കണ്ടെയ്നറുകള്‍ കേരളത്തിലടിയാന്‍ സാധ്യത കുറവെന്ന് കേന്ദ്രം; കൂടുതലും ഒഴുകിയെത്തുക തമിഴ്നാട്, ശ്രീലങ്ക തീരങ്ങളിലേക്ക്; മാരകമായ രാസവസ്തുക്കള്‍ കടലില്‍ കലര്‍ന്നതിന്റെ ആഘാതം വിലയിരുത്താനായില്ല; വാന്‍ ഹയി ദൗത്യവും ഏറ്റെടുത്തിരിക്കുന്നത് ടി ആന്‍ഡ് ടി സാല്‍വേജ് കപ്പല്‍; കോസ്റ്റ്ഗാര്‍ഡ്, നാവികസേനാംഗങ്ങളും ഏര്‍പ്പെട്ടിരിക്കുന്നത് അതീവ ദുഷ്‌ക്കര ദൗത്യത്തില്‍

കണ്ടെയ്നറുകള്‍ കേരളത്തിലടിയാന്‍ സാധ്യത കുറവെന്ന് കേന്ദ്രം

Update: 2025-06-11 00:56 GMT

തിരുവനന്തപുരം: അറബിക്കടലില്‍ സിങ്കപ്പൂര്‍ ചരക്കുകപ്പലായ 'വാന്‍ഹായ് 503'-തീപിടിച്ചുണ്ടായ ദുരന്തത്തിന്റെ ആഘാതം നിലവില്‍ കേരളത്തെ കാര്യമായി ബാധിക്കാനിടയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കപ്പലില്‍നിന്ന് വീണ കണ്ടെയ്നറുകള്‍ തമിഴ്നാട്, ശ്രീലങ്ക തീരങ്ങളിലാണ് കൂടുതലായും അടിയാന്‍ സാധ്യത. കേരളതീരത്ത് സാധ്യത കുറവാണ്. എന്നാല്‍, അതേസമയം സാധ്യത തീരേ തള്ളിക്കളയാനും സാധിക്കില്ല.

കണ്ടെയ്നറുകള്‍ കൂടുതലായി തീരത്ത് എത്താത്തതുകൊണ്ടുള്ള അപകടം കേരളത്തിന് കുറഞ്ഞിരിക്കുമെന്നേയുള്ളൂ. കപ്പലില്‍നിന്ന് മാരകമായ രാസവസ്തുക്കള്‍ കടലില്‍ കലര്‍ന്നതുകൊണ്ട് പിന്നീടുണ്ടാകാവുന്ന ആഘാതങ്ങള്‍ ഇപ്പോള്‍ വിലയിരുത്തിയിട്ടില്ല. കേന്ദ്ര ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍ ശ്യാം ജഗന്നാഥ്, ഷിപ്പിങ് സ്‌പെഷ്യല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ എന്നിവര്‍ ചൊവ്വാഴ്ച കേരളത്തിലെയും തമിഴ്നാട്ടിലെയും ചീഫ് സെക്രട്ടറിമാരും ദുരന്തനിവാരണ അതോറിറ്റിയുടെയും പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. അതിലാണ് ഇക്കാര്യം അറിയിച്ചത്.

ദുരന്തത്തെപ്പറ്റിയുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഔദ്യോഗികമായി സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഇത്തരം അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ സാധാരണ നടക്കുന്ന യോഗമാണിതെന്നാണ് വിശദീകരണം. ബുധനാഴ്ചയോടെ കണ്ടെയ്റുകള്‍ തീരത്തടുക്കാന്‍ തുടങ്ങുമെന്നാണ് വിലയിരുത്തല്‍. രണ്ടാഴ്ചമുന്‍പ് എംഎസ്സി-എല്‍സ 3 കപ്പല്‍ മറിഞ്ഞപ്പോള്‍ സംസ്ഥാനത്തിന് നേരിട്ടുണ്ടായ ആഘാതം ഇപ്പോഴത്തെ കപ്പല്‍ ദുരന്തംവഴി ഉണ്ടാകില്ലെന്ന വിലയിരുത്തലിന്റെ ആശ്വാസത്തിലാണ് സര്‍ക്കാര്‍.

