268.8 മീറ്റര്‍ നീളവും 32.3 മീറ്റര്‍ വീതിയുമുള്ള ചരക്കു കപ്പല്‍; അരലക്ഷം ടണ്‍ ഭാരം വഹിക്കും; തീപിടിച്ച എം.വി. വാന്‍ഹായ് 503 ചൈന- ഇന്ത്യ എക്‌സ്പ്രസ് റൂട്ടില്‍ സര്‍വീസ് പതിവാക്കിയ കപ്പല്‍; തുടര്‍ച്ചയായുണ്ടായ രണ്ട് കപ്പല്‍ അപകടങ്ങളില്‍ നഷ്ടം ശതകോടികള്‍; സമുദ്രത്തില്‍ എണ്ണയും രാസവസ്തുക്കളും പടരാതെ നീക്കം ചെയ്യാന്‍ ഡച്ച് കമ്പനി വരുന്നു
268.8 മീറ്റര്‍ നീളവും 32.3 മീറ്റര്‍ വീതിയുമുള്ള ചരക്കു കപ്പല്‍; അരലക്ഷം ടണ്‍ ഭാരം വഹിക്കും
കോഴിക്കോട്: ചൈന- ഇന്ത്യ എക്‌സ്പ്രസ് റൂട്ടില്‍ പതിവായ ചരിക്കു ഗതാഗതം നടത്തുന്ന കപ്പലാണ് ഇന്നലെ അപകടത്തില്‍ പെട്ട എം.വി. വാന്‍ഹായ് 503. വാന്‍ഹായ് ലൈന്‍സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിംഗപ്പൂര്‍ കപ്പലാണ് ഇത്. 2005ല്‍ തായ്‌വാനിലെ കാവോസിയുങ് സി.എസ്.ബി.സി കോര്‍പറേഷന്‍ നിര്‍മിച്ച ചരക്കു കപ്പലാണിത്. പാനമ കനാലില്‍ സഞ്ചരിക്കാന്‍ പാകത്തില്‍ രൂപകല്‍പന ചെയ്ത വാന്‍ഹായ് 503ന് 268.8 മീറ്റര്‍ നീളവും 32.3 മീറ്റര്‍ വീതിയുമുണ്ട്.
ചൈന, ഇന്ത്യ, ശ്രീലങ്ക, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലെ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ചൈന- ഇന്ത്യ എക്‌സ്പ്രസ് റൂട്ടിലാണ് നിലവില്‍ ചരക്ക് ഗതാഗതം നടത്തുന്നത്. മണിക്കൂറില്‍ 24.4 നോട്ടിക്കല്‍ മൈല്‍ (45.2 കിലോമീറ്റര്‍) വേഗതയില്‍ വരെ സഞ്ചരിക്കാന്‍ കഴിയും. 42,532 ടണ്‍ ചരക്ക് ഉള്‍പ്പെടെ ആകെ 51,300 ടണ്‍ ഭാരം താങ്ങാന്‍ ശേഷിയുണ്ട്. തീപിടിച്ച കപ്പലിലെ തീ നിയന്ത്രിക്കാന്‍ ഇനിയും സാധിക്കാതെ വന്നതോടെ കപ്പല്‍ മുങ്ങിത്താഴുമോ എ്ന്നാണ് ഇനി അറിയേണ്ട കാര്യം.
അതേസമയം അറബിക്കടലില്‍ തീയാളുന്ന ചരക്കുകപ്പല്‍ വാന്‍ഹയി 503 കേരള തീരത്ത് ഉയര്‍ത്തുന്നതു വലിയ പാരിസ്ഥിതിക ദുരന്തഭീതിയാണ്. കപ്പലിലെ തീ നിയന്ത്രണാതീതമായതും ഉള്ളിലെ കണ്ടെയ്‌നറുകളില്‍ അപകടകരമായ രാസവസ്തുക്കളാണെന്നതും കടല്‍, തീര ആവാസ വ്യവസ്ഥയ്ക്കു വന്‍ വെല്ലുവിളിയാണ്. തീയണയ്ക്കാനുള്ള കോസ്റ്റ്ഗാര്‍ഡിന്റെയും നാവികസേനയുടെയും ശ്രമങ്ങള്‍ വിജയിച്ചില്ലെങ്കില്‍ കപ്പല്‍ മുങ്ങുന്ന സ്ഥിതിവരും.
