മുന്‍ എംഎല്‍എ കൂടിയായ സിപിഎം നേതാവിന്റെ മകളുടെ കണ്‍സ്ട്രക്ഷന്‍ വര്‍ക്കില്‍ ഒപ്പിട്ടില്ല; ഡെപ്യൂട്ടി മേയറും കോര്‍പ്പറേഷന്‍ സെക്രട്ടറിയുമായും ഉടക്ക്; വിരമിക്കുന്നതിന് തൊട്ടുതലേന്ന് കോര്‍പ്പറേഷന്‍ സൂപ്രണ്ടിങ് എന്‍ജിനിയര്‍ക്ക് വിജിലന്‍സ് റെയ്ഡ് വഴി പണികൊടുത്തതിന് പിന്നില്‍ പകപോക്കലോ?

മുന്‍ എംഎല്‍എ കൂടിയായ സിപിഎം നേതാവിന്റെ മകളുടെ കണ്‍സ്ട്രക്ഷന്‍ വര്‍ക്കില്‍ ഒപ്പിട്ടില്ല

Update: 2025-06-02 03:16 GMT

കോഴിക്കോട്: കോര്‍പ്പറേഷന്‍ സൂപ്രണ്ടിങ് എന്‍ജിനിയര്‍ക്ക് വിജിലന്‍സ് വഴി പണി കൊടുത്തത് കോര്‍പ്പറേഷനിലെ സിപിഎം നേതാക്കള്‍ തന്നെയെന്ന് സൂചന. ഡെപ്യൂട്ടി മേയര്‍ ഉള്‍പ്പെടെയുള്ളവരുമായി സുപ്രണ്ടിങ് എന്‍ജിനിയര്‍ എം എസ് ദിലീപിനുണ്ടായ അസ്വാരസ്യങ്ങളാണ് സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ ഒരു ദിവസം മാത്രമിരിക്കെ വിജിലന്‍സ് റെയ്ഡ് രൂപത്തില്‍ അദ്ദേഹത്തെ തേടി എത്തിയതെന്നാണ് ഉയരുന്ന ആക്ഷേപം. കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ പേരും ഇതില്‍ ഉയര്‍ന്നിട്ടുണ്ട്. കോര്‍പ്പറേഷന്‍ സെക്രട്ടറിയുമായി കഴിഞ്ഞ കുറേ കാലമായി ഇദ്ദേഹം കലഹത്തിലായിരുന്നുവെന്നും, സെക്രട്ടറിയുമായി തെറ്റിപിരിഞ്ഞതിന് ശേഷം സിപിഎമ്മുമായി ബന്ധപ്പെട്ട പല ഫയലുകളും ഇദ്ദേഹം പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്.

പുതിയ ഭരണസമിതി അധികാരത്തിലേറിയതിന് പിന്നാലെ സെക്രട്ടറിയും ഡെപ്യൂട്ടി മേയറും സുപ്രണ്ടിങ് എന്‍ജിനിയറും ചേര്‍ന്ന് ഒരു ടീമായി പ്രവര്‍ത്തിച്ചു പോന്നിരുന്നു. ഇടക്കാലത്ത് ചില ഫയലുകള്‍ ഒപ്പിടുന്നതില്‍ ഇദ്ദേഹം എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് ഡെപ്യൂട്ടി മേയറുമായി തെറ്റാന്‍ വഴിയൊരുക്കിയത്. മുന്‍ എംഎല്‍എ കൂടിയായ സിപിഎം നേതാവിന്റെ മകളുടെ കണ്‍സ്ട്രക്ഷന്‍ വര്‍ക്കില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നും ആക്ഷേപങ്ങളുണ്ട്. അവധിയില്‍ പോയ സെക്രട്ടറി കൂടി അറിഞ്ഞാവണം റെയ്ഡ് എന്നും ആക്ഷേപമുണ്ട്.

അതേ സമയം വെള്ളിയാഴ്ച വിജിലന്‍സ് റെയ്ഡിന് പിന്നാലെ ശനിയാഴ്ച രാവിലെ ആറുമണിയോടെ ഡെപ്യൂട്ടിമേയറും സിപിഎമ്മിലെ മൂന്നോളം കൗണ്‍സിലര്‍മാരും കോര്‍പ്പറേഷന്‍ ഓഫിസില്‍ എത്തിയത് സംശയത്തിനിടയാക്കിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ അഴിമതിക്കെതിരെ കോര്‍പ്പറേഷന്‍ ഉപരോധിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശനിയാഴ്ച രാവിലെ 6.30ന് കോര്‍പ്പറേഷന്‍ ഓഫീസില്‍ എത്തിയപ്പോഴാണ് ഗേറ്റ് തുറന്ന് അകത്ത് കയറിയ ഡെപ്യൂട്ടി മേയറെയും സംഘത്തെയും കണ്ടത്. സുപ്രണ്ടിങ് എന്‍ജിനിയറുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനുള്ള വരവാണിതെന്ന് ഉദ്ഘാടനത്തിനിടെ ഡിസിസി പ്രസിഡന്റ് ആരോപിക്കുകയും ചെയ്തിരുന്നു.