അതേസമയം കേരള തീരത്ത് അപകടമുണ്ടായ ചരക്കുകപ്പലിലെ തീ അണക്കാനുള്ള ശ്രമം ഇപ്പോഴും തുടുരകായണ്. കപ്പലില്‍ അപകടകരമായ ചരക്കിന്റെ സാന്നിധ്യം സുരക്ഷ ആശങ്ക ഉയര്‍ത്തുന്നതായി കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ പറഞ്ഞു. തീയണക്കല്‍ യജ്ഞത്തില്‍ കോസ്റ്റ് ഗാര്‍ഡും നാവികസേനയും പങ്കാളികളാണ്. അതേസമയം, കപ്പല്‍ ചരിയുന്നതും മുങ്ങുമെന്ന സൂചനയും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നു. കണ്ടെയ്നറുകള്‍ കടലിലേക്ക് മറിയുകയാണ്. കപ്പലിന്റെ മധ്യഭാഗത്തും കണ്ടെയ്‌നര്‍ ബേയിലുമാണ് തീയാളുന്നത്. കപ്പലില്‍നിന്നുള്ള തീയും പുകയും കാരണം, ഒരു പരിധിക്കപ്പുറം ദൗത്യ സേനാംഗങ്ങള്‍ക്ക് അതിനടുത്തേക്ക് പോകാനാവാത്ത സ്ഥിതിയുണ്ട്. തിങ്കളാഴ്ച രാവിലെ ആരംഭിച്ച തീയണക്കല്‍ മൂന്നാം ദിവസവും തുടരും. നിയന്ത്രണാതീതമായ വിധത്തില്‍ തീയാളുന്നതും ഇടക്കുള്ള പൊട്ടിത്തെറിയുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ പ്രതിസന്ധിയാവുന്നത്.

തീപിടിച്ചു പഴുത്തിരിക്കുന്ന കപ്പലിന്റെ വശങ്ങള്‍, ബങ്കര്‍ ടാങ്കിലെ ഇന്ധനം, കണ്ടെയ്‌നറുകളിലുള്ള 32 ടണ്‍ ആല്‍ക്കഹോള്‍ അടങ്ങിയ നൈട്രോ സെല്ലുലോസ്... വാന്‍ ഹയി കപ്പല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഭീഷണി സൃഷ്ടിക്കുന്നതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത് ഈ ഘടകങ്ങളാണ്. വശങ്ങള്‍ തണുപ്പിക്കാതെ കപ്പലില്‍ ടോവിങ് ലൈന്‍ ഘടിപ്പിക്കാനോ കെട്ടിവലിക്കാനോ സാധിക്കില്ല. വെള്ളവും പതയും കപ്പലിന്റെ മുന്‍വശത്തും പിന്നിലും ശക്തമായി പമ്പ് ചെയ്ത് തണുപ്പിക്കാനുള്ള ശ്രമമാണ് ഇന്നലെ രക്ഷാപ്രവര്‍ത്തകര്‍ പ്രധാനമായും നടത്തിയത്.

ആലപ്പുഴ തീരക്കടലില്‍ മൂന്നാഴ്ച മുന്‍പു മുങ്ങിയ ലൈബീരിയന്‍ കപ്പല്‍ എംഎസ്സി എല്‍സ 3 സാല്‍വേജ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ടി ആന്‍ഡ് ടി സാല്‍വേജിനെ തന്നെയാണ് വാന്‍ ഹയി ദൗത്യവും ഏല്‍പിച്ചിരിക്കുന്നത്. തീ കെടുത്തുക, കപ്പല്‍ അപകടകരമാം വിധം കരയിലേക്കു നീങ്ങുകയാണെങ്കില്‍ ഉള്‍ക്കടലില്‍ സുരക്ഷിത മേഖലയിലേക്കു കെട്ടിവലിക്കുക, ഒഴുകുന്ന കണ്ടെയ്‌നറുകള്‍ കടലില്‍വച്ചുതന്നെ സുരക്ഷിതമായി നീക്കുക എന്നിവയ്ക്കാണു സാല്‍വേജ് പ്രവര്‍ത്തനങ്ങളില്‍ പ്രാമുഖ്യം നല്‍കുന്നത്.

കോസ്റ്റ്ഗാര്‍ഡ് യാനങ്ങളായ സമുദ്രപ്രഹരി, സമര്‍ഥ്, സചേത് എന്നിവയും നാവികസേനാ കപ്പലായ ഐഎന്‍എസ് സത്ലജുമാണ് ഇന്നലെ രാവിലെ മുതല്‍ തീ കെടുത്തല്‍ ദൗത്യത്തിനുണ്ടായിരുന്നത്. ഓഫ്‌ഷോര്‍ സപ്ലൈ യാനങ്ങളായ ഓഫ്‌ഷോര്‍ വോറിയര്‍, ട്രൈടണ്‍ ലിബര്‍ട്ടി എന്നിവയും കപ്പലുകളെ കെട്ടിവലിച്ചു നീക്കാനാവുന്ന ടോവിങ് വെസല്‍ വാട്ടര്‍ ലിലിയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി. കോസ്റ്റ്ഗാര്‍ഡിന്റെയും നാവികസേനയുടെയും ഡോണിയര്‍ വിമാനങ്ങള്‍ മേഖലയില്‍ പലവട്ടം നിരീക്ഷണപ്പറക്കല്‍ നടത്തി.

