നിലമ്പൂരില്‍ യു.ഡി.എഫിനെ തോല്‍പ്പിക്കാന്‍ സി.പി.എം- ബി.ജെ.പി ധാരണ; ദേശീയപാത തകര്‍ന്നിട്ടും ഒരു പരാതിയും ഇല്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം മാത്രം മതി ബന്ധത്തിന്റെ ആഴം വ്യക്തമാകാന്‍; പൂരം കലക്കിയവരും കൂട്ടു നിന്നവരും ഇപ്പോള്‍ പരസ്പരം അഭിനന്ദിക്കുന്നു; നിലമ്പൂരില്‍ യുഡിഎഫ് അജണ്ട വ്യക്തം; വിഡി സതീശന്‍ നയം പറയുമ്പോള്‍

Update: 2025-06-01 06:24 GMT

മലപ്പുറം: നിലമ്പൂരില്‍ യു.ഡി.എഫിനെ തോല്‍പ്പിക്കാന്‍ തുടക്കം മുതല്‍ക്കെ സി.പി.എം- ബി.ജെ.പി ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അതുകൊണ്ടാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടെന്ന് ബി.ജെ.പി ആദ്യം തീരുമാനിച്ചത്. സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ വന്നപ്പോള്‍ നേതൃത്വത്തിന് എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്നും രക്ഷ നേടാനാണ് ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്നത്. യു.ഡി.എഫ് വോട്ടുകളെ പിളര്‍ത്താന്‍ അവരുടെ സ്ഥാനാര്‍ത്ഥിക്ക് കഴിയുമെന്ന ഉറപ്പാണ് ബി.ജെ.പി സി.പി.എമ്മിന് നല്‍കിയിക്കുന്നത്. എന്നാല്‍ യു.ഡി.എഫിന്റെ ഒരു വോട്ട് പോലും സി.പി.എമ്മിനോ ബി.ജെ.പിക്കോ പോകില്ലെന്നും സതീശന്‍ പറഞ്ഞു.

രാഷ്ട്രീയമായാണ് ഞങ്ങള്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സംഘടനാപരമായി യു.ഡി.എഫ് അതിശക്തമാണ്. ആദ്യഘട്ട പര്യടനം ഇന്ന് വൈകിട്ടോടെ തീരും. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ബാന്ധവും വളരെ ശക്തമായതു കൊണ്ടാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതില്ലെന്ന് ആദ്യം തീരുമാനിച്ചത്. ദേശീയപാത വ്യാപകമായി തകര്‍ന്നു വീണു. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് അതിന് പിന്നില്‍ നടന്നിരിക്കുന്നത്. അദാനി ഗ്രൂപ്പിന് വലിയ തുകയ്ക്ക് കിട്ടിയ കരാറുകള്‍ പലതും അതിന്റെ പകുതി വിലയ്ക്കാണ് ഉപകരാറുകളായി നല്‍കിയിരിക്കുന്നത്. ഒരു വര്‍ക്കില്‍ തന്നെ അഞ്ഞൂറും ആയിരവും കോടി രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. എന്നിട്ടും കേരള സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിനെ കുറിച്ച് ഒരു പരാതിയും ഇല്ലെന്നാണ് കേരളത്തിലെ പൊതുമരാമത്ത് മന്ത്രി പറയുന്നത്.

