കാബൂളില്‍ ആക്രമണം നടത്തിയ പാക്കിസ്ഥാന് മറുപടി നല്‍കി അഫ്ഗാനിസ്ഥാന്‍; പാക് അതിര്‍ത്തി പോസ്റ്റുകളില്‍ അഫ്ഗാന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 58 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു; 25 പോസ്റ്റുകള്‍ പിടിച്ചെടുത്തതായി അഫ്ഗാനിസ്ഥാന്റെ അവകാശവാദം; പാക് പ്രകോപനം തുടങ്ങിയത് അഫ്ഗാന്‍ വിദേശകാര്യ മന്ത്രിക്ക് ഇന്ത്യയില്‍ ലഭിച്ച ഊഷ്മളമായ സ്വീകരണം ലഭിച്ചതോടെ

കാബൂളില്‍ ആക്രമണം നടത്തിയ പാക്കിസ്ഥാന് മറുപടി നല്‍കി അഫ്ഗാനിസ്ഥാന്‍

Update: 2025-10-12 10:39 GMT

കാബൂള്‍: അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിക്ക് ഇന്ത്യയില്‍ ലഭിച്ച ഊഷ്മളമായ സ്വീകരണം ലഭിച്ചതിന് പിന്നാലെ പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനില്‍ പലയിടത്തായി ആക്രമണം നടത്തിയിരുന്നു. ഇതിന് ഉരുളക്കുപ്പേരി മറുപടി നല്‍കി അഫ്ഗാനിസ്ഥാനും. പാക്ക് - അഫ്ഗാന്‍ സൈന്യങ്ങള്‍ തമ്മില്‍ അതിര്‍ത്തിയില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. പാക്കിസ്ഥാന്റെ അതിര്‍ത്തി പോസ്റ്റുകളില്‍ അഫ്ഗാന്‍ സൈന്യം ആക്രമണം നടത്തി. 25 പോസ്റ്റുകള്‍ പിടിച്ചെടുത്തതായി അഫ്ഗാന്‍ അധികൃതര്‍ പറഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് അതിര്‍ത്തിയിലെ വഴികള്‍ പാക്കിസ്ഥാന്‍ അടച്ചു. 58 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടതായും 30 പേര്‍ക്കു പരുക്കേറ്റതായും അഫ്ഗാന്‍ അധികൃതര്‍ പറഞ്ഞു.

തങ്ങളുടെ മണ്ണില്‍ വ്യോമാക്രമണം നടത്തിയെന്ന് ആരോപിച്ചാണു താലിബാന്‍ സേന പാക്ക് സൈന്യത്തിനെതിരെ ആക്രമണം ആരംഭിച്ചത്. പല പ്രവിശ്യകളിലും കനത്ത പോരാട്ടം നടന്നു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വ്യാഴാഴ്ച രണ്ട് സ്‌ഫോടനങ്ങളും രാജ്യത്തിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് മറ്റൊരു സ്‌ഫോടനവും നടന്നിരുന്നു. പാക്ക്അഫ്ഗാന്‍ അതിര്‍ത്തി പ്രദേശത്തെ ചന്തയിലും സ്‌ഫോടനമുണ്ടായി. ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാനാണെന്നാണ് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം പറയുന്നത്.

പാക്കിസ്ഥാന്‍ തങ്ങളുടെ പരമാധികാരം ലംഘിച്ചതായും ആരോപിച്ചു. അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. പാക്കിസ്ഥാന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. സ്‌ഫോടനം നടന്നതായും ആളപായം ഇല്ലെന്നും അഫ്ഗാന്‍ സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കിയിരുന്നു. കാബൂളിലെ വ്യോമാക്രമണത്തിന് തിരിച്ചടിയായി താലിബാന്‍ സേന അതിര്‍ത്തിയിലെ വിവിധ പ്രദേശങ്ങളില്‍ പാക്കിസ്ഥാന്‍ സുരക്ഷാ സേനയുമായി കനത്ത ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ടെന്ന് അഫ്ഗാന്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.

പാക്കിസ്ഥാന്‍ വീണ്ടും അഫ്ഗാന്‍ പ്രദേശത്തു കടന്നുകയറുകയാണെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്നു മുന്നറിയിപ്പും നല്‍കി. പാക്കിസ്ഥാനെതിരെ പോരാടുന്ന തെഹ്രീക്ക് ഇ താലിബാനെ അഫ്ഗാന്‍ സര്‍ക്കാര്‍ സഹായിക്കുന്നു എന്നു പാക്ക് സര്‍ക്കാര്‍ ആരോപിക്കുന്നു. ഇത് തുടര്‍ന്നാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് പാക്കിസ്ഥാന്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. തുടര്‍ന്നാണ്, അതിര്‍ത്തിയില്‍ സംഘര്‍ഷം ആരംഭിച്ചത്. അതേസമയം, പാക്കിസ്ഥാനെതിരെ പ്രകോപനത്തിന് മുതിരുന്നവര്‍ക്ക് ഉചിതമായ തിരിച്ചടി നല്‍കുമെന്നു പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞു

ബഹ്റാംപൂര്‍ ജില്ലയിലെ ഡ്യൂറന്‍ഡ് ലൈനിന് സമീപം കഴിഞ്ഞ രാത്രി അഫ്ഗാന്‍ സേന നടത്തിയ പ്രത്യാക്രമണത്തിനിടെയാണ് 15 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടതെന്ന് ഹെല്‍മന്ദ് പ്രവിശ്യാ ഗവണ്‍മെന്റിന്റെ വക്താവ് മൗലവി മുഹമ്മദ് ഖാസിം റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. ഈ ഓപ്പറേഷനില്‍ പാകിസ്താന്റെ മൂന്ന് സൈനിക ഔട്ട്‌പോസ്റ്റുകള്‍ പിടിച്ചെടുത്തതായും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായും കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തുകയായിരുന്നു അഫ്ഗാനിസ്ഥാന്‍.

കാബൂള്‍, പക്തിക പ്രവിശ്യകളില്‍ പാകിസ്താന്‍ അടുത്തിടെ നടത്തിയ വ്യോമാക്രമണങ്ങളില്‍ 30 തീവ്രവാദികളെ വധിച്ചുവെന്ന് പാകിസ്താന്‍ അവകാശപ്പെട്ടിരുന്നു. അതിന് തിരിച്ചടിയായി ഹെല്‍മന്ദ്, കാണ്ഡഹാര്‍, സാബൂള്‍, പക്തിക, പക്തിയ, ഖോസ്റ്റ്, നംഗര്‍ഹാര്‍, കുനാര്‍ എന്നീ പ്രവിശ്യകളിലെ പാകിസ്താന്‍ പോസ്റ്റുകള്‍ക്ക് നേരെ അഫ്ഗാന്‍ സേന ആക്രമണം നടത്തി. ഈ പ്രവിശ്യകളെല്ലാം പാകിസ്താന്‍-അഫ്ഗാനിസ്താന്‍ അതിര്‍ത്തിയിലാണ് സ്ഥിതി ചെയ്യുന്നത്.

അഫ്ഗാനിസ്താന്‍-പാക് ബന്ധം ദിവസങ്ങള്‍ കഴിയും തോറും വഷളായി വരികയാണ്. അഫ്ഗാനിസ്താനെ ഉപയോഗിച്ച് പാകിസ്താനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നത് ഇന്ത്യയാണെന്നാണ് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ വാദം. അഫ്ഗാനിസ്താന്‍ പാകിസ്താന്റെ 'ഒന്നാം നമ്പര്‍ ശത്രുവെന്നും ആസിഫ് പ്രഖ്യാപിച്ചു. ദശലക്ഷക്കണക്കിന് വരുന്ന അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് ദശാബ്ദങ്ങളായി പാകിസ്താന്‍ 'അമിതമായ ആതിഥ്യം' നല്‍കി വഞ്ചിക്കപ്പെട്ടു എന്നാണ് അദ്ദേഹം പറയുന്നത്.

അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിക്ക് ഇന്ത്യയില്‍ ലഭിച്ച ഊഷ്മളമായ സ്വീകരണം പാകിസ്താന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. താലിബാന് മേലുള്ള തങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് പാകിസ്താന്‍ ഭയക്കുന്നു. പാകിസ്താനെ വെല്ലുവിളിച്ചാല്‍ ഇന്ത്യയും അഫ്ഗാനിസ്താനും കടുത്ത പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നാണ് ഖ്വാജ ആസിഫിന്റെ വാദം.

കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി മുത്തഖി കൂടിക്കാഴ്ച നടത്തിയിരുന്നു.ഇന്ത്യ-അഫ്ഗാന്‍ നയതന്ത്ര ബന്ധം ശക്തമാക്കാന്‍ ഇരു വിദേശകാര്യമന്ത്രിമാരും കൂടിക്കാഴ്ചയില്‍ തീരുമാനിച്ചു. അഫ്ഗാന്റെ മണ്ണ് ഇന്ത്യക്കെതിരേ ഉപയോഗിക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും ഇന്ത്യ-അഫ്ഗാനിസ്താന്‍ ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തനം നിര്‍ത്തിയ ഇന്ത്യന്‍ എംബസി വീണ്ടും തുറക്കുമെന്നും മുത്തഖി പറഞ്ഞിരുന്നു. കാബൂളിലെ ടെക്നിക്കല്‍ മിഷന്‍, എംബസിയായി ഉയര്‍ത്താനാണ് തീരുമാനമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കറും വ്യക്തമാക്കി.

Tags:    

Similar News