'ബഹു. കേരള മുഖ്യമന്ത്രിയോടും സിപിഐയുടെ സിവില്‍ സപ്ലൈസ് വകുപ്പിനോടും.. കേരളത്തില്‍ റേഷന്‍ കിട്ടാത്ത ഒരേയൊരു ജനപ്രതിനിധിയായി എന്നെ പ്രഖ്യാപിക്കണം എന്ന് അപേക്ഷ'; റേഷന്‍ കാര്‍ഡില്‍ നിന്ന് പേര് വെട്ടിയതില്‍ പരിഹാസവുമായി ശ്രീനാദേവി കുഞ്ഞമ്മ

റേഷന്‍ കാര്‍ഡില്‍ നിന്ന് പേര് വെട്ടിയതില്‍ പരിഹാസവുമായി ശ്രീനാദേവി കുഞ്ഞമ്മ

Update: 2026-03-13 08:08 GMT

പത്തനംതിട്ട: വ്യാജരേഖ ചമച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് പിന്നാലെ റേഷന്‍ കാര്‍ഡില്‍ നിന്ന് പേര് വെട്ടിയതില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. കേരളത്തില്‍ റേഷന്‍ കിട്ടാത്ത ഒരേയൊരു ജനപ്രതിനിധിയായി തന്നെ പ്രഖ്യാപിക്കണം എന്ന് ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിയോടും സിവില്‍ സപ്ലൈസ് വകുപ്പിനോടും അപേക്ഷിക്കുന്നു എന്നാണ് ഫേസ്ബുക്ക് കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ബഹു. കേരള മുഖ്യമന്ത്രിയോടും CPI യുടെ സിവില്‍ സപ്ലൈസ് വകുപ്പിനോടും

കേരളത്തില്‍ റേഷന്‍ കിട്ടാത്ത ഒരേയൊരു ജനപ്രതിനിധിയായി എന്നെ പ്രഖ്യാപിക്കണം എന്ന് അപേക്ഷ.

(ഒപ്പ്)


Full View

ശ്രീനാദേവി കുഞ്ഞമ്മ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് വ്യാജരേഖയുണ്ടാക്കിയെന്ന് ആക്ഷേപം ഉയര്‍ത്തി ഇടതുപക്ഷം രംഗത്തുവന്നിരുന്നു. ഇതില്‍ പ്രതികരിച്ചാണ് ശ്രീനാദേവി രംഗത്തെത്തിയത്. മരിച്ച വ്യക്തിയുടെ ഭര്‍തൃ സഹോദരിയുടെ മകളെന്ന വ്യാജേന ശ്രീനാദേവി ആദ്യം റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ത്തു എന്നാണ് ഉയര്‍ന്ന ആരോപണം.

ആ റേഷന്‍ കാര്‍ഡ് ഉപയോഗിച്ചാണ് വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ത്തത്. കാര്‍ഡ് ഉടമയ്ക്ക് ഭര്‍തൃ സഹോദരിയോ മകളോ ഇല്ലെന്ന് പരാതിക്കാര്‍ വ്യക്തമാക്കിയതോടെ, റേഷന്‍ കാര്‍ഡില്‍ നിന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വെട്ടാന്‍ അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ഉത്തരവിട്ടു. വിലാസത്തില്‍ നിലവില്‍ താമസിക്കാരില്ലാത്തതിനാല്‍ റേഷന്‍ കാര്‍ഡ് റദ്ദാക്കാനും ഉത്തരവിടുകയായിരുന്നു.

തുവയൂര്‍ സ്വദേശി യശോദ എസ്. പിള്ളയുടെ റേഷന്‍ കാര്‍ഡിലാണ് ശ്രീനാദേവി കുഞ്ഞമ്മ വ്യാജമായി പേര് ചേര്‍ത്തതെന്നായിരുന്നു ആരോപണം. യശോദയുടെ ഭര്‍തൃ സഹോദരിയുടെ മകള്‍ എന്ന നിലയിലാണ് പേര് ചേര്‍ത്തത്. യശോദ 2024 സെപ്റ്റംബറില്‍ മരണപ്പെട്ടിരുന്നു. നിലവില്‍ വീട്ടില്‍ ആള്‍താമസമില്ല. എസ്‌ഐആര്‍ നടപടിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പേര് ചേര്‍ത്തതായി യശോദയുടെ മക്കള്‍ കണ്ടെത്തിയത്. തുടര്‍ന്ന് മക്കള്‍ നല്‍കിയ പരാതിയിലാണ് അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ നടപടിയെടുത്തത്.

അതേസമയം തനിക്കെതിരെ ആരോപണങ്ങളെല്ലാം തള്ളുകയാണ് ശ്രീനാദേവി. അതേസമയം, റേഷന്‍ കാര്‍ഡ് റദ്ദാക്കിയ നടപടിയില്‍ കോടതിയെ സമീപിക്കുമെന്ന് ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. നിലവില്‍ ഈ വിലാസത്തില്‍ ഉള്ള വസ്തുവില്‍ തനിക്കും അവകാശമുണ്ടെന്നും മുന്‍പ് സിപിഐ നേതാവായി ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിച്ചപ്പോഴും ഇതേ വിലാസത്തിലായിരുന്നു റേഷന്‍ കാര്‍ഡെന്നും ശ്രീനാദേവി വ്യക്തമാക്കി. അന്ന് ആര്‍ക്കും പ്രശ്‌നമില്ലായിരുന്നെന്നും സപ്ലൈ ഓഫീസര്‍ സിപിഐയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇപ്പോള്‍ നടപടിയെടുത്തതെന്നും ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു.

Tags:    

Similar News