കെഎം എബ്രഹാമിന്റെ അന്വേഷണ ഫയല്‍ സിബിഐയ്ക്ക് കൈമാറിയത് പ്രധാന അതൃപ്തി; പിപി ദിവ്യയ്‌ക്കെതിരെ കേസെടുത്തത് ചര്‍ച്ചയാക്കി ഒതുക്കിയ യോഗേഷ് അതിലും വലത് ചെയ്തു! ഇഡിയുടേയോ സിബിഐയുടേയോ തലപ്പത്ത് ഈ ഐപിഎസുകാരനെത്തിയാല്‍ എന്തും സംഭവിക്കാമെന്ന് വിലയിരുത്തല്‍; ഡിജിപിക്ക് ക്ലിയറന്‍സ് കൊടുക്കില്ല; യോഗേഷ് ഗുപ്തയെ കേരളത്തില്‍ തളയ്ക്കാന്‍ പിണറായി
തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ സ്ഥാനത്തേക്കു കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്ന സംസ്ഥാനത്തെ മുതിര്‍ന്ന ഡിജിപി യോഗേഷ് ഗുപ്തയ്ക്കു ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത് വിവാദത്തില്‍. കേരളത്തില്‍ വിജിലന്‍സ് മേധാവിയായിരിക്കെ അഴിമതിക്കെതിരെ യോഗേഷ് ഗുപ്ത നടത്തിയ നീക്കങ്ങള്‍ നിര്‍ണ്ണായകമായിരുന്നു. കണ്ണൂരിലെ സിപിഎം നേതാവ് പിപി ദിവ്യയ്‌ക്കെതിരെ പോലും നടപടി എടുത്തു. ഇതോടെ പിണറായി സര്‍ക്കാരിന്റെ കണ്ണിലെ കരടായി യോഗേഷ് ഗുപ്ത. വിജിലന്‍സില്‍ നിന്നും ഫയര്‍ ഫോഴ്‌സിലേക്ക് സ്ഥാന ചലനമുണ്ടായി. പോലീസ് മേധാവിയായി യോഗേഷിനെ നിയമിക്കില്ലെന്നും വിലയിരുത്തലെത്തി. പിന്നാലെയാണ് യോഗേഷ് കേന്ദ്ര ഡെപ്യൂട്ടേഷന് ശ്രമം തുടങ്ങി. അത് ചെന്ന് നിന്നത് ഇ ഡിയുടെ ഡയറക്ടര്‍ പദവിയിലേക്കാണ്. യോഗേഷ് ഇഡി തലപ്പത്ത് എത്തിയാല്‍ എന്തും സംഭവിക്കും. മുഖ്യമന്ത്രി പിണറായി വിജയനെതിരായ കേസുകളില്‍ ഇഡി അതിവേഗം മുമ്പോട്ട് പോകാനും സാധ്യതയുണ്ട്. ഇതെല്ലാം മനസ്സിലാക്കി യോഗേഷ് ഇഡി തലപ്പത്ത് എത്താതിരിക്കാനുള്ള കള്ളക്കളികളും നടന്നു. ഇതിന്റെ ഭാഗമായി ക്ലിയറന്‍സ് സംസ്ഥാനം നല്‍കിയില്ല. ഇതോടെ ഈ ക്ലിയറന്‍സ് വേഗത്തില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രം വീണ്ടും സംസ്ഥാനത്തിനു കത്തയച്ചു. തുടര്‍ച്ചയായ മൂന്നു കത്തുകള്‍ അയച്ചിട്ടും സംസ്ഥാനം ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വീണ്ടും ചീഫ്‌സെക്രട്ടറിക്ക് കത്ത് നല്‍കിയത്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ പ്രതിയായ കേസുകളില്‍ ഇഡി അന്വേഷണത്തിന് തയ്യാറെടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് യോഗേഷിനെ ഇഡി തലപ്പത്ത് എത്തുന്നതില്‍ നിന്നും തടയുന്നതെന്നാണ് സൂചനകള്‍.
ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലില്‍ ജൂണ്‍ ഒന്നിന് യോഗേഷ് ഗുപ്ത പരാതി നല്‍കിയെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ ഒരു ഡിജിപി പരാതി നല്‍കിയിട്ടും പരിഗണിക്കാത്ത അപൂര്‍വ്വ സംഭവമാണ് ഇത്. യോഗേഷിനെ സുപ്രധാന പദവികളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകാനുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എത്രയുംവേഗം നല്‍കണമെന്നാണ് ആവശ്യം. കഴിഞ്ഞ ഒന്നരമാസത്തിനിടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കേന്ദ്രം നല്‍കിയ എട്ട് കത്തുകളും പ്രതികാരനടപടിയുടെ ഭാഗമായി സംസ്ഥാനം തള്ളിയിരുന്നു. ഇതേതുടര്‍ന്ന് യോഗേഷ് ഗുപ്ത മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലില്‍ ജൂണ്‍ ഒന്നിന് നല്‍കിയ പരാതി ഇന്നലെവരെയും തുറന്നിട്ടില്ല. സംസ്ഥാനത്തിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലേ കേന്ദ്ര അന്വേഷണ ഏജന്‍സികളിലെ നിയമനത്തിനുള്ള പാനലിലേക്ക് യോഗേഷ് ഗുപ്തയെ പരിഗണിക്കൂ. കേരളം കേന്ദ്രത്തിന് കൈമാറിയ പൊലീസ് മേധാവി പട്ടികയില്‍ നിതിന്‍ അഗവര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍ എന്നിവര്‍ക്ക് പിന്നില്‍ മൂന്നാമനായാണ് യോഗേഷ് ഗുപ്തയുടെ സ്ഥാനം. ഇവര്‍ക്ക് പിന്നിലാണ് മനോജ് എബ്രഹാം. ആദ്യത്തെ മൂന്നുപേരോടും ഇടത് സര്‍ക്കാറിന് താല്‍പര്യമില്ലാത്തതിനാല്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരോട് പട്ടികയില്‍നിന്ന് സ്വയം ഒഴിവാകണമെന്ന് 'പ്രത്യേക ദൂതന്‍' വഴി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശം ഇരുവരും തള്ളുകയായിരുന്നു. ഇതോടെയാണ് യോഗേഷ് ഗുപ്തയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ തടഞ്ഞത് എന്നും സൂചനകളുണ്ട്.
ഇതുസംബന്ധിച്ച് നേരിട്ട് പരാതി അറിയിക്കാന്‍ മുഖ്യമന്ത്രിയുടെ സമയം യോഗേഷ് ഗുപ്ത തേടിയെങ്കിലും കൂടിക്കാഴ്ചക്ക് അനുമതി നല്‍കിയില്ല. 2030വരെ സര്‍വിസുള്ള യോഗേഷ് ഗുപ്ത മൂന്നുമാസം മുമ്പുവരെ പൊലീസ് മേധാവിയാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരുന്ന ഉദ്യോഗസ്ഥരിലൊരാളായിരുന്നു. എന്നാല്‍ വിജിലന്‍സ് ഡയറക്ടറായിരിക്കെ കണ്ണൂര്‍ മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരേ കേസെടുക്കണമെന്ന് ശിപാര്‍ശചെയ്തതും സര്‍ക്കാറിനോട് കൂടിയാലോചിക്കാതെ കെ.എം. എബ്രഹാമിനെതിരായ വിജിലന്‍സ് കേസിന്റെ ഫയലുകള്‍ സി.ബി.ഐക്ക് കൈമാറിയതും സര്‍ക്കാറിന്റെ അപ്രീതിക്ക് കാരണമാക്കി. ഇതിനുപിന്നാലെയാണ് അദ്ദേഹത്തെ വിജിലന്‍സില്‍നിന്ന് ഫയര്‍ഫോഴ്‌സിലേക്ക് മാറ്റിയത്. യോഗേഷ് ഗുപ്തയുടെ ഏപ്രില്‍ അവസാനമാണ് കേന്ദ്രം ക്ലിയറന്‍സ് ആവശ്യപ്പെട്ടത്. വിജിലന്‍സ് കേസോ അന്വേഷണമോ ഉണ്ടോയെന്നതുസംബന്ധിച്ച് പോലീസ് മേധാവിയില്‍നിന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് വാങ്ങിയിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. തുടര്‍ന്ന് ജൂണ്‍ ഒന്നിന് യോഗേഷ് ഗുപ്ത മുഖ്യമന്ത്രിയുടെ പോര്‍ട്ടലില്‍ പരാതിനല്‍കി. സംസ്ഥാനത്തിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലേ കേന്ദ്ര അന്വേഷണ ഏജന്‍സികളിലെ നിയമനത്തിനുള്ള പാനലിലേക്ക് യോഗേഷ് ഗുപ്തയെ പരിഗണിക്കൂ. സിബിഐയിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും ജോലിചെയ്തിട്ടുള്ള യോഗേഷ് ഗുപ്ത ഈ ഏജന്‍സികളുടെ തലപ്പത്തെത്താന്‍ സാധ്യതയുള്ള ഉദ്യോഗസ്ഥനാണ്.
