ഇംഗ്ലണ്ടിലെ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍നിന്നും സ്വര്‍ണ ടോയ്ലെറ്റ് മോഷ്ടിച്ച് വില്‍ക്കാന്‍ ശ്രമിച്ച കേസ്; ശരിക്കുമുള്ള മോഷ്ടാക്കള്‍ ഇയാളെ കേസില്‍ പെടുത്തുകയായിരുന്നു എന്ന് കണ്ടെത്തല്‍; കോടീശ്വരനെ കുറ്റവിമുക്തനാക്കി കോടതി

Update: 2025-05-20 15:30 GMT

ഒക്‌സ്‌ഫോര്‍ഡ്: ഇംഗ്ലണ്ടിലെ പ്രശസ്തമായ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍നിന്ന് മോഷ്ടിച്ച 18 കാരറ്റ് സ്വര്‍ണ ടോയ്‌ലറ്റുമായി ബന്ധപ്പെട്ട കേസില്‍ ആരോപണവിധേയനായ സ്വര്‍ണവ്യാപാരി ഫ്രെഡ് ഡോയെ കുറ്റവിമുക്തനാക്കി ഒക്‌സ്‌ഫോര്‍ഡ് ക്രൗണ്‍ കോടതി. വിങ്ക്ഫീല്‍ഡിലെ സംസ്ഥാനവാസിയായ ഫ്രെഡിനെതിരെ ഉണ്ടായിരുന്ന രണ്ട് വര്‍ഷത്തെ തടവുശിക്ഷയും കോടതി റദ്ദാക്കി. ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റായ മൗറിസിയോ കറ്റേലന്‍ ആണ് 'അമേരിക്ക' എന്ന് പേരുള്ള ഈ 18-കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത ടോയ്ലെറ്റിന്റെ സ്രഷ്ടാവ്. പ്രദര്‍ശനത്തിന്റെ ഭാഗമായാണ് സ്വര്‍ണ ടോയ്ലെറ്റ് ഒക്സ്ഫോര്‍ഡ്ഷെയറിലെ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ സ്ഥാപിച്ചത്. ന്യൂയോര്‍ക്ക് സിറ്റിയിലെ സോളമന്‍ ആര്‍. ഗഗ്ഗന്‍ഹെയിം മ്യൂസിയത്തിനായി 2016-ലാണ് ഈ സ്വര്‍ണ ടോയ്ലെറ്റ് നിര്‍മിക്കപ്പെട്ടത്.

2019-ലെ മോഷണത്തിനുശേഷം, സ്വര്‍ണ ടോയ്‌ലെറ്റ് വിറ്റഴിക്കുന്നതിനായി ഫ്രെഡിനെ സമീപിച്ചതായി കണ്ടെത്തിയിരുന്നു. സ്വര്‍ണം വില്‍ക്കാനുള്ള ശ്രമത്തിനിടയില്‍ മാത്രം ഇയാള്‍ കേസുമായി ബന്ധപ്പെട്ടുവെന്നും, മുഖ്യ പ്രതികളുമായുള്ള ബന്ധം നിമിഷങ്ങള്‍ക്കുള്ളിലാണെന്നും കോടതി വിലയിരുത്തി. തുടക്കത്തില്‍ 21 മാസത്തെ തടവുശിക്ഷ വിധിച്ചിരുന്നെങ്കിലും, അന്വേഷണത്തിന്റെയും പ്രതിയുടെ വാദങ്ങളുടെയും അടിസ്ഥാനത്തില്‍ പിന്നീട് കുറ്റവിമുക്തനാക്കുകയായിരുന്നു.

മൂന്നര കോടി രൂപ വിലവരുന്ന വിഖ്യാത ഇറ്റാലിയന്‍ ശില്പി മൗറിസിയോ കറ്റേലന്റെ കലയായ ''അമേരിക്ക'' എന്ന ടോയ്‌ലറ്റിന്റെ മോഷണത്തിന് ശേഷം, സ്വര്‍ണം വില്‍ക്കാനുള്ള നീക്കത്തില്‍ ഫ്രെഡ് ഡോയേയും കുറ്റക്കാരനായി ആക്കിയതായിരുന്നു. കേസിലെ മറ്റ് പ്രതികളായ ജോണ്‍സ്, ബോറ ഗുക്കക്, ജെയിംസ് ഷീന്‍ എന്നിവരോടൊപ്പം ഫ്രെഡിനെയും അറസ്റ്റു ചെയ്തിരുന്നുവെങ്കിലും, കേസ് കൂടുതല്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ കുറ്റത്തില്‍ പങ്കില്ലെന്നത് തെളിഞ്ഞത്.