പാലാരിവട്ടം പാലത്തെ കുറിച്ചുള്ള ചെറിയ റിപ്പോര്‍ട്ട് വന്നപ്പോള്‍ അന്നത്തെ മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കിയ പിണറായി സര്‍ക്കാരിന് ദേശീയപാത തകര്‍ന്നു വീണിട്ടും ഒരു പരാതിയുമില്ല. കേന്ദ്ര സര്‍ക്കാരിനെ ഭയന്നാണ് ഒരു പരാതിയും ഇല്ലെന്ന് മുഖ്യമന്ത്രിയും മന്ത്രിയും പറയുന്നത്. പഞ്ചവടിപ്പാലമാണ് പാലാരിവട്ടം പാലമെന്ന് പ്രചരണം നടത്തിയ സി.പി.എം എവിടെ പോയി? ഇവര്‍ക്ക് കേന്ദ്ര സര്‍ക്കാരിനെ പേടിയാണ്. കേന്ദ്ര നിതിന്‍ ഗഡ്ക്കരി കേരളത്തിലെ സി.പി.എമ്മിനും ബി.ജെ.പിക്കും ഇടയിലെ പാലമാണ്. അതുകൊണ്ട് കേന്ദ്ര സര്‍ക്കാരിനെയും കേന്ദ്രമന്ത്രിയെയോ ഇവര്‍ കുറ്റപ്പെടുത്തില്ല. ഹൈവെ നിര്‍മ്മാണത്തിലെ അപാകതകള്‍ കുറിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം മാത്രം മതി ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാകാന്‍. ഞങ്ങള്‍ക്ക് ഒരു പരാതിയും ഇല്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.

എല്ലായിടത്തും റോഡ് ഇടിഞ്ഞു വീഴുകയാണ്. ദേശീയപാതയിലൂടെ സഞ്ചരിക്കാന്‍ ആകാത്ത അവസ്ഥയാണ് ഹൈവെ നിര്‍മ്മാണത്തിന്റെ ക്രെഡിറ്റ് എടുക്കാന്‍ നടന്നിരുന്ന സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ മിണ്ടാട്ടമില്ല. കേന്ദ്ര സര്‍ക്കാരിനെ ഭയമാണ്. ആ ബാന്ധവമാണ് നിലമ്പൂരിലും നിലനില്‍ക്കുന്നത്. ബി.ജെ.പി - സി.പി.എം ബന്ധവത്തെ തകര്‍ത്ത് നിലമ്പൂരില്‍ യു.ഡി.എഫ് ഉജ്ജ്വല വിജയം നേടും. യു.ഡി.എഫിന്റെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയോ അറിവോടെയല്ല രാഹുല്‍ മാങ്കൂട്ടത്തില്‍ പി.വി അന്‍വറിനെ സന്ദര്‍ശിച്ചത്. ഇനി ഒരു ചര്‍ച്ചയും അദ്ദേഹവുമായി ഇല്ലെന്ന തീരുമാനമാണ് യു.ഡി.എഫ് സ്വീകരിച്ചിരിക്കുന്നത്. യു.ഡി.എഫ് തീരുമാനം ഔദ്യോഗികമായി കണ്‍വീനര്‍ അന്‍വറിനെ അറിയിക്കുകയും ചെയ്തു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമെന്ന് അറിയിച്ചിട്ടും അദ്ദേഹം പിറ്റേ ദിവസവും പഴയതു തന്നെ ആവര്‍ത്തിച്ചു. അതുകൊണ്ട് ആ വാതില്‍ യു.ഡി.എഫ് അടച്ചു. അന്‍വറുമായി ചര്‍ച്ച ചെയ്യാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. രാഹുല്‍ അന്‍വറിനെ കാണാന്‍ പോയത് തെറ്റാണ്.

ചര്‍ച്ചയുടെ വാതില്‍ അടയ്ക്കാന്‍ യു.ഡി.എഫ് യോഗമാണ് തീരുമാനിച്ചത്. ഇനി ചര്‍ച്ചയില്ല. പത്രിക സമര്‍പ്പിക്കുന്നതൊക്കെ അദ്ദേഹത്തിന്റെ ഇഷ്ടം. നിലമ്പൂരില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ്. സര്‍ക്കാരിന്റെ 9 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ വിചാരണ ചെയ്യും ജനങ്ങള്‍ ഈ സര്‍ക്കാരിനെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. ബി.ജെ.പിയുമായുള്ള ബാന്ധവവും ചര്‍ച്ചയാക്കും. കഴിഞ്ഞ തവണ പൂരം കലക്കിയവരും അതിന് കൂട്ടു നിന്നവരും ഇപ്പോള്‍ പരസ്പരം അഭിനന്ദിക്കുകയാണ്. കേരളത്തെയാണ് ഇവര്‍ കബളിപ്പിക്കുന്നത്.

