തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുക്കുക ആയിരുന്നുവെന്നും മുഖത്ത് ചെളിവാരി എറിയുകയാണെന്നും പറഞ്ഞത് തൃണമൂലിന് നാണക്കേടായി; നിലമ്പൂരിലെ ചര്‍ച്ചകളില്‍ ബംഗാള്‍ മുഖ്യമന്ത്രി കടുത്ത അതൃപ്തിയില്‍; കോണ്‍ഗ്രസിന് മുമ്പില്‍ കുമ്പിട്ട് നില്‍ക്കുന്നത് പാര്‍ട്ടി നയമല്ല; നിലമ്പൂരില്‍ മത്സരിച്ചേ മതിയാകൂവെന്ന് തൃണമൂല്‍ ദേശീയ നേതൃത്വം; മമത കട്ടക്കലിപ്പില്‍; അന്‍വറിന് കൂടുതല്‍ കുരുക്ക്‌

Update: 2025-05-30 06:05 GMT

ന്യൂഡല്‍ഹി: കേരളത്തിലെ രാഷ്ട്രീയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അപമാനിക്കപ്പെടുന്നുവെന്ന വിലയിരുത്തലില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കേരള ഘടകത്തിന്റെ ഇടപെടലുകളില്‍ കടുത്ത അതൃപ്തിയിലാണ് മമത. കോണ്‍ഗ്രസുകാര്‍ക്ക് മുമ്പില്‍ കുമ്പിട്ടു നില്‍ക്കുന്നുവെന്ന തരത്തില്‍ കേരള നേതൃത്വം മാറിയോ എന്ന സംശയമാണ് മമതയ്ക്കുള്ളത്. നിലമ്പൂരില്‍ മത്സരിച്ച് കരുത്ത് കാട്ടാന്‍ പിവി അന്‍വറിനോട് തൃണമൂല്‍ നേതൃത്വം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ എത്രയും വേഗം തീരുമാനമെടുക്കാനാണ് നിര്‍ദ്ദേശം. കേരളത്തിലെ തൃണമൂലിന്റെ നീക്കങ്ങള്‍ ദേശീയ നേതൃത്വം നിരീക്ഷിക്കുന്നുണ്ട്. കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് പാര്‍ട്ടിയുണ്ടാക്കി ബംഗാളില്‍ അധികാരം പിടിച്ചെടുത്ത നേതാവാണ് മമതാ ബാനര്‍ജി. അത്തരത്തിലൊരു നേതാവിന്റെ രാഷ്ട്രീയത്തിന് ചേരുന്ന പ്രവര്‍ത്തികള്‍ കേരളത്തിലെ നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്ന നിലപാടാണ് തൃണമൂല്‍ ദേശീയ നേതൃത്വത്തിനുള്ളത്. പിവി അന്‍വറിനെ മത്സരിപ്പിക്കാന്‍ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് തൃണമൂലിന്റെ നിലപാട്. യുഡിഎഫ് തീരുമാനത്തിനായി കാക്കുന്ന അന്‍വറിന്റെ രാഷ്ട്രീയ സമീപനത്തോട് തൃണമൂല്‍ ദേശീയ നേതൃത്വം കടുത്ത അതൃപ്തിയിലാണ്.

സ്വന്തം നിലയില്‍ മത്സരിക്കുന്ന കാര്യത്തില്‍ കെ സി വേണുഗോപാലിനെ കണ്ട ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂവെന്നാണ് പിവി അന്‍വറിന്റെ പുതിയ പ്രഖ്യാപനം. തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും മുഖത്ത് ചെളിവാരി എറിയുകയാണെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചിരുന്നു. ജനങ്ങളോട് പറയുമ്പോഴാണ് അധികപ്രസംഗി ആകുന്നത്. യുഡിഎഫില്‍ നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ നിലമ്പൂരില്‍ തനിച്ച് മത്സരിക്കുമെന്നും പ്രചാരണത്തിനായി മമത ബാനര്‍ജിയെ എത്തിക്കുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു. ഇ്ത്തരം പ്രസ്താവനകളെല്ലാം തൃണമൂല്‍ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. നിലമ്പൂരില്‍ പിവി അന്‍വര്‍ മത്സരിച്ചാല്‍ പോലും പ്രചരണത്തിന് മമത വരില്ല. തീര്‍ത്തും പ്രാദേശികമായ തിരഞ്ഞെടുപ്പിലെ പ്രചരണങ്ങള്‍ മമത നടത്താറില്ലെന്നാണ് നേതൃത്വം പറയുന്നത്. പിവി അന്‍വര്‍ മത്സരിക്കണമെന്നാണ് തൃണമൂല്‍ ദേശീയ നേതൃത്വത്തിന്റെ ആഗ്രഹം. ഇതിന് അന്‍വര്‍ വഴങ്ങുമോ എന്നതാണ് നിര്‍ണ്ണായകം. ഏതായാലും കേരളത്തിലെ രാഷ്ട്രീയം മമതയും നിരീക്ഷിക്കുന്നുണ്ട്.

