പ്രതിമാസം 3.50 ലക്ഷം രൂപ ശമ്പളത്തില്‍ ബ്ലൂകോളര്‍ ജോലി വാഗ്ദാനം ചെയ്ത ഏജന്റ് ജോര്‍ദ്ദാനില്‍ എത്തിയപ്പോള്‍ കൈമലര്‍ത്തി; ഇസ്രയേലില്‍ ധാരാളം തൊഴിലവസരങ്ങള്‍ ഉണ്ടെന്നും അനധികൃതമായി കുടിയേറണമെന്നും ഉപദേശം; അതിര്‍ത്തിയില്‍ വെടിയേറ്റ് മരിച്ച തുമ്പ സ്വദേശി ഇരയായത് വന്‍തൊഴില്‍ തട്ടിപ്പിന്

തോമസ് ഗബ്രിയേല്‍ പെരേര ഇരയായത് തൊഴില്‍ തട്ടിപ്പിന്

Update: 2025-03-08 11:17 GMT

ന്യൂഡല്‍ഹി: ജോര്‍ദ്ദാന്‍-ഇസ്രയേല്‍ അതിര്‍ത്തിയില്‍ വച്ച് വെടിയേറ്റ് മരിച്ച തുമ്പ സ്വദേശി തോമസ് ഗബ്രിയേല്‍ പെരേര ഇരയായത് തൊഴില്‍ തട്ടിപ്പിന് എന്ന് വ്യക്തമായി. തോമസിന് വാഗ്ദാനം ചെയ്തിരുന്നത് പ്രതിമാസം 3.50 ലക്ഷം രൂപയാണ്. ഒപ്പമുണ്ടായിരുന്ന ഭാര്യാ സഹോദരന്‍ എഡിസണ്‍ ചാര്‍ലസിന് കാലില്‍ വെടിയേറ്റിരുന്നു. വെടിയേറ്റതോടെ ബോധം നഷ്ടപ്പെട്ടെന്നും പിന്നീട് കണ്ണുതുറക്കുമ്പോള്‍ ജോര്‍ദാന്‍ ക്യാംപിലായിരുന്നുവെന്നും നാട്ടില്‍ തിരിച്ചെത്തിയ എഡിസന്‍ പറഞ്ഞിരുന്നു. മൂന്നര ലക്ഷം ശമ്പളം വാഗ്ദാനം ചെയ്താണ് കൊണ്ടുപോയതെന്നും എഡിസന്‍ ശരി വച്ചിരുന്നു.




ഇരുവരും വിസിറ്റര്‍ വിസയിലാണ് ഫെബ്രുവരി 10 ന് ജോര്‍ദ്ദാനില്‍ എത്തിയത്. ജോലി തേടി പോകുകയാണെന്ന് വീട്ടില്‍ പോലും പറഞ്ഞിരുന്നില്ല. ഇന്ത്യ വിടും മുമ്പ് ഇരുവരും 2,10,000 രൂപ ഏജന്റിന് നല്‍കിയെന്നും, ജോര്‍ദ്ദാനില്‍ ടൂറിസ്റ്റ് വിസയില്‍ എത്തിയ ശേഷം 52,289 രൂപ കൂടി നല്‍കിയെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ജോര്‍ദ്ദാന്‍ തലസ്ഥാനമായ അമ്മാനില്‍ എത്തിയപ്പോള്‍ ജോലികള്‍ ഒന്നും ലഭ്യമല്ലെന്ന് പറഞ്ഞ് ഏജന്റ് ചതിച്ചു. ഇസ്രയേലില്‍ ധാരാളം തൊഴിലവസരങ്ങള്‍ ഉണ്ടെന്നും അവിടേക്ക് അനധികൃതമായി കുടിയേറണമെന്നും ഏജന്റ് ഉപദേശിക്കുകയും ചെയ്തു.