ഇതു സംഭവിച്ചാല്‍ എണ്ണ ചോരാനും കടലില്‍ വിഷാംശമുള്ള രാസവസ്തുക്കള്‍ കലരാനും സാധ്യതയേറെയാണ് താനും. മൂന്നാഴ്ച മുന്‍പ് ആലപ്പുഴ തോട്ടപ്പള്ളിക്കു സമീപം കടലില്‍ മുങ്ങിയ എംഎസ്സി എല്‍സ 3 എന്ന കപ്പലിലെ അപകടകരമായ കണ്ടെയ്‌നറുകളും ഇന്ധനവും സുരക്ഷിതമായി നീക്കുന്നതിനുള്ള ശ്രമം ആരംഭിച്ച ദിവസം തന്നെ വീണ്ടും ഒരു കപ്പലപകടം ഉണ്ടായതു കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നു.
കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ക്കു തിരിച്ചടിയാകുന്നതു കണ്ടെയ്‌നറുകളിലെ തീപിടിക്കുന്ന രാസവസ്തുക്കളാണ്. കണ്ടെയ്‌നറുകള്‍ ഇടയ്ക്കിടെ പൊട്ടിത്തെറിക്കുന്നുണ്ടെന്നാണു വിവരം. ഇതിനാല്‍ അടുത്തു ചെന്നു അഗ്‌നിരക്ഷാ പ്രവര്‍ത്തനം നടത്താന്‍ കോസ്റ്റ്ഗാര്‍ഡിനും നാവികസേനയ്ക്കും സാധിക്കുന്നില്ല. കപ്പലിന്റെ എല്ലാ ഭാഗത്തും തീ പടര്‍ന്നിട്ടുണ്ടെന്ന വിവരമാണു ലഭിക്കുന്നത്.
അന്തരീക്ഷവായുവുമായി കലര്‍ന്നാല്‍ എളുപ്പത്തില്‍ തീപിടിക്കുന്ന രാസവസ്തുക്കളാണു കണ്ടെയ്‌നറുകളിലുള്ളത് എന്നല്ലാതെ ഏതു രാസവസ്തുക്കളാണിവ എന്നു വ്യക്തമല്ല. ഇതു കണ്ടെത്തിയാലേ ഈ രാസവസ്തുക്കള്‍ എത്രത്തോളം പരിസ്ഥിതിയെ ബാധിക്കുമെന്നു വിലയിരുത്താനാകൂ. കേരളാ തീരത്ത് രണ്ടാഴ്ച്ചക്കിടെ ഉണ്ടായ കപ്പല്‍ അപകടം ശതകോടികളുടെ നഷ്ടമാണ് വരുത്തിവെച്ചത്.
അതേസമയം സമാനമായ സാഹചര്യങ്ങള്‍ക്ക് സാധ്യത കൂടുതലായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഡച്ച് കമ്പനിയെ നിയോഗിക്കാനും തീരുമാനമുണ്ട്. കപ്പല്‍ മുങ്ങുന്ന സാഹചര്യമുണ്ടായാല്‍ സമുദ്രത്തില്‍ എണ്ണയും രാസവസ്തുക്കളും പടരാതെ നീക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയാണു കോസ്റ്റ്ഗാര്‍ഡ്. എണ്ണ നീക്കാന്‍ സൗകര്യമുള്ള ഐസിജിഎസ് സമുദ്രപ്രഹരിക്കു പുറമേ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ സാല്‍വേജ് കമ്പനിയെ നിയോഗിക്കാന്‍ കപ്പല്‍ക്കമ്പനിയോട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. കപ്പല്‍ കമ്പനി നിയോഗിച്ച ഡച്ച് കമ്പനിയായ സ്മിറ്റ് സാല്‍വേജിന്റെ സംഘം വൈകാതെ സ്ഥലത്തെത്തും.
മേയ് 24ന് മുങ്ങിയ എംഎസ്സി എല്‍സ 3യെ അപേക്ഷിച്ച് കൂടുതല്‍ അപകടകരമാണ് ഇപ്പോള്‍ തീപിടിച്ചഴ മുങ്ങിക്കൊണ്ടിരിക്കുന്ന വാന്‍ഹായ് 503 എന്നാണു പുറത്തുവരുന്ന വിവരം. എംഎസ്‌സി എല്‍സ 3 കപ്പല്‍ അപകടത്തില്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടതില്ല എന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നിലനില്‍ക്കെയാണു പുതിയൊരു ദുരന്തം കൂടി കേരളാ തീരത്ത് ഉണ്ടായിരിക്കുന്നത് എന്നതും പ്രധാനമാണ്.