തിങ്കളാഴ്ച രാത്രി മുഴുവന്‍ ഏറെ ദുഷ്‌കരമായ അന്തരീക്ഷവും വെളിച്ചക്കുറവുമെല്ലാം അതിജീവിച്ചാണ് കോസ്റ്റ്ഗാര്‍ഡ്, നാവികസേനാംഗങ്ങള്‍ തീയണക്കലില്‍ ഏര്‍പ്പെട്ടത്. അതിമര്‍ദത്തില്‍ വെള്ളവും തീ കെടുത്താനുള്ള പതയും ചീറ്റിയാണ് ജീവന്‍ പണയപ്പെടുത്തിയുള്ള ദൗത്യസേനയുടെ പോരാട്ടം. സമുദ്ര പ്രഹരി, സചേത്, സമര്‍ഥ് എന്നീ തീരരക്ഷാസേന കപ്പലുകളാണ് ജലവര്‍ഷം നടത്തി ദൗത്യത്തില്‍ പങ്കാളിയാവുന്നത്.

നാവികസേനയുടെ ഐ.എന്‍.എസ് സത്‌ലജ് ആണ് കാണാതായനാലു കപ്പല്‍ ജീവനക്കാര്‍ക്കായി തിരച്ചില്‍ നടത്തുന്നത്. 18 നാവികരെ രക്ഷപ്പെടുത്തി മംഗളൂരുവില്‍ എത്തിച്ച ഐ.എന്‍.എസ് സൂറത്തും രക്ഷാദൗത്യത്തിനായി തിരിച്ചെത്തിയിട്ടുണ്ട്. കൂടാതെ, തീരസേനയുടെ ഡോണിയര്‍ വിമാനം വ്യോമനിരീക്ഷണം നടത്തുന്നുണ്ട്. ഇതില്‍നിന്നുള്ള വിവരം ലഭിച്ചാലേ കപ്പലില്‍നിന്ന് എണ്ണപ്പാട ഉണ്ടായിട്ടുണ്ടോ എന്ന് അറിയാനാവൂ എന്ന് ഡിഫന്‍സ് പി.ആര്‍.ഒ അതുല്‍ പിള്ള കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

രക്ഷപ്പെടുത്തിയ ജീവനക്കാര്‍ മംഗളൂരുവില്‍ ഹോട്ടലിലും പരിക്കേറ്റവര്‍ ആശുപത്രിയിലുമാണുള്ളത്. 18 കപ്പല്‍ ജീവനക്കാരുമായി നാവികസേനയുടെ കപ്പല്‍ ഐ.എന്‍.എസ് സൂറത്ത് തിങ്കളാഴ്ച രാത്രി 10.45നാണ് മംഗളൂരു പണമ്പൂരിലെ തുറമുഖത്ത് എത്തിയത്. ലു യാന്‍ലി (17), സോണിതൂര്‍ ഹേനി (18) എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു. നാലുപേര്‍ക്ക് നിസ്സാര പരിക്കുണ്ട്. തിങ്കളാഴ്ച രാവിലെ 9.20ഓടെ കണ്ണൂര്‍ അഴീക്കലില്‍നിന്ന് 44 നോട്ടിക്കല്‍ മൈല്‍ അകലെയാണ് (81.49 കിലോമീറ്റര്‍) സിംഗപ്പൂരിന്റെ എം.വി വാന്‍ഹായ് 503 എന്ന ചരക്കു കപ്പലിന് തീപിടിച്ചത്.

കടലില്‍ തീപിടിച്ച കപ്പലിലുണ്ടായിരുന്നത് രണ്ടാഴ്ച മുമ്പ് മുങ്ങിത്താഴ്ന്ന കപ്പലിലുണ്ടായിരുന്നതിനെക്കാള്‍ മാരകമായ വസ്തുക്കള്‍. വിവിധ രാജ്യങ്ങളില്‍ നിരോധനമുള്ള കീടനാശിനികളും അനുബന്ധവസ്തുക്കളും വലിയ തോതില്‍ കണ്ടെയ്‌നറുകളിലുണ്ടായിരുന്നു. ഇവയില്‍ പലതും പെട്ടെന്ന് തീപിടിക്കുന്നതും മനുഷ്യര്‍ക്കും ഇതര ജീവജാലങ്ങള്‍ക്കും ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവയുമാണ്. അപകടകരമായ വസ്തുക്കളുടെ പട്ടിക ചൊവ്വാഴ്ച രാവിലെയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ടത്.

ഡയറക്ടര്‍ ജനറല്‍ ഷിപ്പിങ് അംഗീകരിച്ച പട്ടിക ചീഫ് സെക്രട്ടറിയുടെ അംഗീകാരത്തോടെ പുറത്തുവിടുകയായിരുന്നു. 157 കണ്ടെയ്നറുകളിലെ വസ്തുക്കളുടെ വിവരങ്ങളാണ് പട്ടികയില്‍. പല കീടനാശിനികള്‍ക്കും അനുബന്ധ രാസവസ്തുക്കള്‍ക്കും വിവിധ രാജ്യങ്ങളില്‍ നിരോധനമുണ്ട്. നിരോധനമില്ലാത്ത രാജ്യങ്ങളിലേക്ക് കൊണ്ടുപോയതാകാം ഇതില്‍ പലതുമെന്നാണ് നിഗമനം.

Tags:    

Similar News