30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവരെയാണ് പോലീസ് മേധാവിയാക്കി നിയമിക്കുക. അത്രയും സര്‍വീസുള്ളവര്‍ പട്ടികയില്‍ ഇല്ലെങ്കില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയവരെയും പരിഗണിക്കും. സംസ്ഥാനപട്ടികയിലുള്ള സുരേഷ് രാജ് പുരോഹിത്, എം.ആര്‍. അജിത്കുമാര്‍ എന്നിവര്‍ക്ക് 30 വര്‍ഷത്തെ സര്‍വീസില്ല. യുപിഎസ്സിയുടെ മൂന്നംഗ പട്ടികയില്‍ യോഗേഷ് ഗുപ്ത ഉള്‍പ്പെട്ടാലും സംസ്ഥാന പോലീസ് മേധാവിസ്ഥാനത്തിന് സാധ്യതയില്ലെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണെങ്കിലും കെ.എം. എബ്രഹാമിനെതിരായ വിജിലന്‍സ് കേസിന്റെ ഫയലുകള്‍ സിബിഐക്ക് കൈമാറിയത് വിജിലന്‍സ് ഡയറക്ടറായിരിക്കെ യോഗേഷായിരുന്നു. ചില പൊതുമേഖലാ സ്ഥാപനങ്ങളിലെ കണക്ക് ക്രമക്കേട് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടതും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പരാതികളില്‍ തീര്‍പ്പുണ്ടാക്കിയതും യോഗേഷായിരുന്നു. ഇതെല്ലാം സര്‍ക്കാരിന്റെ അപ്രീതിക്ക് കാരണമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തെ വിജിലന്‍സില്‍നിന്ന് അഗ്‌നിരക്ഷാവിഭാഗത്തിലേക്ക് മാറ്റിയത്. സര്‍ക്കാരുമായി ഇടഞ്ഞ യോഗേഷ് ഗുപ്ത കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന വിലയിരുത്തല്‍ സെക്രട്ടറിയേറ്റിലെ പലര്‍ക്കുമുണ്ട്. ഈ സാഹചര്യത്തിലാണ് ക്ലിയറന്‍സ് കൊടുക്കാതെ കേരളത്തിലെ അപ്രധാന തസ്തികകളില്‍ യോഗേഷിനെ ഒതുക്കാനുള്ള നീക്കം.
നവീന്‍ ബാബു ആത്മഹത്യാ കേസില്‍ പി.പി. ദിവ്യക്കെതിരെ സ്വീകരിച്ച നടപടികളാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചതെന്ന് യോഗേഷ് ഗുപ്തയെ അനുകൂലിക്കുന്നവര്‍ പറയുമ്പോള്‍ ചില ഫയലുകള്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ സി.ബി.ഐക്ക് കൈമാറിയതാണ് പ്രശ്‌നമെന്ന് മറ്റൊരു വിഭാഗം ആരോപിക്കുന്നു. ഇത് കെ എം എബ്രഹാമുമായി ബന്ധപ്പെട്ട ഫയലുകളാണ്. ഇതോടെ പൊലീസ് മേധാവിയാക്കില്ലെന്ന് ഏതാണ്ട് ഉറപ്പായ യോഗേഷ് ഗുപ്ത കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് മടങ്ങാനുള്ള നീക്കം നടത്തുകയായിരുന്നു.