വിരമിക്കലുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വിരുന്നിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ വെള്ളിയാഴ്ചയാണ് സൂപ്രണ്ടിങ് എന്‍ജിനിയറുടെ വീട്ടില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്. കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസിലെ സൂപ്രണ്ടിങ് എന്‍ജിനിയറുടെ സെക്ഷനിലും ചക്കോരത്തുകുളത്ത് താമസിക്കുന്ന ഫല്‍റ്റിലും വയനാട് നെന്മേനിയിലെ വീട്ടിലും സമീപത്തെ റിസോര്‍ട്ടിലും ഒരേസമയം റെയ്ഡ് നടന്നു. 2013 മുതല്‍ 2023 വരെ തദ്ദേശസ്വയംഭരണവകുപ്പില്‍ വിവിധ തസ്തികകളില്‍ ദിലീപ് ജോലിനോക്കിയിരുന്നു. ഈ കാലയളവില്‍ 56,90,115 രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഓഫീസിലും വീട്ടിലും റിസോര്‍ട്ടിലും റെയ്ഡ്

എന്നാല്‍, സുപ്രണ്ടിങ് എന്‍ജിനിയര്‍ എം എസ് ദിലീപ് മികച്ച ഉദ്യോഗസ്ഥനാണെന്ന നിലപാടാണ് മേയര്‍ ബീന ഫിലിപ്പ് എടുത്തത്. പൊതുവെ എല്ലാവരവുമായി മാന്യമായി ഇടപെടുന്ന ഈ ഉദ്യോഗസ്ഥനെ വിരമിക്കുന്നതിന് തലേന്ന് ഈ രീതിയില്‍ അപമാനിച്ചതിനെതിരെ കടുത്ത പ്രതിഷേധം ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്. വിരമിക്കലുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വിരുന്നിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിന്റെ ഇടയിലാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്. കോര്‍പ്പറേഷന്‍ ഓഫീസിലെ സൂപ്രണ്ടിങ് എന്‍ജിനിയറുടെ സെക്ഷനിലും ചക്കോരത്തുകുളത്ത് താമസിക്കുന്ന ഫ്‌ളാറ്റിലും വയനാട് നെന്മേനിയിലെ വീട്ടിലും സമീപത്തെ റിസോര്‍ട്ടിലും ഒരേസമയം റെയ്ഡ് നടന്നു. രാവിലെ ഏഴുമണിക്കാരംഭിച്ച റെയ്ഡ് രാത്രിവൈകിയാണ് അവസാനിച്ചത്.

ദിലീപിനെതിരേ നേരത്തേ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നുവെന്ന പരാതികള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ വിജിലന്‍സ് എസ്പി കെ.പി. അബ്ദുള്‍ റസാഖിന്റെ നേതൃത്വത്തിലുള്ള സംഘം പ്രാഥമികാന്വേഷണം നടത്തി ദിലീപില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്നുകണ്ടാണ് കേസ് രജിസ്റ്റര്‍ചെയ്തത്.

ചക്കോരത്തുകുളത്തെ ദീലീപിന്റെ ഫ്‌ലാറ്റില്‍നിന്ന് 4,63,920 രൂപയും 27 പവന്‍ സ്വര്‍ണവും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച 78 രേഖകളും കണ്ടെടുത്തു. വയനാട് ജില്ലയിലെ നെന്മേനിയിലുള്ള വീട്ടില്‍നിന്ന് 1,60,000 രൂപയും 40 രേഖകളും പിടിച്ചെടുത്തു. ഇതില്‍ 17 ലക്ഷം രൂപയുടെ ഫിക്‌സഡ് ഡിപ്പോസിറ്റിന്റെ വിവരങ്ങളും ഉള്‍പ്പെടും. നെന്മേനിയിലെ 'റിഥം ഓഫ് റെയിന്‍' എന്ന റിസോര്‍ട്ടിന്റെ അതേപേരില്‍ സേലത്തും റിസോര്‍ട്ട് ഉള്ളതായി സൂചിപ്പിക്കുന്ന ചില രേഖകള്‍ റെയ്ഡിനിടെ ലഭിച്ചിട്ടുണ്ട്. വിജിലന്‍സ് ഡിവൈഎസ്പിമാരായ ഗണേശന്‍, രമേശ്, ഷാജു വര്‍ഗീസ്, ഇന്‍സ്‌പെക്ടര്‍മാരായ സംജദ് ഖാന്‍, അനൂപ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

Tags:    

Similar News