അപ്രതീക്ഷിതമായ ദുരന്തമാണു രണ്ടാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്തെ തേടിയെത്തിയിരിക്കുന്നത്. അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയായിരിക്കും എന്നത് അടുത്തൊന്നും നിര്‍ണയിക്കുക സാധ്യവുമല്ല. തോട്ടപ്പിള്ളി സ്പില്‍വേയില്‍നിന്ന് കേവലം 14.6 നോട്ടിക്കല്‍ മൈല്‍ അകലെയാണു എംഎസ്‌സി എല്‍സ 3 മുങ്ങിക്കിടക്കുന്നത്. ഇതിലുള്ള അപകടകരമായ വസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ അടുത്തൊന്നും നീക്കം ചെയ്യാന്‍ സാധ്യതയില്ല. കണ്ടെയ്‌നറിന്റെയും കപ്പലിന്റെയും കാര്യം മണ്‍സൂണിനു ശേഷം തീരുമാനിക്കാമെന്നാണു മുഖ്യമന്ത്രിയും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങും ചീഫ് സെക്രട്ടറിയും ചേര്‍ന്ന യോഗത്തിന്റേതായ പുറത്തു വന്ന തീരുമാനത്തില്‍ പറയുന്നത്.
കപ്പലിലെ എണ്ണ നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ ജൂണ്‍ 13ന് തുടങ്ങി ജൂലൈ 3ന് പൂര്‍ത്തിയാക്കുമെന്നു ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തുടങ്ങിവച്ച മാപ്പിങ്ങിനു ശേഷം ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങളിലെ മുങ്ങല്‍ വിദഗ്ധര്‍ അടക്കമുള്ളവര്‍ ഇന്നു മുതല്‍ കപ്പല്‍ മുങ്ങിക്കിടക്കുന്നിടം പരിശോധിച്ചു തുടങ്ങിയിരുന്നു. തീരത്തടിഞ്ഞ പ്ലാസ്റ്റിക് പെല്ലെറ്റുകള്‍ ഉള്‍പ്പെടെയുള്ളവ പൂര്‍ണമായി നീക്കിത്തുടങ്ങിയിട്ടില്ല. കപ്പലിനൊപ്പം കടലിന്റെ അടിത്തട്ടില്‍ കിടക്കുന്ന കണ്ടെയ്‌നറുകളിലെ കാല്‍സ്യം കാര്‍ബൈഡ് അടക്കമുള്ള രാസവസ്തുക്കള്‍ പുറത്തുവരുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. കപ്പലില്‍ ചോര്‍ന്ന എണ്ണ നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നിരുന്നു. എന്താണ് അപകടകാരണമായത് എന്നതും കണ്ടെത്തിയിട്ടില്ല. അതിനിടെയാണ് പുതിയ ദുരന്തവും എത്തിയിരിക്കുന്നത്.
എംഎസ്‌സി എല്‍സ 3യെ സംബന്ധിച്ച് കുറെയധികം കണ്ടെയ്‌നറുകളില്‍ ഭക്ഷ്യവസ്തുക്കളാണ് ഉണ്ടായിരുന്നത്. 73 കണ്ടെയ്‌നറുകള്‍ കാലിയായിരുന്നു. എന്നാല്‍ സിംഗപ്പുര്‍ പതാക പേറുന്ന വാന്‍ഹായ് 503ലെ 600ലേറെ കണ്ടെയ്‌നറുകളില്‍ എന്തൊക്കെയാണ് ഉള്ളത് എന്നതു പോലും പുറത്തു വന്നിട്ടില്ല. മുമ്പ് ഉണ്ടായിട്ടുണ്ടെങ്കിലും കപ്പലപകടങ്ങളും അതുണ്ടാക്കുന്ന ദുരന്തങ്ങളും കേരളത്തിന് അത്ര പരിചയമല്ല. സമുദ്ര പരിസ്ഥിതി, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധികള്‍ തുടങ്ങി ദീര്‍ഘകാലത്തേക്ക് കേരള തീരം നേരിടാന്‍ പോകുന്ന പ്രതസന്ധികള്‍ വലുതാണ് എന്ന മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നു.wan hai 503 ship