ആകാശത്ത് നിന്ന് താഴേക്കിറങ്ങി ചിലന്തികള്‍; കണ്ടാല്‍ ചിലന്തിമഴ പെയ്യുന്നതുപോലെ; കുറേയധികം ചിലന്തികള്‍ വലിപ്പമേറിയ വലയില്‍ ഒന്നിച്ചെത്തിയതാണ് കാരണമെന്ന് വിദ്ഗധര്‍; സംഭവം ബ്രസീലില്‍; നിമിഷ നേരംകൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയേ

Update: 2025-02-02 07:48 GMT

ചിലന്തി എന്നാല്‍ എല്ലാവര്‍ക്കും പേടിയുള്ള സാധനമാണ്. ഒന്നിനെക്കാണ്ടാല്‍ പോലും പേടിക്കുന്ന ആളുകള്‍ ഉണ്ട്. അപ്പോള്‍ നൂറുകണക്കിന് ചിലന്തികള്‍ ഒന്നിച്ച് ഇറങ്ങിയാലോ? ഹെറര്‍ സിനിമയില്‍ കാണുന്നത് പോലെ. അത്തരം ഒരു സംഭവം നടന്നിരിക്കുകയാണ് ബ്രസീലില്‍. മീനസ് ഗെരേയിലെ സാവേ ടൊമേ ദാസ് ലെത്രാസിലാണ് സംഭവം. ആകാശത്ത് നിന്ന് ചിലന്തിമഴ പെയ്യുന്നതുപോലെയായിരുന്നു ഈ കാഴ്ച. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ നിമിഷ നേരം കൊണ്ട് വൈറലാകുകയും ചെയ്തു.

തികച്ചും സാധാരണമായ ഒരു പ്രതിഭാസമാണിതെന്ന് ബയോളജിസ്റ്റായ കെയ്റോണ്‍ പസ്സോസ് ഡെയ്ലി മെയിലിനോട് പ്രതികരിച്ചു. കുറേയധികം ചിലന്തികള്‍ വലിപ്പമേറിയ വലയില്‍ ഒന്നിച്ചെത്തിയതാണ് ഇതിനുകാരണമെന്നും അദ്ദേഹം വിശദീകരിച്ചു. വലിയതോതിലുള്ള ഇണചേരലും അവിടെ നടക്കുന്നുണ്ടായിരുന്നു. പ്രകൃത്യാലുള്ള പ്രതിഭാസമല്ലാതെ അസാധാരമായതൊന്നുമില്ലെന്നും പസ്സോസ് വ്യക്തമാക്കി.

പെണ്‍ചിലന്തികളില്‍ സ്പേമത്തിക എന്ന ഒരു പ്രത്യേക അവയവമുണ്ട്. ഒന്നിലധികം ഇണകളില്‍നിന്നുള്ള ബീജകോശങ്ങളെ ശേഖരിച്ചുവെക്കാന്‍ സ്പേമത്തിക പെണ്‍ചിലന്തികളെ സഹായിക്കും. നിലവിലുള്ള അണ്ഡങ്ങള്‍ക്ക് ബീജങ്ങളുമായി സംയോഗം നടന്നാലും ഭാവിയിലേക്കായി ബീജകോശങ്ങളെ സംഭരിച്ചുവെക്കാന്‍ സ്പേമത്തികയുടെ സഹായത്തോടെ പെണ്‍ചിലന്തികള്‍ക്ക് സാധ്യമാകും, പസ്സോസ് വിശദമാക്കി.

സാധാരണഗതിയില്‍ 'ഏകാന്തപഥിക'രായിരിക്കാനാണ് ചിലന്തിയ്ക്ക് താത്പര്യമെങ്കിലും ചില വര്‍ഗ്ഗങ്ങളില്‍ കോളനികള്‍ സൃഷ്ടിക്കാനുള്ള സ്വഭാവം കണ്ടുവരുന്നതായി ആര്‍ക്കിയോളജിസ്റ്റായ അനാ ലൂസിയ ടൂറിഞ്ഞോ പറഞ്ഞു. ബയോളജിക്കല്‍ സയന്‍സസില്‍ ഡോക്ടറേറ്റ് ബിരുദം നേടിയ വ്യക്തിയാണ് അനാ ലൂസിയ. അമ്മമാരും പെണ്‍മക്കളും ചേര്‍ന്നൊരുക്കുന്നതാണ് ഇത്തരം കോളനികള്‍. ഇവര്‍ ഒന്നിച്ച് ഇരപിടിയ്ക്കുകയും ഭക്ഷണം പങ്കുവെക്കുകയും ചെയ്യുന്നു. ഇണചേരലിനുശേഷം ഇവര്‍ പിരിഞ്ഞുപോകുന്നതാണ് പതിവ്.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ച വീഡിയോദൃശ്യം ഇത്തരത്തിലുള്ള കോളനിയുടെ ഭാഗമാണോയെന്ന കാര്യം വ്യക്തമല്ല. 2019 ലും സമാനരീതിയിലുള്ള ചിലന്തിക്കൂട്ടം മീനസ് ഗെരേയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Tags:    

Similar News