പരസ്പര നികുതി ചുമത്താന്‍ ട്രംപ്; വ്യാപാര കാര്യത്തില്‍ യുഎസിന്റെ ശത്രുക്കളെക്കാള്‍ കഠിനമാണ് മിത്രങ്ങളെന്ന് ട്രംപിന്റെ പ്രഖ്യാപനം; യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇത് തിരിച്ചടി; ട്രംപിന്റെ നിര്‍ണായക പ്രഖ്യാപനം മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുന്‍പ്

Update: 2025-02-14 00:18 GMT

ന്യൂയോര്‍ക്ക്: യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടി നല്‍കി പരസ്പര നികുതി പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് തൊട്ട് മുന്‍പാണ് ട്രംപിന്റെ നിര്‍ണായക പ്രഖ്യാപനം. വ്യാപാര കാര്യത്തില്‍ ശത്രുക്കളേക്കാള്‍ പ്രശ്‌നക്കാരാണ് യുഎസിന്റെ മിത്രങ്ങളെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് കൊണ്ട് ട്രംപ് പറഞ്ഞു.

'പരസ്പര നികുതി ചുമത്താനാണ് തീരുമാനം. വ്യാപാര കാര്യത്തില്‍ യുഎസിന്റെ ശത്രുക്കളെക്കാള്‍ കഠിനമാണ് മിത്രങ്ങള്‍', ട്രംപ് പറഞ്ഞു. നികുതി ഓരോ രാജ്യങ്ങള്‍ക്കും അനുസരിച്ച് വ്യത്യാസപ്പെടും. മൂല്യവര്‍ദ്ധിത നികുതി ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും നികുതി നിശ്ചയിച്ചേക്കുക. യുഎസിന് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുന്ന രാജ്യങ്ങള്‍ക്ക് അതേ രീതിയില്‍ തിരിച്ചടി നല്‍കുമെന്ന് നേരത്തേ തന്നെ ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഓരോ രാജ്യങ്ങളില്‍ നിന്നും ഈടാക്കേണ്ട തീരുവകളെ കുറിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യുഎസ് വാണിജ്യ സെക്രട്ടറിയേയും യുഎസ് വ്യാപാര പ്രതിനിധിയെയും ട്രംപ് ചുമതലപ്പെടുത്തി. മൂല്യവര്‍ദ്ധിത നികുതി ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും നിരക്ക് നിശ്ചയിക്കുക.

ഇന്ത്യയും തായ്‌ലാന്റുമാണ് യുഎസ് ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ ഇറക്കുമതി തീരുവ ചുമത്തുന്നത്. യുഎസ് ഭരണകുടം ഇക്കാര്യത്തില്‍ ആവര്‍ത്തിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. യുഎസിന്റെ ഇറക്കുമതിക്ക് ഇത് വലിയ തടസം സൃഷ്ടിക്കുകയാണെന്നും ന്യായമായ വ്യാപരത്തെ തടസപ്പെടുത്തുകയാണെന്നുമാണ് ട്രംപ് നേരത്തേ വിമര്‍ശിച്ചത്. ഇന്ത്യയെ പേരെടുത്ത് പറഞ്ഞും ട്രംപ് നേരത്തേ വിമര്‍ശനം ഉന്നയിച്ചിരുന്നു. നിലവില്‍ യുഎസ് ഉത്പന്നങ്ങള്‍ ഇന്ത്യ 9.5 ശതമാനം തീരുവയാണ് ഈടാക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ സാധനങ്ങള്‍ക്ക് യുഎസ് 3 ശതമാനം നികുതി മാത്രമേ ഈടാക്കുന്നുള്ളൂ. തായ്ലന്‍ഡിന്റെ നിരക്ക് 6.2 ശതമാനമാണ്, ചൈനയുടേത് 7.1 ശതമാനവും.

പരസ്പര നികുതി പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ് ആഡംബര കാറുകള്‍ ഉള്‍പ്പെടെയുള്ള മുപ്പതിലേറെ ഇനങ്ങളുടെ ഇറക്കുമതി തീരുവ കുറക്കാനുള്ള ആലോചനകളിലായിരുന്നു ഇന്ത്യ. അതിനിടയിലാണ് ഇപ്പോള്‍ സുപ്രധാന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ലോക വ്യാപാര സംഘടനയുടെ നടപടി ക്രമങ്ങള്‍ അവഗണിച്ചാണ് അമേരിക്ക ഏകപക്ഷീയമായി പകരത്തിന് പകരമെന്ന തരത്തില്‍ തീരുവ ചുമത്താന്‍ ഒരുങ്ങുന്നത്. എന്നാല്‍ പുതിയതായി ട്രംപ് പ്രഖ്യാപിച്ച ഈ തീരുവകള്‍ ഉടന്‍ പ്രാബല്യത്തില്‍ വരില്ല. ഓരോ രാജ്യങ്ങള്‍ക്കും അമേരിക്കയുമായി ചര്‍ച്ചകള്‍ തുടരാന്‍ സാവകാശം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പണപ്പെരുപ്പത്തിന് കാരണമാവുന്നതാണ് പുതിയ തീരുമാനമെന്ന് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

Tags:    

Similar News