സംഘടനാപരമായി തൃക്കാക്കരയെക്കാളും പുതുപ്പള്ളിയേക്കാളും പാലക്കാട്ടേക്കാളും ശക്തമാണ് നിലമ്പൂര്‍. എല്‍.ഡി.എഫ് ട്രെന്‍ഡ് ഉണ്ടായിരുന്നപ്പോഴും 2700 വോട്ടിനാണ് കഴിഞ്ഞ തവണ വിജയിച്ചത്. വിസ്മയകരമായ മുന്നൊരുക്കമാണ് നടത്തിയിരിക്കുന്നത്. അതിന്റെ ഫലം നിലമ്പൂരില്‍ ഉണ്ടാകും. അത്രയും ശക്തമായതുകൊണ്ടാണ് യു.ഡി.എഫ് ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങാത്തത്. കെ. കരുണാകരനും എ.കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും സി.എച്ചും പാണക്കാട്ടെ തങ്ങളുമാരും കെ.എം മാണിയും ടി.എം ജേക്കബും പി.ജെ ജോസഫും ബേബി ജോണും ഉള്‍പ്പെടെയുള്ള പ്രഗദ്ഭരായ നേതാക്കള്‍ കെട്ടിപ്പടുത്ത പ്രസ്ഥാനമാണ് യു.ഡി.എഫ്. യു.ഡി.എഫിന്റെ അഭിമാനത്തിന് പോറല്‍ ഏല്‍പ്പിക്കാന്‍ അനുവദിക്കില്ല. ഇത് വി.ഡി സതീശന്റെ വ്യക്തിപരമായ അഭിപ്രായമല്ല. യു.ഡി.എഫിന്റെ ഒറ്റക്കെട്ടായ തീരുമാനം പറയാന്‍ എന്നെ ചുമതലപ്പെടുത്തിയെന്നു മാത്രം.

അതിന്റെ പേരില്‍ എന്ത് കല്ലേറുണ്ടായാലും അതെല്ലാം ഏറ്റവുവാങ്ങാന്‍ തയാറാണ്. അതിനൊന്നും മറുപടിയില്ല. ആരു മത്സരിച്ചലും ഞങ്ങളുടെ വേട്ട് കുറയില്ല. ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ വേണ്ടിയുള്ള 2026 ലെ പേരാട്ടത്തിന് ഞങ്ങളുടെ അനുഭാവികള്‍ തയാറെടുക്കുമ്പോള്‍ ഞങ്ങളുടെ ഒരു വോട്ടു പോലും പോകില്ല. ആര്യാടന്‍ ഷൗക്കത്ത് വന്‍ഭൂരിപക്ഷത്തിന് വിജയിക്കും. യു.ഡി.എഫിന്റെ അഭിമാനത്തിന് പേറല്‍ ഏല്‍പ്പിക്കുന്ന ഒരു തീരുമാനവും ഉണ്ടാകില്ല. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കണം എന്നു മാത്രമാണ് ആവശ്യപ്പെട്ടത്. വരണ്ട എന്നല്ല അതിന്റെ അര്‍ത്ഥം. യു.ഡി.എഫില്‍ നിന്നും ഒരാള്‍ പോലും പ്രകോപിപ്പിക്കുന്ന വര്‍ത്തമാനം പറഞ്ഞിട്ടില്ല. യു.ഡി.എഫിന്റെ അഭിപ്രായം പറയുന്ന ആളെന്ന നിലയിലാണ് എന്നെ ചീത്ത വിളിക്കുന്നത്. അതില്‍ ഒരു പരാതിയുമില്ല. നിലമ്പൂരില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്. വരും ദിവസങ്ങളില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാനുള്ള ശ്രമവുമായി മുന്നോട്ട് പോകും-സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News