ദില്‍ഷാനയുടെ ജീവനെടുത്തത് അമിത വേഗത്തിലെത്തിയ ക്രൂയീസര്‍ ജീപ്പ്; കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ ഇടമില്ല; പള്ളിമുക്കിലെ വാഹനാപകടത്തിന് കാരണം അധികൃതരുടെ അനാസ്ഥയെന്ന് നാട്ടുകാര്‍; 19കാരിക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
ദില്‍ഷാനയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
കല്‍പറ്റ: വയനാട് കമ്പളക്കാട് ജീപ്പിടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. അപകടകാരണം ജീപ്പിന്റെ അമിതവേഗമാണെന്നും വഴിയരികില്‍ കൂട്ടിയിട്ടിരിക്കുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പുകളും അപകടത്തിനു കാരണമായെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.
കമ്പളക്കാട് പുത്തന്‍തൊടുകയില്‍ ഹാഷിമി ആയിഷ ദമ്പതികളുടെ മകള്‍ ദില്‍ഷാന (19) ആണ് മരിച്ചത്. വീടിനു സമീപം റോഡരികില്‍ പാലുവാങ്ങാന്‍ കാത്തുനില്‍ക്കുകയായിരുന്ന ദില്‍ഷാനയെ നിയന്ത്രണംതെറ്റിയെത്തിയ ജീപ്പിടിക്കുകയായിരുന്നു. കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കമ്പളക്കാട് സിനിമാളിനു സമീപം ശനിയാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. ബത്തേരി സെന്റ് മേരീസ് കോളജ് രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിനിയാണ്.
കോഴിക്കോട് എയര്‍പോര്‍ട്ടില്‍നിന്ന് മാനന്തവാടിയിലേക്ക് വരുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനം ഇടിച്ചായിരുന്നു അപകടം.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. റോഡരികില്‍ കുടിവെള്ളപദ്ധതിക്കായി ഇറക്കിയ പൈപ്പിലും വാഹനമിടിച്ചിരുന്നു. 30 മീറ്ററോളം ദൂരം സഞ്ചരിച്ചാണ് വാഹനം നിന്നത്. വാഹനത്തിന്റെ മുന്‍വശത്തെ ഇടതുഭാഗത്തെ ആക്സിലും ഒടിഞ്ഞു.
അമിത വേഗത്തിലാണ് ക്രൂയീസര്‍ ജീപ്പെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കുടിവെള്ള വിതരണ പദ്ധതിക്കായി റോഡരികില്‍ ഇറക്കിയിട്ടിരുന്ന വലിയ പൈപ്പില്‍ ഇടിച്ചതിന് ശേഷമാണ് ജീപ്പ് നിയന്ത്രണം നഷ്ടമായി യുവതിയെ ഇടിച്ചത്. അമിത വേഗമുണ്ടായിരുന്നത് കൊണ്ട് തന്നെ പൈപ്പടക്കം കുട്ടിയുടെ ദേഹത്തിടിച്ചിരിക്കാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സംസ്ഥാനപാതയില്‍ കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ ഇടമൊരുക്കാതെ റോഡ് നിര്‍മാണം നടത്തിയത് അപകടങ്ങള്‍കൂടാന്‍ കാരണമായി. ജീപ്പ് അതിവേഗത്തിലെത്തിയതും റോഡരികിലെ പൈപ്പും റോഡരിക് കാടുമൂടി ഓരം ചേരാന്‍ കഴിയാത്തതും ദില്‍ഷാനയുടെ അപകടത്തിന് കാരണമാക്കിയതായി നാട്ടുകാര്‍ പറഞ്ഞു.
ആവശ്യത്തിന് വീതിയില്ലാത്ത റോഡിരികില്‍ ഇത്തരത്തില്‍ പൈപ്പ് ഇറക്കിയിടുന്ന കരാറുകാരും അതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരുമാണ് ദാരുണ സംഭവത്തിന് ഉത്തരവാദികളെന്നും നാട്ടുകാര്‍ ആരോപിച്ചു. റോഡരികില്‍ വളരുന്ന അടിക്കാടുകള്‍ യഥാസമയം വെട്ടിമാറ്റാത്തത് വെല്ലുവിളി ഉയര്‍ത്തുകയാണ്. അപകടംനടന്ന പാതയോരത്ത് കുടിവെള്ളപദ്ധതിയുടെ പൈപ്പ് യാത്രക്കാര്‍ക്ക് തടസ്സമാകുന്നുണ്ട്. കാല്‍നടക്കാര്‍ക്ക് ഓരംചേരാന്‍ സാധിക്കുന്നില്ല.
കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
വൈത്തിരി താലൂക്ക് ആശുപത്രിയില്‍നിന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം മൃതദേഹം കമ്പളക്കാട് വലിയ ജുമാമസ്ജിദ് കബറിസ്ഥാനില്‍ സംസ്‌കരിച്ചു. സുല്‍ത്താന്‍ബത്തേരി സെയ്ന്റ് മേരീസ് കോളേജില്‍ രണ്ടാംവര്‍ഷ ബിഎസ്സി കെമിസ്ട്രി വിദ്യാര്‍ഥിനിയാണ് ദില്‍ഷാന. സഹോദരങ്ങള്‍: മുഹമ്മദ് ഷിഫിന്‍, മുഹമ്മദ് അയാഷ്.
ദില്‍ഷാനയ്ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ദില്‍ഷാനയെ അവസാനമായി ഒരുനോക്കുകാണാന്‍ ഒട്ടേറെ ആളുകളാണ് ഒഴുകിയെത്തിയത്. വൈകീട്ട് 3.30-ഓടെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചു. സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെയെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ദുബായിലായിരുന്ന പിതാവ് രാത്രി എത്തിയതിനെത്തുടര്‍ന്നായിരുന്നു കബറടക്കം.