകാശ നിലയത്തിലുണ്ടായിരുന്ന മറ്റ് സഞ്ചാരികള്‍ ആക്സിയം 4 സംഘത്തെ സ്വാഗതം ചെയ്തു. പുതിയ അംഗങ്ങള്‍ക്ക് കുടിക്കാനായി പാനീയങ്ങളും നല്‍കി. എല്ലാവരും പരസ്പരം ആലിംഗനം ചെയ്യുന്നതും സന്തോഷം പങ്കുവെക്കുന്നതും തത്സമയം സംപ്രേഷണം ചെയ്തിരുന്നു.
ഒരു ദിനം, 16 സൂര്യോദയം
ഭൂമിയില്‍ 24 മണിക്കൂറില്‍ ഒരു സൂര്യോദയവും ഒരു അസ്തമയവുമാണ് നാം കാണുന്നതെങ്കില്‍, ബഹിരാകാശ നിലയത്തിലെ യാത്രികര്‍ക്ക് ഇത് ഒരു ദിവസം 16 തവണ അനുഭവിക്കാനാകും! മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കുന്ന നിലയം ഓരോ 90 മിനിറ്റിലും ഭൂമിയെ ഒരുതവണ ചുറ്റിവരും. ഇതിന്റെ ഫലമായി, ഓരോ 45 മിനിറ്റിലും സൂര്യരശ്മി ഭൂമിയുടെ ചക്രവാളത്തില്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന വര്‍ണ്ണവിസ്മയത്തിന് അവര്‍ സാക്ഷികളാകും.
കുപോലയിലൂടെ കാണുന്ന അത്ഭുതലോകം
ബഹിരാകാശ നിലയത്തിലെ ഏഴ് വിന്‍ഡോകളുള്ള 'കുപോല' മൊഡ്യൂളിലിരുന്ന് പുറത്തേക്ക് നോക്കിയാല്‍ പ്രപഞ്ചം ഒരുക്കിയിരിക്കുന്ന അത്ഭുതലോകം കാണം.
'അറോറ' എന്ന പ്രകാശ പ്രതിഭാസം
ഭൂമിയുടെ ധ്രുവപ്രദേശങ്ങളില്‍ മാത്രം കാണാനാകുന്ന 'അറോറ' എന്ന പ്രകാശ പ്രതിഭാസം, ബഹിരാകാശത്തുനിന്ന് നോക്കുമ്പോള്‍ പച്ചയും ചുവപ്പും കലര്‍ന്ന പ്രകാശത്തിന്റെ ഒരു തിരശ്ശീലപോലെ ഭൂമിക്ക് മുകളില്‍ നൃത്തം ചെയ്യുന്നത് കാണാം.
നിലയത്തില്‍ നിന്നാല്‍ മേഘങ്ങള്‍ക്കിടയില്‍ നടക്കുന്ന വര്‍ണ്ണമനോഹരമായ ഒരു നിശ്ശബ്ദ വര്‍ണപൂരമാണ്. ശബ്ദമില്ലാതെ, മേഘങ്ങളില്‍നിന്ന് മേഘങ്ങളിലേക്ക് പ്രകാശം ചിതറിത്തെറിക്കുന്നത് ഒരു മാന്ത്രികക്കാഴ്ചയാണ്.
ഭൂമിയുടെ 'ഓവര്‍വ്യൂ'
ശൂന്യതയില്‍, അതിര്‍ത്തികളില്ലാതെ ഒറ്റ ഗോളമായി തിളങ്ങുന്ന ഭൂമിയെ കാണുന്നത് യാത്രികരില്‍ വലിയ വികാര പരിവര്‍ത്തനമുണ്ടാക്കുമത്രേ. 'ഓവര്‍വ്യൂ ഇഫക്റ്റ്' എന്നറിയപ്പെടുന്ന ഈ അനുഭവം ഭൂമി എത്രമാത്രം ദുര്‍ബലവും ഒറ്റക്കെട്ടുമാണെന്നുമുള്ള തിരിച്ചറിവ് നല്‍കുന്നു.
രുചിയുടെ ഭാരമില്ലായ്മ
ഭൂമിയിലെപ്പോലെ ബഹിരാകാശത്ത് ഭക്ഷണം കഴിക്കുന്നത് അത്ര എളുപ്പമല്ല. ഭാരമില്ലായ്മ കാരണം ഭക്ഷണരീതികളും വിഭവങ്ങളും ഏറെ വ്യത്യസ്തമാണ്.
പൊടിക്ക് പ്രവേശനമില്ല
ഭക്ഷണത്തിന്റെ ചെറിയ പൊടിപോലും വായുവില്‍ പറന്നുനടന്ന് ഉപകരണങ്ങളില്‍ കുടുങ്ങാനോ യാത്രികരുടെ കണ്ണിലും ശ്വാസകോശത്തിലും എത്താനോ സാധ്യതയുണ്ട്. അതിനാല്‍, പൊടിഞ്ഞുപോകാത്ത ഭക്ഷണങ്ങളാണ് തിരഞ്ഞെടുക്കുക. ഉദാഹരണത്തിന്, ബ്രെഡിന് പകരം ടോര്‍ട്ടില (ചപ്പാത്തിപോലെയുള്ളത്) ഉപയോഗിക്കുന്നു.
ദ്രാവക രൂപത്തിലെ ഉപ്പും കുരുമുളകും
ഉപ്പും കുരുമുളകും പൊടിയായി ഉപയോഗിക്കാനാവാത്തതിനാല്‍ അവ ദ്രാവകരൂപത്തിലാണ് നല്‍കുന്നത്. കുരുമുളകിനെ എണ്ണയിലും ഉപ്പിനെ വെള്ളത്തിലും കലര്‍ത്തി സ്‌പ്രേ ചെയ്യുന്ന കുപ്പികളിലാണ് ഇവര്‍ക്ക് ലഭിക്കുക.
രുചിയില്ലായ്മയെ മറികടക്കാന്‍
ഭാരമില്ലാത്ത അവസ്ഥയില്‍ ശരീരത്തിലെ ദ്രാവകങ്ങള്‍ തലച്ചോറിലേക്ക് കൂടുതല്‍ എത്തുന്നതിനാല്‍ യാത്രികര്‍ക്ക് ജലദോഷം വന്നതുപോലുള്ള അവസ്ഥയുണ്ടാകും. ഇത് അവരുടെ ഘ്രാണശക്തിയെയും രുചിയറിയാനുള്ള കഴിവിനെയും കുറയ്ക്കും. അതിനാല്‍, ബഹിരാകാശത്തേക്കുള്ള ഭക്ഷണത്തില്‍ എരിവും പുളിയും മസാലയും അല്പം കൂടുതലായിരിക്കും.