ഫെബ്രുവരി 10 ന് അതിര്‍ത്തി കടക്കുന്നതിനിടെ, ജോര്‍ദ്ദാന്‍ സൈനികര്‍ ഇവരെ വെടിവയ്ക്കുകയായിരുന്നു. തോമസ് ഗബ്രിയേല്‍ പെരേര സംഭവസ്ഥലത്ത് തന്നെ മരിച്ചപ്പോള്‍ കാലിന് വെടിയേറ്റ എഡിസണ്‍ രക്ഷപ്പെട്ടു. ചികിത്സയ്ക്ക് ശേഷം എഡിസണെ നാട്ടിലേക്ക് കയറ്റി അയച്ചു.

തുമ്പ മേനംകുളം സ്വദേശികളായ ഇവര്‍ നാട്ടില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരായി ജോലിചെയ്യുകയായിരുന്നു. ഭേദപ്പെട്ട ജോലി തേടിയാണ് മൂന്നുമാസത്തെ സന്ദര്‍ശക വിസയില്‍ ജോര്‍ദാനില്‍ എത്തിയത്. നാലുപേരടങ്ങുന്ന സംഘമായാണ് ഇവര്‍ പോയത്.

ദൗര്‍ഭാഗ്യകരമായ സാഹചര്യങ്ങളില്‍ ഒരു ഇന്ത്യന്‍ പൗരന്‍ ജോര്‍ദ്ദാനില്‍ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യന്‍ ഏംബസിയും അറിയിച്ചിരുന്നു.തോമസിന്റെ ഭാര്യാസഹോദരന്‍ എഡിസനെ ഇന്ത്യന്‍ എംബസി ഇടപെട്ട് നാട്ടിലെത്തിക്കുകയായിരുന്നു. ഇസ്രായേലില്‍ മികച്ച ശമ്പളമുളള ജോലിയും അതിലൂടെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറലും പ്രതീക്ഷിച്ചാണ് ഇരുവരും സന്ദര്‍ശക വീസയില്‍ വിമാനം കയറിയത്. ഇവര്‍ ഉള്‍പ്പെട്ട നാലംഗ സംഘം ഫെബ്രുവരി 10 ന് ജോര്‍ദാനിലെ കരായ്ക്ക് അതിര്‍ത്തിയിലൂടെ ഇസ്രയേലിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ജോര്‍ദാന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ടുപോയ സംഘം പാറക്കെട്ടുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുമ്പോഴാണ് വെടിവയ്പ്പുണ്ടായത് .തലയില്‍ വെടിയേറ്റ തോമസ് തല്‍ക്ഷണം മരിച്ചു.

ആദ്യം വെടിയേറ്റ എഡിസന് അപ്പോള്‍ത്തന്നെ ബോധം നഷ്ടപ്പെട്ടിരുന്നതിനാല്‍ തോമസിന് എന്തു പറ്റിയെന്ന് വ്യക്തതയുണ്ടായിരുന്നില്ല. ചികില്‍സയ്ക്ക് ശേഷം തടവിലായിരുന്ന എഡിസന്‍ മോചിതനായി നാട്ടിലെത്തിയത് 27നാണ്. ഇതിനിടെ തോമസിനെ കാണാതായതിനെപ്പറ്റി എംബസി വഴി അന്വേഷിച്ചപ്പോഴാണ് കൊല്ലപ്പെട്ടെന്ന വിവരമറിയുന്നത്. ഇവരെ ഒന്നര ലക്ഷം രൂപ വീതം വാങ്ങി ജോര്‍ദാനിലെത്തിച്ച തുമ്പ സ്വദേശിയായ ബിജുവെന്ന ഏജന്റ് ഇവരെ ഇസ്രായേല്‍ ഗൈഡിന് കൈമാറി. പിന്നീട് ഏജന്റിനേക്കുറിച്ച് അറിവില്ലെന്നാണ് എഡിസന്‍ പറയുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ട് ശ്രീലങ്കന്‍ പൗരന്മാര്‍ ജോര്‍ദാനില്‍ തടവിലാണ്.

Tags:    

Similar News