സജി മഞ്ഞക്കടമ്പിലിനെ സ്ഥനാര്‍ത്ഥിയാക്കാനുള്ള ആലോചനകളില്‍ അന്‍വര്‍; ലക്ഷ്യം മലയോര കര്‍ഷകരുടെ വോട്ട് പിടിച്ച് യുഡിഎഫിനെ തോല്‍പ്പിക്കല്‍; 'പിണറായിസം' വിട്ടു കളിക്കാന്‍ അന്‍വര്‍ തയ്യാറാകുമോ? ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിച്ചില്ലെങ്കില്‍ അന്‍വറിന് കോണ്‍ഗ്രസ് കൊടുക്കില്ല; 'നിലമ്പൂരാന്‍' പ്രതിസന്ധിയില്‍

Update: 2025-05-30 01:41 GMT

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി.വി. അന്‍വര്‍ മത്സരിക്കില്ല. പകരം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് മറ്റൊരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും. സജി മഞ്ഞക്കടമ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. പാര്‍ട്ടിയെ യുഡിഎഫ് ഘടകകക്ഷിയാക്കി പ്രഖ്യാപിച്ചില്ലെങ്കില്‍ പി.വി. അന്‍വര്‍ മത്സരിക്കണമെന്ന് വ്യാഴാഴ്ച മഞ്ചേരിയില്‍ ചേര്‍ന്ന തൃണമൂല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അതേസമയം, വെള്ളിയാഴ്ച സംസ്ഥാന കമ്മിറ്റിചേര്‍ന്ന് ചര്‍ച്ചചെയ്തശേഷമേ ഇതില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് പി.വി. അന്‍വറും തൃണമൂല്‍ നേതാക്കളും യോഗത്തിന് ശേഷം പ്രതികരിച്ചു. സജിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് അന്‍വര്‍ നീങ്ങുന്നത്. മലയോര ക്രൈസ്തവരുടെ വോട്ട് ലക്ഷ്യമിട്ടാണ് ഈ നീക്കം. കേരളാ കോണ്‍ഗ്രസില്‍ നിന്നും സജിയ്‌ക്കൊപ്പമെത്തിയ നേതവാണ് സജി. ബിജെപിയുമായും സജി മഞ്ഞകടമ്പില്‍ സഹകരിച്ചിട്ടുണ്ട്.

തങ്ങളെ യുഡിഎഫ് ഘടകകക്ഷിയാക്കണമെന്നതാണ് പി.വി. അന്‍വറിന്റെയും തൃണമൂലിന്റെയും ആവശ്യം. ഇതിനായുള്ള അവസാനവട്ട സമ്മര്‍ദമാണ് പി.വി. അന്‍വറിന്റെ ശ്രമം. യുഡിഎഫ് ഘടകകക്ഷിയാക്കുമെന്ന് പ്രഖ്യാപിച്ചാല്‍ ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിനായി അന്‍വര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രവര്‍ത്തിക്കുമെന്നും സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം തൃണമൂല്‍ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇതിനൊപ്പമാണ് മത്സരിക്കുമെന്ന അന്‍വറിന്റെ ഭീഷണി. എന്നാല്‍ മത്സരിച്ച് തോറ്റാല്‍ അത് നാണക്കേടാകും. ഈ സാഹചര്യത്തില്‍ മറ്റൊരാളെ നിര്‍ത്തി പരമാവധി വോട്ട് നേടുകയാണ് അന്‍വറിന്റെ ശ്രമം. എന്നാല്‍ യുഡിഎഫ് തീരുമാനം വരും വരെ കാത്തിരിക്കും. ആര്യാടന്‍ ഷൗക്കത്ത് എന്നല്ല, യുഡിഎഫ് നിര്‍ത്തുന്ന ഏത് സ്ഥാനാര്‍ഥിയെയും പിന്തുണയ്ക്കാമെന്ന് ആയിരംവട്ടം പറഞ്ഞതാണെന്നും അതിലെന്താ കണ്‍ഫ്യൂഷന്‍ എന്നുമായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പി.വി. അന്‍വറിന്റെ പ്രതികരണം.