അന്‍വര്‍ തന്നെയാണ് താന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ഒരു ദിവസം കൂടി വൈകുമെന്ന് അറിയിച്ചത്. ഒരു പകല്‍ കൂടി കാത്തിരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ അറിയിച്ചതായും മാന്യമായ പരിഹാരം ഈ വിഷയത്തില്‍ പ്രതീക്ഷിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു. മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയാണ് വിഷയത്തില്‍ രമ്യതയ്ക്ക് ശ്രമിക്കുന്നതായാണ് അന്‍വര്‍ പറഞ്ഞു വയ്ക്കുന്നത്. എന്നാല്‍ ഇത്തരമൊരു നീക്കം നടത്തുന്നില്ലെന്നാണ് ലീഗ് നല്‍കുന്ന സൂചന. പി.വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിന് യുഡിഎഫ് മുന്നണിയില്‍ സഖ്യപാര്‍ട്ടിയായി പ്രവശനം വേണമെന്നാണ് ആവശ്യം. എന്നാല്‍ പ്രവേശനം സാധ്യമല്ലെന്ന തരത്തിലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണമാണ് അന്‍വറിനെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ വി.ഡി സതീശനെതിരെ പിന്നാലെ പരസ്യമായി പ്രതികരിച്ചിരുന്നു. ഇതോടെ കോണ്‍ഗ്രസ് ഹൈക്കമാണ്ടും അന്‍വറിനെതിരായി. അന്‍വറിനെ കൂടെ കൂട്ടുന്നതിലെ പ്രതിസന്ധി യുഡിഎഫ് തിരിച്ചറിഞ്ഞു. അപ്പോഴും എങ്ങനേയും യുഡിഎഫില്‍ കയറി കൂടാനായി അന്‍വറിന്റെ ശ്രമം. ഇതാണ് മമതാ ബാനര്‍ജി അടക്കമുള്ള ദേശീയ നേതാക്കളെ ചൊടിപ്പിക്കുന്നത്.

അന്‍വര്‍ പരസ്യവിമര്‍ശനം തുടരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ് രംഗത്തു വന്നിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനെ ലക്ഷ്യമിടുന്നത് അന്‍വറിന്റെ തന്ത്രമാണെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. സഹകരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടും ഹൈക്കമാന്‍ഡ് തീരുമാനിച്ച സ്ഥാനാര്‍ത്ഥിയെ അന്‍വര്‍ നിരന്തരം ചോദ്യം ചെയ്യുന്നത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് യുഡിഎഫ്. കോണ്‍ഗ്രസ് കീഴടങ്ങിയെന്ന് വരുന്ന ഒരു ഒത്തുതീര്‍പ്പും വേണ്ടെന്ന തീരുമാനത്തിലാണ് നേതാക്കള്‍. അന്‍വര്‍ യുഡിഎഫുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അസോസിയേറ്റ് അംഗം ആക്കുന്നതില്‍ കൂട്ടായ ചര്‍ച്ച നടത്തണമെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. 'അന്‍വര്‍ മത്സരിക്കുമെന്നതില്‍ പേടിയില്ല. അവസാന നിമിഷവും മത്സരിക്കുമെന്ന മുന്നറിയിപ്പ് നല്‍കി യുഡിഎഫിലെത്താന്‍ പരിശ്രമിക്കുകയാണ് അന്‍വര്‍. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ സതീശനെ കൂടി ഉന്നമിട്ടാണ്'- അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.

ഇന്ന് യുഡിഎഫ് യോഗം ചേരുന്ന സാഹചര്യത്തില്‍ കൂടിയാണ് അന്‍വര്‍ ഒരു ദിവസം കൂടി കാത്തിരിക്കാന്‍ തീരുമാനിച്ചത്. അന്‍വര്‍ ആദ്യം യുഡിഎഫ് സ്ഥാനാര്‍ഥിക്കു പിന്തുണ പ്രഖ്യാപിക്കട്ടെ എന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കില്ലെന്ന് താനെവിടെയും പറഞ്ഞിട്ടില്ലെന്നു പറഞ്ഞുകൊണ്ടാണ് ഇന്നലെ അന്‍വര്‍ മാധ്യമങ്ങളെ കണ്ടത്. എന്നാല്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ രൂക്ഷ വിമര്‍ശനമാണ് ഇന്നലെ വൈകീട്ടും അന്‍വര്‍ നടത്തിയത്.

Tags:    

Similar News