മോഷണം നടത്തിയതിന് പിന്നാലെ ഷീന്‍ ആണ് ഫ്രെഡിനെ ബന്ധപ്പെട്ട് സ്വര്‍ണം വില്‍ക്കുന്നതിനെക്കുറിച്ച് സംസാരിച്ചത്. സ്വര്‍ണത്തിന്, കാര്‍ എന്ന കോഡ് വാക്ക് നല്‍കിയാണ് ഇവര്‍ ഡീല്‍ സംസാരിച്ചത്. ഓരോ കാറിനും 26,500 പൗണ്ടാണ് സംസാരിച്ചുറപ്പിച്ചത്. അതായത്, ഓരോ പവനും 26,500 പൗണ്ട്, ഏകദേശം 30 ലക്ഷത്തിലധികം രൂപ. മോഷണ സ്വര്‍ണം വില്‍ക്കാനായി തന്നെ ബന്ധപ്പെട്ടവരോട് രണ്ടുമിനിറ്റിനുള്ളില്‍ വിറ്റുതരാം എന്ന് പറഞ്ഞ ഫ്രെഡിന് 21 മാസത്തെ തടവുശിക്ഷയായിരുന്നു കോടതി ആദ്യം വിധിച്ചത്.

എന്നാല്‍ പിന്നീട്, തനിക്ക് മോഷ്ടാക്കളെ മുന്‍പരിചയം ഇല്ലെന്നതും നേരത്തെ ഇത്തരത്തിലുള്ള ഒരു കേസിലും ഇയാള്‍ ഉള്‍പെട്ടിട്ടില്ല എന്നതും കോടതിയില്‍ ബോധിപ്പിക്കാന്‍ ഫ്രെഡിനായി. മാത്രമല്ല, തന്റെ നല്ല സ്വഭാവത്തേയും വ്യാപാര ബന്ധങ്ങളേയും ഉപയോഗിക്കാനാണ് മോഷ്ടാക്കള്‍ ശ്രമിച്ചതെന്നും താന്‍ ഇതില്‍ പെട്ടുപോവുകയായിരുന്നു എന്നും ഫ്രെഡ് കോടതിയെ ധരിപ്പിച്ചു. ഇംഗ്ലണ്ടിന്റെ സ്വര്‍ണ-രത്ന വ്യാപാരകേന്ദ്രം എന്നറിയപ്പെടുന്ന ഹാറ്റണ്‍ ഗാര്‍ഡന്‍ എന്ന് സ്ഥലത്ത് ഫ്രെഡിന് അത്രയധികം ബന്ധങ്ങളുണ്ടായിരുന്നു.

ഫ്രെഡിന്റെ വാദങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ഇയാളെ കുറ്റവിമുക്തനാക്കിയത്. 'നിങ്ങള്‍ക്ക് കുറ്റകൃത്യത്തില്‍ കാര്യമായ പങ്കുണ്ടായിരുന്നില്ല. കുറ്റകൃത്യംകൊണ്ട് വ്യക്തിപരമായ നേട്ടങ്ങളുണ്ടായിരുന്നില്ല. കുറ്റവാളികളുമായുള്ള നിങ്ങളുടെ ബന്ധം വളരെ കുറഞ്ഞ സമയത്തേക്ക് മാത്രമായിരുന്നു,' വിധി പ്രസ്താവിച്ചുകൊണ്ട് ഓക്സ്ഫോര്‍ഡ് ക്രൗണ്‍ കോടതി ജഡ്ജ് ഇയാന്‍ പ്രിന്‍ഗിള്‍ പറഞ്ഞു.

'എന്റെ നല്ല സ്വഭാവത്തെ മോഷ്ടാക്കള്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. ഒരിക്കലും ചെയ്യാന്‍ പാടില്ലായിരുന്ന ഒരു കാര്യത്തിലാണ് ഞാന്‍ വന്നുപെട്ടത്. എനിക്കെന്റെ വീട്ടില്‍ പോയാല്‍മതി, കുടുംബത്തിനൊപ്പം സമയം ചെലവഴിച്ചാല്‍ മതി. ഞാനൊരു നല്ല മനുഷ്യനാണ്,' കോടതിക്ക് പുറത്തെത്തിയ ഫ്രെഡ് മാധ്യമങ്ങളോട് പറഞ്ഞു. s

Tags:    

Similar News