''അങ്ങനെ കണ്‍ഫ്യൂഷനുണ്ടെന്നുള്ള നരേഷന്‍ യുഡിഎഫ് നേതാക്കളുണ്ടാക്കുന്നുണ്ട്. ഏത് ചെകുത്താനായാലും സമ്മതിക്കുമെന്നാണ് ഞാന്‍ അവസാനം പറഞ്ഞത്. പക്ഷേ, നമ്മളെ കക്ഷിയാക്കണ്ടേ. നമ്മളെ ഘടകകക്ഷിയാക്കുമെങ്കില്‍ മാത്രമേ ഇനി സംസാരമുള്ളൂ. അങ്ങനെയാണ് ഇന്നത്തെ തീരുമാനം. മത്സരിക്കണോ വേണ്ടയോ എന്നത് നാളത്തെ ചര്‍ച്ചയില്‍ തീരുമാനിക്കും. യുഡിഎഫിലെ ചിലയാളുകള്‍ക്ക് ദുഷ്ടചിന്തകളുണ്ടെന്ന് ബോധ്യപ്പെട്ടു. ഇനി അബദ്ധത്തില്‍ ചാടരുതെന്നാണ് സെക്രട്ടേറിയറ്റിലെ പൊതുധാരണ. യുഡിഎഫിലെ ചില ആളുകളില്‍ അവിശ്വാസ്യത അനുഭവപ്പെട്ടിട്ടുണ്ട്. ഒളിച്ചിരുന്നുള്ള ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ല. സ്വകാര്യതയില്‍ ഇതുവരെ ചര്‍ച്ചചെയ്തു. അതിലെ വിശ്വാസം നഷ്ടപ്പെട്ടു. അതിനാല്‍ പൊതുവായുള്ള ചര്‍ച്ചയേ ഇനിയുള്ളൂ, പി.വി. അന്‍വര്‍ പറഞ്ഞു.

തൃണമൂലിനെ യുഡിഎഫ് ഘടകകക്ഷി ആക്കുന്നതില്‍ എന്താ കുഴപ്പമെന്നും പി.വി. അന്‍വര്‍ ചോദിച്ചു. ഒരു പ്രവാസി അസോസിയേഷന്‍, രണ്ടാളുകളും ഒരു കമ്പ്യൂട്ടറുമുള്ള പാര്‍ട്ടി ഇതില്‍ ഘടകകക്ഷിയാണ്. കേരളത്തിലെ പൊതുസമൂഹത്തിന് പോലും അറിയില്ല ഈ സംഘടനയേക്കുറിച്ച്. അവര്‍പോലും ഘടകകക്ഷിയാണ്. പിന്നെ എന്തുകൊണ്ടാണ് ഞങ്ങളെ ഘടകകക്ഷിയാക്കാത്തതെന്ന് വിശദീകരണം തരണമെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ യഥാര്‍ഥ പ്രശ്‌നം നിലമ്പൂരിലെ ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വമാണെന്നു കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. വി.എസ്.ജോയിക്കുവേണ്ടി പരസ്യമായി വാദിച്ച അന്‍വര്‍ ഒരുഘട്ടത്തില്‍ തന്റെ അഭിപ്രായം കോണ്‍ഗ്രസിന്റെയും അഭിപ്രായമാകുമെന്നു കരുതുകയും ചെയ്തു. എന്നാല്‍, ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷം കോണ്‍ഗ്രസിലെ ചര്‍ച്ചകളില്‍ ഷൗക്കത്തിനായിരുന്നു മുന്‍തൂക്കം. ഘടകകക്ഷികളുടെ അഭിപ്രായം തേടിയ കോണ്‍ഗ്രസ് അന്‍വറിനോടു ചര്‍ച്ചയ്ക്കു മുതിര്‍ന്നില്ല. സ്ഥാനാര്‍ഥിപ്രഖ്യാപനം നടത്തിയതോടെ അന്‍വര്‍ ഷൗക്കത്തിനെതിരെ വീണ്ടും തിരിയുകയായിരുന്നു. യുഡിഎഫ് സഹകരണം സംബന്ധിച്ച പ്രഖ്യാപനം ആ സമയത്തു നടക്കാത്തതും അദ്ദേഹത്തെ ചൊടിപ്പിച്ചു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അന്‍വര്‍ ഉപാധിവച്ചാല്‍ അംഗീകരിക്കാനാവില്ലെന്ന നിലപാട് യുഡിഎഫ് എടുത്തു. അവിടെ തന്നെ യുഡിഎഫ് തുടര്‍ന്നും നില്‍ക്കും.

കെ.സി.വേണുഗോപാല്‍ വഴി സമ്മര്‍ദം ചെലുത്താന്‍ കഴിയുമെന്ന അന്‍വറിന്റെ പ്രതീക്ഷയും പാളി. സംസ്ഥാന നേതൃത്വത്തെ ദുര്‍ബലമാക്കുന്ന ഒരു നീക്കത്തിനും താനില്ലെന്ന് വ്യക്തമാക്കി കൂടിക്കാഴ്ചയ്ക്കു വേണുഗോപാല്‍ വിസമ്മതിച്ചു. ഇതോടെ, ഒരേസമയം സംസ്ഥാന മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ശത്രുപക്ഷത്തുനിര്‍ത്തുന്ന നിലയിലായിരിക്കുന്നു അന്‍വര്‍.

Tags:    

Similar News